
കൊച്ചി: രാജ്യത്തെ പ്രമുഖ സ്വർണപ്പണയ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡ് (മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ലിമിറ്റഡ്)നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. കമ്പനിയുടെ അറ്റാദായം വാർഷികാടിസ്ഥാനത്തിൽ 232.73 ശതമാനം വർദ്ധിച്ച് ആദ്യപാദത്തിൽ 100.29 കോടി രൂപയായി ഉയർന്നു. ആകെ കൈകാര്യം ചെയ്യുന്ന ആസ്തി വാർഷികാടിസ്ഥാനത്തിൽ 58.53 ശതമാനം വളർച്ചയോടെ 7,098.38 കോടി രൂപയിലെത്തി. ഇക്കാലയളവിൽ കമ്പനിയുടെ ആകെ വരുമാനം 76.38 ശതമാനം വർദ്ധിച്ച് 399.64 കോടി രൂപയായി. ജൂൺ 30ലെ കണക്കനുസരിച്ച് ആകെ നിഷ്ക്രിയ ആസ്തി 0.59 ശതമാനമായും അറ്റ നിഷ്ക്രിയ ആസ്തി 0.24 ശതമാനമായും നിലനിറുത്തി. ശാഖകളുടെ എണ്ണം വാർഷികാടിസ്ഥാനത്തിൽ 3.76 ശതമാനം വർദ്ധിച്ച് 994 ആയി ഉയർന്നു. വിവിധ പ്രദേശങ്ങളിലേക്ക് ശാഖ ശൃംഖല വിപുലീകരിക്കാൻ കമ്പനി ആലോചിക്കുന്നു. പ്രധാന വിപണികളിൽ സാന്നിധ്യം ശക്തമാക്കുന്നതിനും, പുതിയ ഉപഭോക്താക്കളിലേക്ക് എത്തുന്നതിനും, സാമ്പത്തിക സേവനങ്ങൾ ജനങ്ങൾക്ക് കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനുമാണ് കമ്പനി മുൻഗണന നൽകുന്നത്. നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ലാഭം, ആസ്തി, ശാഖാ ശൃംഖല എന്നിവയിലെല്ലാം മികച്ച വളർച്ചയോടെയാണ് മുത്തൂറ്റ് എംക്രെഡ് തുടക്കം കുറിച്ചതെന്ന് എം.ഡി മാത്യു മുത്തൂറ്റ് പറഞ്ഞു. കാര്യക്ഷമമായ പ്രവർത്തനങ്ങളും മികച്ച ആസ്തി ഗുണമേന്മയുമാണ് ആദ്യ പാദത്തിലെ നേട്ടത്തിന് കാരണമെന്ന് മുത്തൂറ്റ് എംക്രെഡ് സി.ഇ.ഒ പി. ഇ. മത്തായി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |