
□വെള്ളപ്പൊക്ക മുന്നറിയിപ്പിലും പോരായ്മയെന്ന് പാർല. സമിതി
ന്യൂഡൽഹി: ഉരുൾപൊട്ടൽ മുന്നറിയിപ്പ് നൽകുന്നതിലടക്കം കേരളത്തിലെ ദുരന്ത നിവാരണ സംവിധാനത്തിൽ സാങ്കേതിക പോരായ്‌മകളെന്ന് പാർലമെന്ററി സമിതി. ദുരന്ത നിവാരണ സംവിധാനത്തിൽ അപാകതകളുണ്ടെന്നും ആഭ്യന്തര കാര്യങ്ങൾക്കായുള്ള പാർലമെന്ററി സ്റ്രാൻഡിംഗ് കമ്മിറ്റി രാജ്യസഭയിൽ വച്ച റിപ്പോർട്ടിൽ വ്യക്തമാക്കി. കാലാവസ്ഥാ പ്രവചനം, മണ്ണിടിച്ചിൽ ,വെള്ളപ്പൊക്ക മുന്നറിയിപ്പ് തുടങ്ങിയവയിലാണ് പരിമിതികൾ . കെട്ടിട നിർമ്മാണ നിയന്ത്രണം, ഭൂവിനിയോഗ ആസൂത്രണം, തീരദേശ നിയന്ത്രണം എന്നിവയുടെ നടപ്പാക്കൽ കാര്യക്ഷമമല്ല. കേരളത്തിന്റെ 4.5% പ്രദേശവും വെള്ളപ്പൊക്ക സാദ്ധ്യതയും 14.4%വും മണ്ണിടിച്ചിൽ സാദ്ധ്യതയും തീരപ്രദേശത്തിന്റെ പകുതിയിലധികവും അപകട സാദ്ധ്യതയുമുള്ള പ്രദേശങ്ങളാണ്. ഉയർന്ന ജനസാന്ദ്രത, പരിസ്ഥിതി ദുർബല പ്രദേശങ്ങളിലെ കൈയേറ്റം എന്നിവ ദുരന്ത സാദ്ധ്യത വർദ്ധിപ്പിക്കുന്നു.
മൂന്ന് കാര്യങ്ങളിൽ ശ്രദ്ധ വേണം
1.ഭൂവിനിയോഗം, നിർമ്മാണ രീതികൾ എന്നിവയിലെ പോരായ‌്‌മ പരിഹരിക്കണം
2.അപകടസാദ്ധ്യത അടിസ്ഥാനമാക്കിയുള്ള വികസന മാനദണ്ഡം വേണം
3.പൊതു അവബോധം ശക്തിപ്പെടുത്തണം
വയനാട്, ഇടുക്കി പ്രത്യേക ശ്രദ്ധ
കേരളത്തിൽ മഴ കാരണമുണ്ടാകുന്ന മണ്ണിടിച്ചിൽ പ്രവചിക്കാനുളള അടിസ്ഥാനപ്രവർത്തനം 2021 മുതൽ ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ ആരംഭിച്ചെന്ന് കേന്ദ്രസർക്കാർ ലോക്‌സഭയെ അറിയിച്ചു. 2024 ജൂൺ 25 മുതൽ വയനാട് ജില്ലയിലെ മണ്ണിടിച്ചിൽ പ്രവചന ബുള്ളറ്റിൻ പുറത്തിറക്കി. ഇടുക്കി ജില്ലയ്‌ക്കായി 2025-26 കാലയളവിൽ 233 മുന്നറിയിപ്പ് നൽകി. 2020 മുതൽ ഉരുൾപൊട്ടൽ സാദ്ധ്യതയുള്ള കേരളമടക്കം 10 സംസ്ഥാനങ്ങൾക്കായി പ്രത്യേക പ്രോട്ടോടൈപ്പ് മോഡൽ വികസിപ്പിച്ചതായും വയനാട് എം.പി പ്രിയങ്ക ഗാന്ധിക്ക് കേന്ദ്ര കൽക്കരി-ഖനനകാര്യ സഹമന്ത്രി സതീഷ് ചന്ദ്ര ദുബെ മറുപടി നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |