
തൃശൂർ: ' സ്റ്റോപ്പിൽ നിറുത്തില്ല, ഗതാഗതക്കുരുക്കിൽ പെട്ടാൽ തോന്നിയ വഴിയിലൂടെ വളഞ്ഞും തിരിഞ്ഞും ഓടും' കുന്നംകുളം,പാലക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന ചില സ്വകാര്യ ബസുകൾക്കെതിരെയാണ് യാത്രക്കാരുടെ പരാതി. കുന്നംകുളം റൂട്ടിൽ ഓടുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ, സ്റ്റോപ്പുള്ളിടത്തുപോലും നിറുത്താത്തതാണ് പ്രധാന പരാതി. ജീവനക്കാരുടെ 'വാശി'യാണ് ഇതിന് പിന്നിലെന്നാണ് യാത്രക്കാർ പറയുന്നത്. കുന്നംകുളത്തുനിന്ന് കോഴിക്കോട് നടുവട്ടത്തേക്ക് യാത്ര ചെയ്ത ദമ്പതികൾക്കാണ് ഏറ്റവും ഒടുവിൽ ഈ ദുരനുഭവമുണ്ടായത്. സംഭവത്തെക്കുറിച്ച് യാത്രക്കാരൻ ഫെയ്‌സ്ബുക്കിൽ പങ്കുവച്ച കുറിപ്പോടെയാണ് വിഷയം സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായത്.
നടുവട്ടത്ത് ഇറങ്ങാനായി കോഴിക്കോട് ബസിൽ കയറിയതിലുള്ള നീരസവും ബസ് ജീവനക്കാർ പ്രകടിപ്പിച്ചതായി യാത്രക്കാരൻ പറയുന്നു. കുറ്റിപ്പുറം ബസിൽ കയറേണ്ടവർ കോഴിക്കോട് ബസിൽ കയറിയതെന്തിനാണെന്ന തരത്തിലുള്ള ചോദ്യവും ജീവനക്കാർ ഉന്നയിച്ചതായി ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറയുന്നു. പൊലീസിൽ പരാതി നൽകുമെന്ന് അറിയിച്ചപ്പോഴും ജീവനക്കാരുടെ പ്രതികരണം പുച്ഛത്തോടെയായിരുന്നുവെന്നും ആരോപിക്കുന്നു. തൃശൂർ-കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസുകാരുടെ മത്സരയോട്ടം തന്നെയാണ് ഇവിടെയും വില്ലനായത്.
ജീവനെടുത്ത് മത്സരയോട്ടം
കുറ്റിപ്പുറം- തൃശൂർ റൂട്ടിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടവും ഇതിനിടെ വീണ്ടും ചർച്ചയാകുകയാണ്. കഴിഞ്ഞ മാസം നിരവധി ജീവനുകളാണ് അപകടങ്ങളിൽ പൊലിഞ്ഞത്. സമയം ലാഭിക്കാനുള്ള ഓട്ടത്തിൽ സ്റ്റോപ്പുകൾ ഒഴിവാക്കുന്നതും യാത്രക്കാരുടെ സൗകര്യങ്ങൾ അവഗണിക്കുന്നതും അപകടകരമായ പ്രവണതയാണെന്നാണ് വിമർശനം.
ശക്തൻ സ്റ്റാൻഡിൽനിന്ന് കിഴക്കേ കോട്ട വഴി പോകുന്ന ചില ബസുകൾക്കെതിരെയും സമാന പരാതികളുണ്ട്. സമയം വൈകിയാൽ ജൂബിലി ആശുപത്രി ഭാഗത്തേക്ക് എത്താൻ പ്രധാന റോഡ് ഒഴിവാക്കി ഇടവഴികളിലൂടെ പോകുന്നതായാണ് ആരോപണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |