
കോപ്പൻഹേഗൻ: ഡാനിഷ് രാജകുടുംബത്തിൽ ചരിത്രം കുറിച്ച് ഇസബെല്ല രാജകുമാരി. രാജകുടുംബത്തിൽ നിന്ന് നിർബന്ധിത സൈനികസേവനത്തിന് പോകുന്ന ആദ്യ വനിതയെന്ന റെക്കാഡും ഇസബെല്ലയ്ക്ക് സ്വന്തം. ആഗസ്റ്റ് മൂന്ന് മുതലാണ് 19കാരിയായ ഇസബെല്ല 11 മാസം നീളുന്ന സൈനികസേവനം ആരംഭിച്ചത്. സാധാരണക്കാരെപ്പോലെ ഇസബെല്ല സൈനിക കേന്ദ്രത്തിലേക്ക് വരുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
11 മാസം നീളുന്ന നിർബന്ധിത സൈനികസേവനത്തിനായി ആന്റ്വോർസ്കോവ് ബാരക്കിലാണ് രാജകുമാരി റിപ്പോർട്ട് ചെയ്തത്. ഹൈസ്‌കൂൾ പഠനം പൂർത്തിയാക്കി വേനലവധിക്കാലവും കഴിഞ്ഞാണ് ഇസബെല്ല ബാരക്കിലെത്തിയത്. സാധാരണക്കാരെപ്പോലെ സ്വയം വാഹനമോടിച്ചെത്തിയ രാജകുമാരി ബാഗി ജീൻസും ജാക്കറ്റും അടക്കമാണ് ധരിച്ചിരുന്നത്. തുടർന്ന് പ്രവേശന കവാടത്തിൽ ഗാർഡിനെ തിരിച്ചറിയൽ രേഖകൾ കാണിച്ച് പ്രവേശിച്ചു.
ഡെന്മാർക്കിലെ ഫ്രെഡറിക് പത്താമൻ രാജാവിന്റെയും മേരി രാഞ്ജിയുടെയും മകളാണ് ഇസബെല്ല രാജകുമാരി. സഹോദരൻ സൈനിക സേവനം പൂർത്തിയാക്കിയ അതേ സൈനിക കേന്ദ്രത്തിലാണ് രാജകുമാരിയും സൈനിക പരിശീലനത്തിനും സേവനത്തിനുമായി എത്തിയിരിക്കുന്നത്. അതേസമയം, സൈനികസേവന കാലയളവിൽ മറ്റുള്ളവർക്ക് ലഭിക്കുന്ന മാസശമ്പളവും ദിനബത്തയും തനിക്ക് വേണ്ടെന്ന് രാജകുമാരി അറിയിച്ചു. ഇക്കാര്യം രാജകുടുംബവും സ്ഥിരീകരിച്ചു. മാതാപിതാക്കളുടെ സാമ്പത്തിക പിന്തുണയിലാകും രാജകുമാരി സൈനികസേവനം പൂർത്തിയാക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |