
വടക്കാഞ്ചേരി: കളിക്കളമാക്കാൻ തുക അനുവദിച്ചു, നിർമ്മാണത്തിന് യന്ത്രമെത്തി മണ്ണ് അരിച്ചു, പിന്നെ പണി നിലച്ചു. ഇന്ന് പുന്നംപറമ്പ് ഗ്രൗണ്ടിൽ ബാക്കിയുള്ളത് മണ്ണുമലകളും പാറക്കൂട്ടങ്ങളും കാട്ടുപൊന്തകളും മാത്രം. അധികൃതരുടെ അനാസ്ഥയിൽ തെക്കുംകര പഞ്ചായത്തിലെ പല കളിക്കളങ്ങളും പാടശേഖരത്തിന് സമാനമാണ്. കരുമത്രയിൽ കാനമാലിന്യം കുമിഞ്ഞുകിടക്കുമ്പോൾ പുന്നംപറമ്പിലും പേരേപ്പാടത്തും ഗ്രൗണ്ടെന്നത് സങ്കൽപ്പം മാത്രമായി മാറിയിരിക്കുകയാണ്. പുന്നംപറമ്പ് ഗ്രൗണ്ട് പഞ്ചായത്ത് തലത്തിൽ കളിക്കളം പദ്ധതിയുടെ ഭാഗമായി നവീകരിക്കുന്നതിന് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ കോടി രൂപ അനുവദിച്ചിരുന്നു. കഴിഞ്ഞ വർഷം നിർമ്മാണം ആരംഭിക്കുകയും മണ്ണ് അരിക്കുന്ന യന്ത്രം ഗ്രൗണ്ടിലെത്തിച്ച് പ്രവൃത്തി ആരംഭിച്ചു. എന്നാൽ പിന്നീട് കരാറുകാരൻ നിർമ്മാണ സ്ഥലത്തേക്ക് തിരിഞ്ഞുനോക്കിയില്ലെന്നാണ് പരാതി. നിർമ്മാണത്തിനായി എത്തിച്ച യന്ത്രം ഇപ്പോൾ കാട്ടുപൊന്തകൾക്കുള്ളിലായി. ഇതോടെ ഗ്രൗണ്ട് കാനനസമാനമായ അവസ്ഥയിലാണ്. ഇവിടം തെരുവുനായ്ക്കൾക്ക് പെറ്റുകിടക്കാനുള്ള ഇടമായി മാറിയെന്നും നാട്ടുകാർ ആരോപിക്കുന്നു.
വരുന്നു കേരളോത്സവം
കേരളോത്സവം പടിവാതിൽക്കൽ എത്തിയിരിക്കെ കായിക മത്സരങ്ങൾ എവിടെ നടത്തുമെന്ന ചോദ്യത്തിന് അധികൃതർക്ക് വ്യക്തമായ മറുപടിയില്ല. അത്‌ലറ്റിക് മത്സരങ്ങൾക്ക് ടാറിട്ട റോഡ് വേദിയാക്കേണ്ട സ്ഥിതിയാണ്. ഫുട്ബാൾ, ക്രിക്കറ്റ് തുടങ്ങിയ മത്സരങ്ങൾ എവിടെ നടത്തുമെന്ന കാര്യത്തിൽ അധികൃതർക്ക് മറുപടിയില്ല.
ഉടൻ നിർമ്മാണം പുനരാരംഭിക്കാൻ സാദ്ധ്യതയില്ല. അതുകൊണ്ട് ഗ്രൗണ്ട് അടിയന്തരമായി പൂർവ്വസ്ഥിതിയിലാക്കി കായിക ആവശ്യങ്ങൾക്ക് തുറന്നുകൊടുക്കണം. എം.എൽ.എയുമായി വിഷയം ചർച്ച ചെയ്‌തെങ്കിലും നിർമ്മാണം എന്ന് പുനരാരംഭിക്കുമെന്ന കാര്യത്തിൽ അദ്ദേഹത്തിന് വ്യക്തമായ നിശ്ചയമില്ല.
ഐശ്വര്യ ഉണ്ണി, തെക്കുംകര പഞ്ചായത്ത് പുന്നംപറമ്പ് വാർഡ് മെമ്പർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |