മുംബയ്: പ്രമുഖ ഇലക്ട്രിക്കൽ എക്യുപ്‌മെന്റ് കമ്പനിയായ ക്രോംപ്ടൺ ഗ്രീവ്സ് കൺസ്യൂമർ ഇലക്ട്രിക്കൽസ് ലിമിറ്റഡും (സിജിസിഇഎൽ) ഗൃഹോപകരണ ഉപകരണങ്ങളുടെ കമ്പനിയായ ബട്ടർഫ്ലൈ ഗാന്ധിമതി അപ്ലയൻസസും ലയിക്കുന്നു. അടുത്ത സാമ്പത്തിക വർഷത്തിലെ നാലാം പാദത്തോടെ ലയനം പൂർത്തിയാകുന്നതിനുള്ള അനുമതി നാഷണൽ കമ്പനി ലോ ട്രിബ്യുണലിൽ (എൻസിഎൽടി) നിന്നും ലഭിച്ചു. ഇത് പ്രകാരം, ബട്ടർഫ്ളൈ ഗാന്ധിമതിയുടെ ഓഹരികൾ കൈവശമുള്ള ഓഹരി ഉടമകൾക്ക്, ഓരോ അഞ്ചു ഓഹരികൾക്കും ക്രോംപ്ടണിന്റെ 22 ഓഹരികൾ ലഭിക്കും.
ലയനത്തിന് ശേഷം ബട്ടർഫ്ളൈ പൂർണമായും ക്രോംപ്ട്ടന്റെ ഭാഗമാകും. 2022 ഫെബ്രുവരിയിൽ ബട്ടർഫ്ലൈയുടെ 81 ശതമാനം ഓഹരികൾ 2,076 കോടി രൂപയ്ക്ക് ഏറ്റെടുക്കുന്നതായി സി.ജി.സി.ഇ.എൽ പ്രഖ്യാപിച്ചിരുന്നു. തമിഴ്നാട് ആസ്ഥാനമായുള്ള ബട്ടർഫ്ലൈ ഗാന്ധിമതി അപ്ലയൻസസിന് കിച്ചൺ അപ്ലയൻസസും മറ്റു ചെറിയ വീട്ടുപകരണങ്ങളുമാണ് ഉള്ളത്. ലയനത്തിന് ശേഷം ബട്ടർഫ്ളൈ ഗാന്ധിമതിയുടെ ഓഹരി ഉടമകൾക്ക് സംയുക്ത സംരംഭത്തിന്റെ ഏകദേശം മൂന്ന് ശതമാനത്തോളം ഓഹരികൾ ലഭിക്കും.
വർദ്ധിച്ചുവരുന്ന മത്സരാധിഷ്ഠിത വ്യവസായത്തിൽ, വൈവിധ്യമാർന്ന കഴിവുകളും വിപുലമായ അനുഭവവും ഉള്ള ജീവനക്കാരുടെ പങ്കാളിത്തത്തോടെ കൂടുതൽ മുന്നേറ്റം നേടാൻ കഴിയുമെന്ന് രണ്ട് കമ്പനികളുടെയും മാനേജ്മെന്റ് വിശ്വസിക്കുന്നു.
കൂടാതെ, മൂലധനത്തിന്റെ കൂടുതൽ കാര്യക്ഷമമായ വിഹിതം കോർപ്പറേറ്റ് ഘടന ലളിതമാക്കുന്നതിന് സഹായിക്കുമെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി. വിപണിയിൽ ഇന്നലെ ബട്ടർഫ്ളൈ ഗാന്ധിമതിയുടെ ഓഹരികൾ ഇടിവിലും ക്രോംപ്ടൺ ഗ്രീവ്സ് കൺസ്യൂമർ ഇലെക്ട്രിക്കൽസിന്റെ ഓഹരികൾ നേട്ടത്തിലുമാണ് വ്യാപാരം ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |