
ഭുവനേശ്വർ: ബാങ്ക് അക്കൗണ്ടിലുള്ള തുക പിൻവലിക്കാൻ മരിച്ച സഹോദരിയുടെ അസ്ഥികൂടവുമായെത്തി വയോധികൻ. ഒഡിഷയിലെ കിയോഞ്ജറിലെ മാലിപാസി പ്രദേശത്താണ് സംഭവം നടന്നത്. ജിതു മുണ്ട (55) എന്നയാളാണ് തന്റെ സഹോദരിയുടെ അസ്ഥികൂടം തോളിൽ ചുമന്ന് ഒഡീഷ ഗ്രാമീൺ ബാങ്കിൽ കൊണ്ടുവന്നത്. ഇതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പ്ലാസ്റ്റിക് ചാക്കിലാക്കിയാണ് അസ്ഥികൂടവുമായി വയോധികൻ മൂന്ന് കിലോമീറ്ററോളം നടന്നത്.
സഹോദരി കലാര മുണ്ടയുടെ (62) അക്കൗണ്ടിൽ നിക്ഷേപിച്ചിരിക്കുന്ന 20,000 രൂപ പിൻവലിക്കാൻ രേഖകൾ ഹാജരാക്കാൻ ബാങ്ക് അധികൃതർ ജിതു മുണ്ടയോട് ആവശ്യപ്പെട്ടിരുന്നു. ജനുവരി 26നാണ് കലാര മരിച്ചത്. എന്നാൽ അക്കൗണ്ടിൽ നോമിനിവയ്ക്കാത്തതിനാൽ ജിതു മുണ്ടയ്ക്ക് പണം നൽകാൻ അധികൃതർ തയ്യാറായില്ല. പിന്നാലെയാണ് അസ്ഥികൂടവുമായി ഇയാൾ ബാങ്കിലെത്തിയത്. ബാങ്ക് അധികൃതർ ഉടനെതന്നെ പൊലീസിൽ വിവരം അറിയിച്ചു. പൊലീസെത്തി ജിതു മുണ്ടയെ സമാധാനിപ്പിക്കുകയും രേഖകൾ ശരിയാക്കാൻ തഹസിൽദാർ ഓഫീസിലേക്ക് പോകാൻ പറയുകയും ചെയ്തു. പിന്നാലെ അസ്ഥികൂടം കുഴിച്ചിട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |