
കറാച്ചി: സിന്ധു നദീജല തർക്കം താത്കാലികമായി നിറുത്തിവച്ച തീരുമാനം നിലനിൽക്കുമെന്ന് ഇന്ത്യ ആവർത്തിച്ചതിന് പിന്നാലെ, വിഷയത്തിൽ ചർച്ച നടത്തണമെന്ന് പാകിസ്ഥാൻ. കരാർ ഇപ്പോഴും പൂർണമായി പ്രാബല്യത്തിലാണെന്നും സ്ഥിരം മദ്ധ്യസ്ഥ കോടതിയുടെ തീരുമാനം നടപ്പാക്കാൻ സാദ്ധ്യമായ നടപടികൾ സ്വീകരിക്കുമെന്നും പാക് വിദേശകാര്യ വക്താവ് താഹിർ അൻഡ്രാബി പറഞ്ഞു. മദ്ധ്യസ്ഥ നടപടികളെയും കോടതിയുടെ അധികാരപരിധിയെയും ഇന്ത്യ തുടർച്ചയായി തള്ളുകയാണ്. മേയ് 15ന് പുറപ്പെടുവിച്ച വിധി ഇന്ത്യ അംഗീകരിക്കില്ലെന്നും കരാർ നിറുത്തിവച്ച തീരുമാനം തുടരുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കരാർ വ്യവസ്ഥകൾ ലംഘിച്ചാണ് മദ്ധ്യസ്ഥ സമിതി രൂപീകരിച്ചതെന്നും ഇന്ത്യ ആരോപിച്ചു.
2025 ഏപ്രിൽ 22ലെ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ കരാർ താത്കാലികമായി നിറുത്തിയത്. അതിർത്തിക്കപ്പുറമുള്ള ഭീകരവാദത്തിനുള്ള പിന്തുണ പാകിസ്ഥാൻ വിശ്വസനീയമായി അവസാനിപ്പിക്കുന്നതുവരെ തീരുമാനം തുടരുമെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |