
ന്യൂഡൽഹി: എ.ഐ അധിഷ്ഠിത ഡാറ്റാ സെന്ററുകൾ സ്ഥാപിക്കാൻ രാജ്യത്തേക്ക് വൻ നിക്ഷേപമെത്തുന്നതിനിടെ പദ്ധതിക്കെതിരെ പ്രാദേശിക പ്രതിഷേധം ശക്തമാകുന്നു. മഹാരാഷ്ട്രയിലെ താനെയിലും ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തും ജനം തെരുവിലിറങ്ങി. വൈദ്യുതി ഉപയോഗം, ജല ലഭ്യത, ഭൂവിനിയോഗം, ശബ്ദ-പരിസ്ഥിതി മലിനീകരണം എന്നിവ ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. താനെ ബാൽക്കും മേഖലയിൽ ആമസോൺ വെബ് സർവീസസിന്റെ ഡാറ്റാ സെന്ററിനെതിരെയാണ് പ്രദേശവാസികൾ സമരം ശക്തമാക്കിയത്. 53 ഏക്കറിൽ ഒരുങ്ങുന്ന പദ്ധതിക്ക് വൻതോതിൽ വൈദ്യുതി, ഡീസൽ ജനറേറ്ററുകൾ എന്നിവവേണം. ഇതിലൂടെ ശബ്ദം, ചൂട് എന്നിവ വർദ്ധിക്കാനുള്ള സാദ്ധ്യത പ്രതിഷേധക്കാർ ഉന്നയിക്കുന്നു.
വേക്ക് അപ് താനേക്കർ (താനേക്കാരെ ഉണരൂ) എന്ന ബാനറുകളുമായി 3000ലേറെപ്പേർ പ്രതിഷേധത്തിൽ പങ്കെടുത്തു. എന്നാൽ ഡാറ്റാ സെന്ററുകൾക്ക് എതിരല്ലെന്നും ജനസാന്ദ്രതയേറിയ മേഖലയിൽ ഇത്രയും വലിയ പദ്ധതി വേണ്ടെന്നാണ് ആവശ്യപ്പെടുന്നതെന്നും പ്രതിഷേധക്കാർ പറയുന്നു.
വിശാഖപട്ടണത്ത് ഗതർലുവാഡ, അദവിവാരം, റാംബിള്ളി എന്നിവിടങ്ങളിൽ ഉയരുന്ന ഗൂഗിൾ-അദാനി പദ്ധതിക്കെതിരെയും പ്രതിഷേധം ശക്തമാണ്. 2025ലാണ് പദ്ധതി പ്രഖ്യാപിച്ചത്. 1.2 ലക്ഷം കോടിയാണ് ചെലവ്. ജലം, വൈദ്യുതി, പാരിസ്ഥിതിക പ്രശ്നങ്ങൾ എന്നിവയെച്ചൊല്ലിയാണ് ഇവിടെയും ആശങ്ക. പരിസ്ഥിതി ലോല പ്രദേശങ്ങളെയും ആവാസവ്യവസ്ഥയെയും പദ്ധതി ബാധിക്കുമെന്ന് പ്രതിഷേധക്കാർ പറയുന്നു. രണ്ടു പദ്ധതികളിലുമായി ഏകദേശം 13,000 കോടി ഡോളറിന്റെ നിക്ഷേപമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.
ആശങ്ക വേണ്ട: ആമസോൺ
എന്നാൽ ആശങ്ക വേണ്ടെന്ന് ആമസോൺ അറിയിച്ചു. ഡാറ്റാ സെന്ററിന്റെ ശീതീകരണത്തിനായി വെള്ളം ഉപയോഗിക്കില്ല. പകരം എയർ കൂൾഡ് ചില്ലറുകളും ക്ലോസ്ഡ് ലൂപ്പ് സംവിധാനവും ഉപയോഗിക്കും. പ്രത്യേക വൈദ്യുതി, ശബ്ദനിയന്ത്രണ സംവിധാനങ്ങളും ഒരുക്കും.
സുരക്ഷിത ഇടം
ഇന്റർനെറ്റിലെ വിവരങ്ങൾ ഒരിടത്ത് അതിസുരക്ഷിതമായി സൂക്ഷിക്കുന്ന സംവിധാനമാണ് ഡാറ്റ സെന്ററുകൾ. ഡാറ്റ മോഷണം തടയുന്നത് ഉൾപ്പെടെയുള്ള സംവിധാനമാണ് ഇവിടെ ഒരുക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |