
ചെന്നൈ: തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തൃഷ കൃഷ്ണനെ എപ്പോഴാണ് നിയമിക്കുന്നത്? അണ്ണാ ഡി.എം.കെ നേതാവ് ആർ.ബി. ഉദയകുമാറിന്റേതാണ് ചോദ്യം. കർണാടകയിൽ നിന്ന് കാവേരി ജലം വിട്ടുകിട്ടുന്നതിൽ തമിഴ്നാട് സർക്കാർ പരാജയപ്പെട്ടതിനെ വിമർശിച്ചുകൊണ്ട് തൂത്തുക്കുടിയിൽ നടന്ന ജയലളിത പേരവൈ യോഗത്തിൽ സംസാരിക്കുകയായിരുന്നു ഉദയകുമാർ.
സിനിമാ മേഖലയിൽ നിന്നുള്ള സമീപകാല നിയമനങ്ങളുടെ പേരിലാണ് വിജയിക്ക് നേരെ അണ്ണാ ഡി.എം.കെ നേതാവിന്റെ പരോക്ഷ വിമർശനം. നിർമ്മാതാവ് അർച്ചന കൽപതിയെ തമിഴ്നാട് ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ്സ് പ്രത്യേക ഏഴംഗ സംസ്ഥാനതല സമിതിയിലേക്ക് നിയമിച്ചിരുന്നു. അക്കാര്യം സൂചിപ്പിച്ചുകൊണ്ട് സംസാരിക്കുന്നതിനിടെ ''വിജയുടെ 'പ്രിയപ്പെട്ട' തൃഷയെ എപ്പോഴാണ് ഉപമുഖ്യമന്ത്രിയായി നിയമിക്കുന്നത് എന്ന് കാണാൻ തമിഴ്നാട് കാത്തിരിക്കുകയാണ്'' എന്ന് പറയുകയായിരുന്നു.
തൃഷയ്‌ക്കെതിരെ ദ്വയാർത്ഥ പ്രയോഗം നടത്തിയെന്ന കേസിൽ പ്രതിപക്ഷനേതാവ് ഉദയനിധി സ്റ്റാലിൻ അറസ്റ്റിലായി ദിവസങ്ങൾ പിന്നിടുമ്പോഴാണ് ഉദയകുമാർ പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി ജോസഫ് വിജയ് എന്തു നടപടിയെടുക്കുമെന്ന് വ്യക്തമല്ല. അതേസമയം ഉദയകുമാറിന്റെ പരാമർശത്തിനെതിരെ തൃഷയുടെ ആരാധകർ രംഗത്തെത്തി. ഉദയകുമാറിന്റെ പരാമർശങ്ങളെ അപലപിച്ച് തൃഷ ഫാൻസ് അസോസിയേഷന്റെ പേരിൽ മധുരയിൽ പോസ്റ്ററുകൾ പതിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |