
ബാർ കൗൺസിൽ ഒഫ് ഇന്ത്യയ്‌ക്ക് വിമർശനം
ന്യൂഡൽഹി: 'ഹൈദരാബാദ് നാഷണൽ അക്കാഡമി ഒഫ് ലീഗൽ സ്റ്റഡീസ് ആൻഡ് റിസർച്ചിലെ (നാൽസാർ) നിയമവിദ്യാർത്ഥികൾക്കൊപ്പമാണ് ഞാൻ. അവർ എൻറോൾ ചെയ്യുന്നത് തടയരുത്"- വിവാദങ്ങൾക്കിടെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പ്രതികരണം. നാൽസാറിൽ നിന്ന് ഇക്കൊല്ലം നിയമപഠനം പൂർത്തിയാക്കിയവർക്കെതിരെ ബാർ കൗൺസിൽ ഒഫ് ഇന്ത്യ (ബി.സി.ഐ) നടപടിയെടുത്തതിൽ വിമർശിക്കുകയും ചെയ്തു. എൻറോൾമെന്റ് വിലക്കി സ്റ്റേറ്റ് ബാർ കൗൺസിലുകൾക്ക് കത്തയച്ച നടപടി അനാവശ്യമാണെന്ന് പറഞ്ഞ അദ്ദേഹം ബി.സി.ഐക്ക് നോട്ടീസ് അയയ്ക്കാനും ഉത്തരവിട്ടു. രണ്ടാഴ്ചയ്‌ക്കകം സത്യവാങ്മൂലം സമർപ്പിക്കണം.
ബിരുദദാന ചടങ്ങിൽ ചീഫ് ജസ്റ്റിസിനെ ക്ഷണിക്കാനുള്ള സർവകലാശാലയുടെ തീരുമാനത്തിനെതിരെ വിദ്യാർത്ഥികളെത്തിയതോടെയാണ് നടപടിയെടുത്തത്. നിയമ മേഖലയിലെ 'പാറ്റകൾ" ഡൽഹിയിലെ ബാർ കൗൺസിൽ ഓഫീസിന് മുന്നിൽ സംഘടിക്കുമെന്ന് കോക്രോച്ച് ജനത പാർട്ടി മുന്നറിയിപ്പ് നൽകിയതിനുപിന്നാലെ നിർദ്ദേശം പിൻവലിക്കുകയായിരുന്നു.
ഞാനും വിദ്യാർത്ഥികളുമായുള്ള കാര്യം, ഇടപെടേണ്ട
"വിദ്യാർത്ഥികൾക്കെതിരെ ഒരു തരത്തിലുമുള്ള ശിക്ഷാനടപടികളും അരുത്. ബാർ കൗൺസിൽ ഒഫ് ഇന്ത്യയ്‌ക്ക് ഇതിൽ ഇടപെടേണ്ട ഒരു കാര്യവുമില്ല. ഞാനും വിദ്യാർത്ഥികളും തമ്മിലുള്ള കാര്യമാണ്. വിദ്യാർത്ഥിയായിരിക്കെ സമരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. പ്രതിഷേധിക്കാൻ അവകാശമുണ്ട്. സമാധാനപരമായി സമരം നടത്തിയാൽ ആർക്കാണ് തടയാനാകുക"- ഇന്നലെ അഭിഭാഷകർ വിഷയം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ചീഫ് ജസ്റ്റിസ് പ്രതികരിച്ചു. എൻറോൾ ചെയ്‌ത ശേഷം സുപ്രീംകോടതിയിൽ പ്രാക്‌ടീസ് ചെയ്യൂവെന്ന് നിയമ വിദ്യാർത്ഥികളോടും പറഞ്ഞു. അതേസമയം ധൃതിയിലെടുത്ത തീരുമാനമായിരുന്നുവെന്ന് ബാർ കൗൺസിൽ ഒഫ് ഇന്ത്യ ചെയർമാൻ മനൻകുമാർ മിശ്ര പ്രതികരിച്ചു. വിഷയം അവസാനിച്ചു. നിർദ്ദേശമിറക്കി 40 മിനിട്ടിനകം പിൻവലിച്ചു.
മനൻ കുമാർ അള്ളിപിടിച്ചിരിക്കുന്നു
ബി.ജെ.പിയുടെ രാജ്യസഭാ എം.പി കൂടിയായ അഡ്വ. മനൻകുമാർ മിശ്ര 12 വർഷമായി ബാർ കൗൺസിൽ ഒഫ് ഇന്ത്യ ചെയർമാൻ സ്ഥാനത്ത് അള്ളിപിടിച്ചിരിക്കുന്നുവെന്ന് സുപ്രീംകോടതിയിൽ ഹർജി. ചെയർമാന്റെ കാലാവധി രണ്ടുവർഷമാക്കണം. ഭരണതലത്തിൽ പരിഷ്‌കരണ നടപടികളുണ്ടാകണമെന്നും അഡ്വ. എം. വർദ്ധൻ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |