
ന്യൂഡൽഹി: ഇറ്റലിയിലെ ബാല്യകാലം, ഇന്ത്യൻ രാഷ്ട്രീയത്തിലേക്കുള്ള യാത്ര, ആറു പതിറ്റാണ്ടിനിടെ ഇന്ത്യയിലെ സാമൂഹിക, രാഷ്ട്രീയമാറ്റങ്ങൾ, പ്രണയം...എല്ലാം തുറന്നെഴുതി കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി.
ആത്മകഥാംശങ്ങളുള്ള ഓർമക്കുറിപ്പ് 'ബിലോംഗിങ്: എ ജേർണി ഓഫ് ലവ്'' നവംബർ 10ന് പുറത്തിറങ്ങും.
1965-ൽ കേംബ്രിജിൽ പഠിക്കുമ്പോഴാണ് 19കാരിയായ സോണിയ, രാജീവ് ഗാന്ധിയെ പരിചയപ്പെടുന്നത്. രാജീവുമായുള്ള വിവാഹവും ഇന്ത്യയിലെ ജീവിതവും ഇന്ദിരഗാന്ധിയുടെ മരുമകളായുള്ള കാലവും പുസ്തകത്തിൽ വിശദമായുണ്ട്. ഇന്ദിരഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും വിയോഗവും പ്രതിപാദിക്കുന്നുണ്ട്. രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം, കോൺഗ്രസ് അദ്ധ്യക്ഷയായത്, കുടുംബത്തിന്റെ രാഷ്ട്രീയ പാരമ്പര്യം എന്നിവയും പ്രധാന ഭാഗങ്ങളാണ്.
2004ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സർക്കാർ രൂപീകരിച്ചതും രാഷ്ട്രീയ ജീവിതത്തിലെ നിർണായക അദ്ധ്യായങ്ങളും ചേർത്തിട്ടുണ്ട്.
പ്രധാനമന്ത്രി പദം ഏറ്റെടുക്കാനുള്ള അവസരം നിരസിച്ചതും ഓർമക്കുറിപ്പിൽ വിശദീകരിക്കുന്നു. സ്നേഹവും നഷ്ടങ്ങളും രാഷ്ട്രീയ ഉത്തരവാദിത്വവും എങ്ങനെ ജീവിതത്തെ സ്വാധീനിച്ചുവെന്നും വ്യക്തിജീവിതത്തിലെ വേദനയും നഷ്ടങ്ങളുമാണ് പൊതുരംഗത്തേക്കും രാഷ്ട്രീയത്തിലേക്കും എത്തിച്ചതെന്നും സോണിയ പറയുന്നു. 'ജീവിതത്തെക്കുറിച്ച് എഴുതുക എളുപ്പമായിരുന്നില്ല. വർഷങ്ങളായി മനസ്സിലുളള അനുഭവങ്ങൾ വീണ്ടും തുറന്നുപറയേണ്ടി വന്നു.'-അവർ പ്രതികരിച്ചു.
പുസ്തകത്തിന്റെ ആദ്യ അച്ചടി ഒരു ലക്ഷം കോപ്പിയാണെന്നാണ് റിപ്പോർട്ട്.
പബ്ളിഷിംഗ് ഹൗസായ ആൽഫ്രഡ് എ. നോഫാണ് പുറത്തിറക്കുന്നത്.
ഇന്ത്യൻ രാഷ്ട്രീയത്തിലെ ആറു പതിറ്റാണ്ടിലേറെ നീണ്ട സാമൂഹിക-രാഷ്ട്രീയ മാറ്റങ്ങളിലേക്കും പുസ്തകം തിരിഞ്ഞുനോക്കുന്നുണ്ടെന്ന് പ്രസാധകർ വ്യക്തമാക്കുന്നു. ഹാർഡ്കവർ, ഇ-ബുക്ക് പതിപ്പുകൾക്കൊപ്പം പെൻഗ്വിൻ റാൻഡം ഹൗസ് ഓഡിയോ പതിപ്പുമുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |