
ന്യൂഡൽഹി: ഇറ്റലിയുമായുള്ള ഇന്ത്യയുടെ ബന്ധം എല്ലാ മേഖലകളിലും ശക്തമായിക്കൊണ്ടിരിക്കുകയാണെന്നും വിദേശനയവുമായി ബന്ധപ്പെട്ട രാഷ്ട്രീയ പരാമർശങ്ങൾ പരസ്പര ബഹുമാനം കാത്തുസൂക്ഷിച്ചായിരിക്കണമെന്നും വിദേശകാര്യ മന്ത്രാലയം.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിതും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയെ പരാമർശിച്ച് പ്രധാനമന്ത്രിയെ വിമർശിച്ചതിന് പിന്നാലെയാണ് പ്രതികരണം.
ഇറ്റലിയുമായുള്ള ബന്ധം അടുത്തകാലത്ത് എല്ലാ തരത്തിലും വികസിക്കുകയും ശക്തിപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം പരസ്പര ബഹുമാനവും ധാരണയും കാത്തുസൂക്ഷിക്കേണ്ടത് നയതന്ത്ര മര്യാദയുടെ ഭാഗമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി.
ന്യൂഡൽഹിയിൽ നടന്ന കോൺഗ്രസ് ദേശീയ കൺവെൻഷനിൽ മോദിയുടെ വിദേശനയത്തെ 'ഹഗ് ഡിപ്ലോമസി' എന്ന് പരിഹസിച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം.
ഇന്ത്യയുടെ വിദേശനയം വിദേശ നേതാക്കളെ കെട്ടിപ്പിടിക്കുന്നതിലേക്ക് ചുരുങ്ങിയെന്നായിരുന്നു പരിഹാസം. വേദിയിൽ സന്ധീപ് ദീക്ഷിതിനെ രാഹുൽ ഗാന്ധി കെട്ടിപ്പിടിക്കുകയും ചെയ്തു. തുടർന്ന് മെലോണിയെ പരാമർശിച്ചുള്ള ദീക്ഷിതിന്റെ ചോദ്യം രാഷ്ട്രീയ വിവാദത്തിന് വഴിവച്ചു. വിദേശനയ വിമർശനത്തിൽ ഇന്ത്യയുടെ താൽപര്യങ്ങൾക്കാണ് മുൻതൂക്കം നൽകേണ്ടതെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം സിന്ധു നദീജല കരാർ മരവിപ്പിച്ചത് പിൻവലിക്കില്ലെന്നും രൺദീപ് ജയ്സ്വാൾ വ്യക്തമാക്കി. എഫ്.സി.ആർ.എയിൽ അമേരിക്കൻ സമ്മർദ്ദ റിപ്പോർട്ടുകൾ തള്ളി. ബിൽ പാസാക്കുന്നത് ഇന്ത്യയുടെ ആഭ്യന്തര ഭരണകാര്യമാണെന്നും അതിൽ ബാഹ്യ ഇടപെടലുകൾക്ക് വഴങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |