SignIn
Kerala Kaumudi Online
Friday, 28 August 2026 11.49 PM IST

അസർ, അസലായി...

kcl

അസറുദ്ദീന് സീസണിലെ രണ്ടാം സെഞ്ച്വറി

കാലിക്കറ്റിനെ തകർത്ത് ആലപ്പി റിപ്പിൾസ്

തിരുവനന്തപുരം: സീസണിലെ തന്റെ രണ്ടാം സെഞ്ച്വറിയുമായി തകർത്തടിച്ച മുഹമ്മദ് അസ്ഹറുദ്ദീന്റെ (60 പന്തുകളിൽ അഞ്ച്ഫോറുകളും 10 സിക്സുകളുമടക്കം പുറത്താകാതെ 112 റൺസ്) മികവിൽ കാലിക്കറ്റ് ഗ്ളോബ്സ്റ്റാർസിനെ ആറു വിക്കറ്റിന് തോൽപ്പിച്ച് ആലപ്പി റിപ്പിൾസ് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. ഇന്നലെ ‌നടന്ന ആദ്യ മത്സരത്തിൽ സീസണിലെ ഉയർന്ന സ്കോറായ 213/5 ഉയർത്തിയിരുന്ന കാലിക്കറ്റിനെ മൂന്നുപന്തുകൾ ബാക്കിനിൽക്കേയാണ് റിപ്പിൾസ് മറികടന്നത്. അസറുദ്ദീനാണ് പ്ലെയ‍ർ ഓഫ് ദി മാച്ച്.

സ്കോർ : കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്: 20 ഓവറിൽ 213/5 ആലപ്പി റിപ്പിൾസ്: 19.3 ഓവറിൽ 215/4

ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റിന് ക്യാപ്ടൻ രോഹൻ കുന്നുമ്മലും (62) വരുൺ നായനാരും(42) ചേ‍ർന്ന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. ഇരുവരും ചേർന്ന് 51 പന്തിൽ 96 റൺസാണ് സ്കോർബോർഡിൽ ചേർത്തത്. 28 പന്തിൽ സീസണിലെ തന്റെ ആദ്യ ഫിഫ്റ്റി തികച്ച വരുൺ, 36 പന്തിൽ ഒമ്പത് ഫോറും ഒരു സിക്സും പറത്തി. ആദ്യ ഒൻപത് ഓവറിൽ കാലിക്കറ്റ് സ്കോർ നൂറ് കടന്നു.

വരുൺ നൽകിയ മികച്ച അടിത്തറയിൽ നിന്നായിരുന്നു മൂന്നാമനായി ക്രീസിലെത്തിയ അഖിൽ സ്കറിയയുടെ(38 പന്തുകളിൽ ഏഴുഫോറും നാലുസിക്സുമടക്കം 72 റൺസ്) വെടിക്കെട്ട് ഇന്നിംഗ്സ്. അവസാന ഓവറുകളിൽ ആലപ്പി ബൗളർമാരെ കടന്നാക്രമിച്ച അഖിൽ കളംനിറഞ്ഞു കളിച്ചു. സിബിൻ ഗിരീഷും അഖിൽ ദേവും അഖിലിന്റെ ബാറ്റിംഗിന്റെ ചൂടറിഞ്ഞു. അവസാന ഓവറിലെ അവസാന നാല് പന്തിൽ മൂന്ന് സിക്സും ഒരു ഫോറും ഉൾപ്പെടെ 22 റൺസാണ് താരം അടിച്ചെടുത്തത്. വെറും 38 പന്തിൽ നിന്ന് നാല് കൂറ്റൻ സിക്സിന്റെയും ഏഴ് ഫോറിന്റെയും അകമ്പടിയോടെ 72 റൺസെടുത്ത അഖിലിന്റെ തകർപ്പൻ ഫിനിഷിംഗാണ് കാലിക്കറ്റിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ആലപ്പിക്ക് തുടക്കത്തിൽ തന്നെ ആകാശ് പിള്ളയുടെ (1) വിക്കറ്റ് നഷ്ടമായി. ക്യാപ്ടൻ സച്ചിൻ ബേബിക്കും (19) അധികം പിടിച്ചുനിൽക്കാനായില്ല. എന്നാൽ മൂന്നാം വിക്കറ്റിൽ ഒന്നിച്ച മുഹമ്മദ് അസ്ഹറുദ്ദീനും അക്ഷയ്‌യും (43)യും ചേർന്നാണ് കളിയുടെ ഗതി മാറ്റിയത്. 49 പന്തുകളിൽ നിന്ന് 82 റൺസാണ് ഇരുവരും ചേർന്ന് അടിച്ചുകൂട്ടിയത്. അക്ഷയിനെ പുറത്താക്കി ഹരികൃഷ്ണനാണ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടത്. തുടർന്നെത്തിയ കെ.എ. അരുണും(31) അസ്ഹറുദ്ദീന് പിന്തുണ നൽകി. 15 ഓവർ പൂർത്തിയാകുമ്പോൾ ഏഴ് വിക്കറ്റ് ശേഷിക്കെ 30 പന്തുകളിൽ 67 റൺസായിരുന്നു ആലപ്പിക്ക് ജയിക്കാൻ വേണ്ടിയിരുന്നത്.

അസറും അരുണും ചേർന്ന് ആഞ്ഞടിച്ചതോടെ റിപ്പിൾസ് വിജയവഴിയിലേക്ക് നീങ്ങി. 14 പന്തുകളിൽ നിന്ന് 31 റൺസെടുത്ത അരുൺ വിജയത്തിന് 22 റൺസ് അകലെ പുറത്തായി. തുടർന്നെത്തിയ സിബിൻ ഗിരീഷിനെ കാഴ്ചക്കാരനാക്കി മൂന്ന് പന്തുകൾ ബാക്കിനിൽക്കെ അസർ ടീമിനെ വിജയത്തിലെത്തിച്ചു. 60 പന്തുകളിൽ അഞ്ച് ഫോറും പത്ത് സിക്സുമടക്കം 112 റൺസുമായി അസർ പുറത്താകാതെ നിന്നു. ഈ സീസണിൽ അസ്ഹറുദ്ദീന്റെ രണ്ടാം സെഞ്ച്വറിയാണിത്. ഇതോടെ ഒരു കെ.സി.എൽ സീസണിൽ രണ്ട് സെഞ്ച്വറികൾ നേടുന്ന രണ്ടാമത്തെ താരമായും അസ്ഹറുദ്ദീൻ മാറി. ആദ്യ സീസണിൽ സച്ചിൻ ബേബിയാണ് ഈ നേട്ടം കൈവരിച്ച മറ്റൊരു താരം. കെസിഎല്ലിൽ 1000 റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന മറ്റൊരു നേട്ടം കൂടി മത്സരത്തിനിടെ അസറിനെ തേടിയെത്തി. കാലിക്കറ്റിനു വേണ്ടി ഹരികൃഷ്ണൻ രണ്ട് വിക്കറ്റുകൾ വീഴ്ത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KCL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360