
തിരുവനന്തപുരം: കഴിഞ്ഞ സർക്കാർ നടപ്പിലാക്കിയ കെ സ്റ്റോർ പദ്ധതി ഇപ്പോഴത്തെ രീതിയിൽ തുടരേണ്ടതില്ലെന്ന നിലപാടിലേക്ക് ഭക്ഷ്യവകുപ്പ് .
റേഷൻ കടകളിൽ 2300 എണ്ണമാണ് കെ സ്റ്റോറുകളായി മാറിയത്. മാനദണ്ഡം മറികടന്ന് എണ്ണം കൂട്ടാൻ വേണ്ടി പല റേഷൻ കടകളും പേരിൽ മാത്രം കെ സ്റ്റോറുകളായി മാറിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ പുന:പരിശോധന നടത്തുന്നത്.
കെ സ്റ്റോറുകളായി മാറിയ റേഷൻ കടകളുടെ പ്രവർത്തനം എങ്ങനെ നടക്കുന്നു? ഗുണഭോക്താക്കൾക്ക് പ്രയോജനമുണ്ടോ? പദ്ധതി വിഭാവനം ചെയ്തിട്ടുള്ള സേവനങ്ങൾ ലഭിക്കുന്നുണ്ടോ? തുടങ്ങിയ കാര്യങ്ങൾ അന്വേഷിച്ച് വിശദമായ റിപ്പോർട്ട് ലഭ്യമാക്കാൻ പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർക്ക് മന്ത്രി അനൂപ് ജേക്കബ് നിർദ്ദേശം നൽകിയിട്ടുണ്ട്.
നിബന്ധനകളിൽ പിന്നീട് ഇളവു നൽകിയെന്നാണ് പ്രാഥമിക നിഗമനം. റേഷൻ കടയിൽ സപ്ലൈകോ ഔട്ട്‌ലെറ്റ്, മിൽമ ബൂത്ത്, ഇ-സേവനങ്ങൾ, മിനി എ.ടി.എം എന്നിവയൊക്കെ ലഭ്യമാക്കുന്നതാണ് കെ സ്റ്റോർ. എല്ലാ സേവനങ്ങളും റേഷൻ കടകളിൽ കിട്ടുന്ന ഗുണഭോക്താക്കൾക്കും റേഷൻ കടയുടമകൾക്കും പ്രയോജനകരമായിരുന്നു. എന്നാൽ, അത്തരം സേവനങ്ങൾ ലഭിക്കുന്നില്ലെന്ന ആക്ഷേപം ഉയർന്നിരുന്നു.
കെ സ്റ്റോർ നിബന്ധനകൾ
മൂന്ന് കിലോമീറ്റർ ചുറ്റളവിൽ ബാങ്ക്, മാവേലി സ്റ്റോർ എന്നിവ ഇല്ലാത്ത ഗ്രാമപ്രദേശങ്ങളിൽ മാത്രമേ കെ സ്റ്റോർ അനുവദിക്കാവൂ.
300 ചതുരശ്രയടിയിൽ കൂടുതൽ വിസ്തൃതിയുള്ള കടകളിലാണ് കെ സ്റ്റോർ അനുവദിക്കുന്നത്.
പാൽ ഉൾപ്പെടെയുള്ള ഉത്പന്നങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ റഫ്രിജറേറ്റർ, ചോട്ടു ഗ്യാസ് സൂക്ഷിക്കാൻ പ്രത്യേക ഇടം തുടങ്ങിയവ ഒരുക്കണം
കെ സ്റ്റോറുകളുടെ പ്രവർത്തനത്തെ കുറിച്ച് സമഗ്രമായ റിപ്പോർട്ടാണ് ആവശ്യപ്പട്ടിരിക്കുന്നത്. റിപ്പോർട്ട് ലഭിച്ചതിനു ശേഷമായിരിക്കും ഉചിതമായ തീരുമാനമെടുക്കുക
അനൂപ് ജേക്കബ്,
ഭക്ഷ്യമന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |