
ഇംഫാൽ: മണിപ്പൂരിലെ നോണി ജില്ലയിൽ രണ്ട് നാഗാ സായുധ വിഭാഗങ്ങൾ തമ്മിലുണ്ടായ വെടിവയ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ആറ് പേർക്ക് പരിക്കേറ്റു. ഖുംജി മേഖലയിലെ ജനവാസകേന്ദ്രത്തിൽ നിന്ന് അകലെയുള്ള ഉൾവനത്തിൽ ഇന്നലെ രാവിലെ ആറോടെയാണ് സെലിയാങ്‌റോങ് യുണൈറ്റഡ് ഫ്രണ്ടിന്റെ രണ്ട് വിഭാഗങ്ങളായ ജെൻചുയി, കാംസൺ തമ്മിൽ ഏറ്റുമുട്ടിയത്.
പ്രദേശത്തെ വനവും ദുഷ്കരമായ ഭൂപ്രകൃതിയും കാരണം സുരക്ഷാസേനയ്ക്ക് സംഭവസ്ഥലത്ത് എത്താനായിട്ടില്ല. സെലിയാങ്‌റോങ് വിഭാഗക്കാരുള്ള പ്രദേശങ്ങളിലെ സ്വാധീനത്തെയും നിയന്ത്രണത്തെയും ചൊല്ലി, നാഗാ വിഭാഗങ്ങൾക്കിടയിൽ നിലനിൽക്കുന്ന സംഘർഷങ്ങളുടെ ഭാഗമായിയാണ് പുതിയ ഏറ്റുമുട്ടൽ.
മുൻ എൻ.എസ്.സി.എൻ-ഐ.എം കേഡർമാരുടെ വിഭജനത്തെ തുടർന്ന് 2011ലാണ് സെലിയാങ്‌റോങ് യുണൈറ്റഡ് ഫ്രണ്ട് രൂപീകരിച്ചത്. പിന്നീട് സെലിയാങ്‌റോങ് സമൂഹത്തിന്റെ താത്പര്യങ്ങൾ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ നിലപാടുമായി സംഘടന മുന്നോട്ടുപോയി.
സെലിയാങ്‌റോങ് ജനവാസ മേഖലകളിലെ രാഷ്ട്രീയ സ്വാധീനം, പ്രദേശിക നിയന്ത്രണം, പ്രതിനിധിത്വം തുടങ്ങിയവയിലെ തർക്കങ്ങൾ മുൻകാലങ്ങളിലും സായുധ ഏറ്റുമുട്ടലുകൾക്ക് കാരണമായി. സെലിയാങ്‌റോങ് ജനങ്ങളുടെ ഭൂമിയും പ്രകൃതിവിഭവങ്ങളും സംരക്ഷിക്കണമെന്നും അവരുടെ അധിവാസ മേഖലകളെ ഏക ഭരണസംവിധാനത്തിന് കീഴിൽ കൊണ്ടുവരണമെന്നും സെലിയാങ്‌റോങ് യുണൈറ്റഡ് ഫ്രണ്ട് ആവശ്യപ്പെട്ടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |