
തൃശൂർ: സെപ്തംബറോടെ പുതിയൊരു ഉത്സവക്കാലത്തിന് തുടക്കമാകുമ്പോൾ തട്ടിൽ കയറാനൊരുങ്ങി നാടകങ്ങളും. മേയോടെ കഴിഞ്ഞ സീസൺ പൂർത്തിയായതു മുതൽ പുതിയ സൃഷ്ടികൾ അരങ്ങിലെത്തിക്കാനുള്ള റിഹേഴ്‌സലിലാണ് പ്രൊഫഷണൽ നാടകസംഘങ്ങൾ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഗസ്റ്റ്, സെപ്തംബർ, ഒക്ടോബർ മാസങ്ങളിലായി നിരവധി നാടകോത്സവങ്ങൾക്കാണ് അരങ്ങുണരുക. പല സമിതികളും പുതിയ നാടകങ്ങളുമായെത്തുമ്പോൾ കഴിഞ്ഞ സീസണിൽ മികച്ച ബുക്കിംഗ് ലഭിച്ച നാടകങ്ങളും ഇക്കുറിയെത്തും.
നാടകസംഘങ്ങൾ കുറയുന്നു
15 വർഷം മുമ്പ് കേരളത്തിൽ മുന്നൂറിലേറെ പ്രൊഫഷണൽ നാടകസംഘങ്ങൾ ഉണ്ടായിരുന്നെങ്കിൽ ഇന്നത് നൂറോളം മാത്രമാണ്. ഇതിൽ പത്തോ പതിനഞ്ചോ സംഘങ്ങൾക്കാണ് മികച്ച വേദികൾ ലഭിക്കുക. ഒരു നാടകം രംഗത്തെത്തിക്കാൻ 10 ലക്ഷത്തിലേറെ രൂപ ചെലവുണ്ട്. നടീനടന്മാരെ മാസങ്ങൾക്ക് മുമ്പേ ബുക്ക് ചെയ്ത് അഡ്വാൻസ് നൽകി കരാർ ഉറപ്പിക്കണം. വേദികൾ കുറഞ്ഞതോടെ നാടകരംഗത്തേക്കുള്ള കൂടുതൽ പേരുടെ വരവും കുറഞ്ഞു. സിരീയലുകളും ചാനൽ കോമഡി ഷോകളും കൂടിയതോടെ നാടകത്തിലേക്ക് കലാകാരന്മാരെ കിട്ടാതായി. സംഗീതനാടക അക്കാഡമി സംഘടിപ്പിക്കുന്ന നാടകോത്സവത്തിൽ മത്സരിക്കുന്നതിന് പോലും അപേക്ഷ സമർപ്പിക്കുന്നത് 30ലേറെ പ്രൊഫഷണൽ സംഘങ്ങൾ മാത്രമാണ്.
നാടകോത്സവങ്ങളും ചുരുങ്ങുന്നു
ഒരോവർഷവും പത്തും പതിനഞ്ചും നാടകങ്ങളെ പങ്കെടുപ്പിച്ച് നടത്തിയിരുന്ന നാടകോത്സവങ്ങളും ചുരുങ്ങിത്തുടങ്ങി. ലക്ഷങ്ങൾ ചെലവുവരുന്ന നാടകോത്സവങ്ങൾക്ക് സ്‌പോൺസർമാരെ കിട്ടാതായെന്ന് സംഘാടകർ പറയുന്നു. അതുകൊണ്ട് നാടകങ്ങളുടെ എണ്ണംകുറച്ച് നാടകോത്സവം സംഘടിപ്പിക്കേണ്ട സ്ഥിതിയാണ്.
എല്ലാവർഷവും പുതിയ നാടകങ്ങൾ രംഗത്തിറക്കുന്നത് വളരെ കുറച്ച് സമിതികൾ മാത്രമാണ്. മുൻകാലങ്ങളിൽ ആഗസ്റ്റ് മുതൽ നാടകങ്ങൾ ബുക്ക് ചെയ്യാൻ കമ്മിറ്റികൾ എത്താറുണ്ടെങ്കിലും ആ സ്ഥിതി ഇന്നില്ല.
-കെ.വി.രാമകൃഷ്ണൻ, പ്രോഗ്രാം ബുക്കിംഗ് ഏജന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |