
ശ്രീനഗർ: ജമ്മുകാശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗമാണെന്ന് ഇന്ത്യയിലെ യു.എസ് അംബാസഡർ സെർജിയോ ഗോർ. ശ്രീനഗറിലെത്തിയ അദ്ദേഹം ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം പറഞ്ഞത്. ജമ്മു കാശ്മീരിൽ ഗോറിന്റെ ആദ്യ സന്ദർശനമാണിത്.
'കാശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗമാണ്. ഇവിടെ ആദ്യമായാണെത്തുന്നത്. അതിമനോഹരമാണ് ഇവിടം. മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളിൽ വലിയ പുരോഗതിയുണ്ട്. ഭീകരവാദവും ആഭ്യന്തര അസ്വസ്ഥതകളും കാരണം ജമ്മു കാശ്മീരിലേക്ക് ഏർപ്പെടുത്തിയ യാത്രാവിലക്ക് പുനഃപരിശോധിക്കാൻ യു.എസ് തയ്യാറാണ് "- ഗോർ മാദ്ധ്യമ പ്രവർത്തകരോടു പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ദക്ഷിണ, മദ്ധ്യേഷ്യ പ്രത്യേക പ്രതിനിധിയായിരുന്നു ഗോർ. ശ്രീനഗറിലെ കൂടിക്കാഴ്ചകൾക്ക് ശേഷം അദ്ദേഹം ലഡാക്കിലേക്ക് തിരിച്ചു. ജമ്മു കാശ്മീരിലൂന്നിയുള്ള യു.എസ്-ഇന്ത്യ ബന്ധത്തെക്കുറിച്ച് ചർച്ച നടത്താനായെന്ന് ഒമർ അബ്ദുള്ള പ്രതികരിച്ചു. മികച്ച കൂടിക്കാഴ്ചയായിരുന്നെന്നും ചർച്ച മുന്നോട്ടു കൊണ്ടുപോകാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. സെർജിയോ ഗോറുമായുള്ള ചർച്ചയ്ക്ക് മണിക്കൂറുകൾക്കു മുൻപ്, ജമ്മു കാശ്മീരിന്റെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് കേന്ദ്രസർക്കാരാണെന്നും ജമ്മുകാശ്മീരിന്റെ ആഭ്യന്തര വിഷയങ്ങൾ ഗോറുമായി ചർച്ച ചെയ്യില്ലെന്നും ഒമർ അബ്ദുള്ള പറഞ്ഞിരുന്നു.
യു.എസുമായുള്ള നയതന്ത്ര ഇടപെടലിലെ നിർണായക നീക്കമായാണ് ഗോറിന്റെ സന്ദർശനത്തെ വിലയിരുത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |