
തിരുവനന്തപുരം : കെ.സി.എല്ലിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ യുവതാരം അഹമ്മദ് ഇമ്രാന്റെ സെഞ്ച്വറിക്കും (60 പന്തുകളിൽ 11 ഫോറും 6 സിക്സുമടക്കം പുറത്താകാതെ 114 റൺസ്) ട്രിവാൻഡ്രം റോയൽസിന് എതിരായ മത്സരത്തിൽ തൃശൂർ ടൈറ്റാൻസിനെ ജയിപ്പിക്കാനായില്ല. ഇന്നലെ ആദ്യം ബാറ്റ് ചെയ്ത ട്രിവാൻഡ്രം നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 185 റൺസടിച്ചത്. ടൈറ്റാൻസിന് 180/7 എന്ന സ്കോറിലേ എത്താനായുള്ളൂ.
44 പന്തുകളിൽ ഏഴുഫോറുകളും മൂന്ന് സിക്സുകളുമടക്കം 62 റൺസ് നേടിയ നായകൻ കൃഷ്ണപ്രസാദിന്റെ ഇന്നിംഗ്സാണ് ട്രിവാൻഡ്രത്തിന് കരുത്തേകിയത്. 18 പന്തുകളിൽ 27 റൺസ് നേടിയ ഓപ്പണർ അഭിഷേക് നായർ, 22 പന്തുകളിൽ 33 റൺസ് നേടിയ ഗോവിന്ദ് പൈ എന്നിവരുടെ പിന്തുണയും കൃഷ്ണപ്രസാദിന് ലഭിച്ചു. ഓപ്പണിംഗിൽ 8.3 ഓവറിൽ 83 റൺസാണ് അഭിഷേകും കൃഷ്ണപ്രസാദും ചേർന്ന് കൂട്ടിച്ചേർത്തത്.
മറുപടിക്കിറങ്ങിയ തൃശൂരിന് വേണ്ടി തുടക്കം മുതൽ ഒടുക്കം വരെ ഒരറ്റത്ത് ഇമ്രാൻ പൊരുതിനിന്നു.എന്നാൽ മറ്റേ അറ്റത്ത് കാര്യമായ പിന്തുണനൽകാൻ ആരുമുണ്ടായില്ല. നിഖിൽ തോട്ടത്തും (26),സഞ്ജീവ് സതീശനും (14) പുറത്തായതോടെ ടൈറ്റാൻസിന്റെ ചേസിംഗ് ടൈറ്റായി. മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയ എൻ.പി ബേസിലും നിഖിലും അവസാന ഓവറുകളിൽ റണ്ണൊഴുക്ക് നിയന്ത്രിച്ചതോടെ കളി ട്രിവാൻഡ്രത്തിന്റെ കയ്യിലെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |