
മലയിൻകീഴ്: വിളപ്പിൽ ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിക്ഷേപിക്കാനായി, നഗരത്തിൽ നിന്ന് ശേഖരിക്കുന്ന കക്കൂസ് മാലിന്യവുമായെത്തിയ വാഹനവും ജീവനക്കാരെയും നാട്ടുകാരും വിളപ്പിൽ പഞ്ചായത്ത് അധികൃതരും ചേർന്ന് പിടികൂടി.വിളപ്പിൽശാല അണമുഖത്ത് ഗവ.ആശുപത്രിക്ക് സമീപത്ത് ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
കക്കൂസ് മാലിന്യം ശേഖരിച്ച വാഹനം പ്രദേശങ്ങളിൽ ഒതുക്കിയിടുകയും രാത്രിയോടെ സമീപത്തെ ചെറു തേരി തോട്ടിൽ ഉൾപ്പെടെ തള്ളുകയുമായിരുന്നു പതിവ്.നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ വിളപ്പിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എസ്.അനിലിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി രണ്ടു വാഹനങ്ങൾ കണ്ടെത്തിയെങ്കിലും അധികൃതരെ കണ്ടതോടെ വാഹനങ്ങൾ കടന്നുകളഞ്ഞിരുന്നു.തുടർന്ന് സ്ഥലത്ത് നിന്ന് പഞ്ചായത്ത് അധികൃതർ മടങ്ങിയിരുന്നു.അല്പ സമയത്തിനുള്ളിൽ പോയ വാഹനങ്ങൾ തിരികെ അതേ സ്ഥലത്ത്
എത്തിയപ്പോൾ വിവരമറിഞ്ഞെത്തിയ വൈസ് പ്രസിഡന്റ് അനിലിന്റെ നേതൃത്വത്തിൽ ടാങ്കർ ലോറി തടഞ്ഞിടുകയായിരുന്നു.
മാലിന്യം ശേഖരിക്കുന്നതിനോ ഒഴുക്കുന്നതിനോ മതിയായ രേഖകൾ ഇല്ലാതെയാണ് വാഹനമെത്തിയത്.വിളപ്പിൽശാല പൊലീസും സ്ഥലത്തെത്തിയിരുന്നു.കർശനമായ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പറഞ്ഞു.റിപ്പോർട്ട് തയ്യാറാക്കി പിഴ ഈടാക്കും.സംഭവത്തെക്കുറിച്ച് പൊലീസിലും നടപടിയാവശ്യപ്പെട്ട് റിപ്പോർട്ട് നൽകുമെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |