
ന്യൂഡൽഹി: മാതൃരാജ്യത്തേക്ക് മടങ്ങുമെന്നും തന്നെ പുറത്താക്കാൻ നടന്ന വിദ്യാർത്ഥി പ്രക്ഷോഭം ഗൂഢാലോചനയുടെ ഭാഗമാണെന്നും ബംഗ്ളാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഡൽഹിയിൽ നടന്ന മാദ്ധ്യമ പരിപാടിയിൽ ഓൺലൈനിൽ സംസാരിക്കുകയായിരുന്നു അവർ. രണ്ടുവർഷം മുമ്പ് ഇന്ത്യയിൽ അഭയം തേടിയ ശേഷം ഹസീന ആദ്യമായി നടത്തിയ പൊതുപരിപാടിയാണിത്. മരണമോ, തടങ്കലോ ഉറപ്പാണെങ്കിലും ബംഗ്ലാദേശിലേക്ക് മടങ്ങാനാണ് തീരുമാനം. ഭയത്താൽ ചുമതല മറക്കാനാകില്ല. അധികാരം പിടിക്കാനല്ല, ബംഗ്ളാദേശിനെ വികസനത്തിന്റെയും മതേതരത്തിന്റെയും ട്രാക്കിൽ തിരിച്ചെത്തിക്കാനാണ് മടങ്ങുന്നത്. അവർ കൊല്ലുകയോ, തടവിലാക്കുകയോ ചെയ്യുമെന്നറിയാം.
ബംഗ്ളാദേശിനായി ജീവിച്ച താൻ ഒളിച്ചോടാൻ നിർബന്ധിതയായി. എന്നാൽ ജനതയിൽ നിന്ന് ഒരിക്കലും അകന്നിട്ടില്ല. തന്റെ പ്രിയപ്പെട്ട ബംഗ്ലാദേശ് കഷ്ടപ്പെടുന്നത് കണ്ടുകൊണ്ടാണ് ഇവിടെ കഴിഞ്ഞത്. ഇപ്പോഴുള്ളത് താൻ നിർമ്മിച്ച ബംഗ്ലാദേശല്ല. 1971 ൽ 30 ലക്ഷം ആളുകൾ ജീവൻ ബലിയർപ്പിച്ച നാടല്ല. അഞ്ചുവർഷം പ്രധാനമന്ത്രിയായ ആളായല്ല, ബംഗ്ളാദേശ് രാഷ്‌ട്രപിതാവ് ഷേഖ് മുജിബുർ റഹ്‌മാന്റെ മകളായിട്ടാണ് സംസാരിക്കുന്നത്.
2024 ജൂലായ്, ആഗസ്റ്റ് മാസങ്ങളിൽ നടന്നത് സമാധാനപരമായ വിദ്യാർത്ഥി സമരമായിരുന്നില്ല. ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും വിദ്യാർത്ഥികളെ രാഷ്ട്രീയ ഉപകരണമാക്കി മാറ്റാൻ ചില സംഘടിത ഗ്രൂപ്പുകൾ പ്രവർത്തിച്ചു. പ്രത്യക്ഷത്തിൽ നേതാക്കൾ ആരുമില്ലായിരുന്ന പ്രക്ഷോഭത്തിന് പിന്നിൽ ചിലരുടെ ചരടുവലിയുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് വഴിയല്ലാതെ അധികാരം പിടിക്കലായിരുന്നു അവരുടെ ലക്ഷ്യം. ബംഗ്ളാദേശ് ഇപ്പോൾ മറ്റൊരു പാകിസ്ഥാനായി മാറിയെന്ന് ഹസീനയുടെ മകൻ സജീവ് വാസെദ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |