
ശംഖുംമുഖം: മുട്ടപ്രേമികളുടെ നെഞ്ചിടിപ്പേറ്റി കോഴിമുട്ടയുടെ വില സർവ്വകാല റെക്കാഡിലേക്ക്. കേരളത്തിലേക്ക് പ്രധാനമായും മുട്ടയെത്തുന്ന തമിഴ്‌നാട്ടിലെ നാമക്കലിൽ മുട്ടയുടെ മൊത്തവില ഏറ്റവും ഉയർന്ന നിരക്കായ ഏഴ് രൂപ 33 പൈസ ആയതോടെ കേരളത്തിൽചില്ലറ വിപണിയിൽ വില ഏട്ട് രൂപയ്ക്ക് മുകളിലേക്ക് കടന്നു. നാമക്കലിൽ ദിവസേന അഞ്ചരക്കോടി മുട്ടകളാണ് ഉത്പാദിക്കുന്നത്. അതിൽ മൂന്നരകോടി മുട്ടകളാണ് അതിർത്തി കടന്ന് പ്രതിദിനം കേരളത്തിലേക്ക് എത്തുന്നത്.
കോഴിമുട്ടയ്ക്ക് പുറമേ താറാവ് മുട്ടയ്ക്കും വില വർദ്ധിച്ചിട്ടുണ്ട്. പത്ത് രൂപ ഉണ്ടായിരുന്ന താറാവുമുട്ടയ്ക്ക് മൊത്തവിതരണ മാർക്കറ്റിൽ 15 രൂപയായി ഉയർന്നു. ചില്ലറ കേന്ദ്രങ്ങളിൽ എത്തുമ്പോൾ വില പിന്നെയും ഉയരും. മുട്ട വില കൂടിയതോടെ ഹോട്ടലുകാരും ബേക്കറിക്കാരും മുട്ട വിഭവങ്ങൾക്ക് വില കൂട്ടി തുടങ്ങി.
വരവ് കുറഞ്ഞു, വില കൂടി
തമിഴ്‌നാട്ടിലെ സ്‌കൂളുകളിൽ കുട്ടികൾക്ക് ആഴ്ച്ചയിൽ രണ്ടുദിവസം മാത്രം നടത്തിവന്ന മുട്ടവിതരണം വിജയ് സർക്കാർ വന്നതോടെ ആഴ്ച്ചയിൽ അഞ്ച് ദിവസവും നടപ്പിലാക്കി. ഇതോടെ കേരളത്തിലേക്കുള്ള മുട്ട വരവിന് കുറവുണ്ടായി. ഇത് മുട്ടയുടെ ഡിമാൻഡ് കൂട്ടി.
സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം കാരണം മത്സ്യത്തിന്റെ ലഭ്യത കുറഞ്ഞതും മുട്ടയ്ക്ക് ആവശ്യക്കാർ കൂടാൻ കാരണമായി. അവസരം മുതലാക്കി തമിഴ്‌നാട് ലോബി ഒറ്റയടിക്ക് മുട്ടവില വർദ്ധിപ്പിച്ച് തുടങ്ങി.
ഇന്ധന വില വർദ്ധനവും കോഴിതീറ്റ വില ക്രമാതീതമായി ഉയർന്നതുമാണ് വില കുത്തനെ ഉയരാൻ കാരണമായി ഇവർ പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |