
മരണ ഗ്രൂപ്പിലെ ആദ്യതോൽവി ക്രൊയേഷ്യയ്ക്ക്
ഇംഗ്ളണ്ടിന്റെ ജയം 4-2ന് , ഗ്രൂപ്പിൽ ഒന്നാമത്
ഡാലസ് : ഈ ലോകകപ്പിലെ മരണഗ്രൂപ്പ് എന്ന് വിശേഷിപ്പിക്കാവുന്ന എൽ ഗ്രൂപ്പിലെ ആദ്യ വിജയം നേടിയത് ഇംഗ്ളണ്ട്. പലലോകകപ്പുകളിലും കറുത്ത കുതിരകളായിരുന്ന ക്രൊയേഷ്യയെ രണ്ടിനെതിരെ നാലുഗോളുകൾക്കാണ് ഇംഗ്ളണ്ട് മറികടന്നത്. ഇരട്ട ഗോളുകൾ നേടിയ നായകൻ ഹാരി കേനും ഓരോ ഗോളടിച്ച ജൂഡ് ബെല്ലിംഗ്ഹാമും മാർക്കസ് റാഷ്ഫോർഡും ചേർന്നാണ് ഇംഗ്ളീഷ് വിജയമൊരുക്കിയത്. ആദ്യ പകുതിയിൽ മാർട്ടിൻ ബറ്റുറിനയും പീറ്റർ മുസയും നേടിയ ഗോളുകളിലൂടെ 2-2ന് കളി സമനിലയിലാക്കിയിരുന്ന ക്രൊയേഷ്യ രണ്ടാം പകുതിയിലാണ് രണ്ടുഗോളുകൾ കൂടി ഏറ്റുവാങ്ങിയത്.
12-ാം മിനിട്ടിൽ പെനാൽറ്റിയിൽ നിന്നായിരുന്നു കേനിന്റെ ആദ്യ ഗോൾ. 36-ാം മിനിട്ടിൽ ബതുരിന കളി സമനിലയിലാക്കിയപ്പോൾ 42-ാം മിനിട്ടിൽ കേനിന്റെ വകയായി രണ്ടാം ഗോളും പിറന്നു. ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് പീറ്റർ മുസ വീണ്ടും സമനില കണ്ടെത്തിയത്. രണ്ടാം പകുതിയിൽ ഇംഗ്ളണ്ടിന്റെ ഭാഗത്തുനിന്ന് തുരുതുരാ ആക്രമണങ്ങൾ ഉണ്ടായപ്പോൾ ക്രൊയേഷ്യൻ ഗോളി ലിവാകോവിച്ചിന് പിടിപ്പത് പണിയുണ്ടായിരുന്നു. പലതവണ ഗോളെന്നുറപ്പിച്ച അവസരങ്ങൾ തട്ടിക്കളഞ്ഞ ലിവാക്കോവിച്ചിന് പക്ഷേ 47-ാം മിനിട്ടിലെ ബെല്ലിംഗ് ഹാമിന്റേയും 85-ാം മിനിട്ടിലെ ബെല്ലിംഗ്ഹാമിന്റേയും ആക്രമണത്തിന് മറുപടിയുണ്ടായില്ല.
ജൂൺ 22ന് ഘാനയ്ക്ക് എതിരെയാണ് ഇംഗ്ളണ്ടിന്റെ അടുത്ത മത്സരം. ക്രൊയേഷ്യ അന്ന് പാനമയെ നേരിടും.
കളിത്തിരിവുകൾ
1-0
12-ാം മിനിട്ട്
പെനാൽറ്റിയിൽ നിന്ന് ഹാരി കേൻ ഗോൾ നേടുന്നു. ക്രൊയേഷ്യൻ സൂപ്പർ താരം ലൂക്കാ മൊഡ്രിച്ചിന്റെ ബോക്സിനുള്ളിലെ അനാവശ്യമായ ഒരു ചവിട്ടാണ് പെനാൽറ്റിക്ക് വഴിയൊരുക്കിയത്. ഹാരി കേനെടുത്ത ആദ്യകിക്ക് ഗോളി ലിവാകോവിച്ച് തട്ടിക്കളഞ്ഞു. എന്നാൽ കേൻ കിക്കെടുക്കുന്നതിന് തൊട്ടുമുമ്പ് ലിവാകോവിച്ച് തന്റെ ലൈനിൽനിന്ന് മുന്നോട്ടുനീങ്ങിയതിനാൽ റഫറി റീ കിക്ക് വിധിച്ചു. കേൻ വീണ്ടും കിക്കെടുത്തു വലയിലാക്കി.
1-1
36-ാം മിനിട്ട്
പീറ്റർ സൂസിച്ച് മെനെഞ്ഞെടുത്ത നീക്കത്തിൽ നിന്ന് ലഭിച്ച പന്തുമായി പാഞ്ഞ ബറ്റുറിനയുടെ ലോംഗ്റേഞ്ചർ ജോർദാൻ പിക്ഫോർഡ് കാത്ത വലയിലേക്ക് കയറിയപ്പോൾ കള സമനില.
2-1
42-ാം മിനിട്ട്
ഡെക്ളാൻ റൈസ് എടുത്ത ഒരു കോർണറിന് പ്രതിരോധത്തിന് ഇടയിലൂടെ നുഴഞ്ഞുകയറി തലവച്ച് ഹാരി കേനി്റെ രണ്ടാം ഗോൾ.
2-2
45+5-ാം മിനിട്ട്
പസാലിച്ചിൽ നിന്ന് ലഭിച്ച ഒരു കിടിലൻ പാസ് ഇവാൻ പെരിസിച്ച് ബോക്സിലേക്ക് ഓടിക്കയറിയ പീറ്റർ മുസയുടെ കാലുകളിലേക്ക് കൊടുത്തു. മുസ വലയിലേക്ക് തൊടുത്തു.
3-1
47-ാം മിനിട്ട്
എലിയറ്റ് ആൻഡേഴ്സന്റെ പിൻപോയിന്റ് പാസിൽ നിന്ന് ബെല്ലിംഗ്ഹാം വീണ്ടും ഇംഗ്ളണ്ടിനെ മുന്നിലെത്തിച്ചു.
4-1
85-ാം മിനിട്ട്
രണ്ടാം പകുതിയിൽ പകരക്കാരനായി കളത്തിലിറങ്ങിയ റാഷ്ഫോഡ് ബുക്കായോ സാക്കയുടെ പാസിൽ നിന്ന് ക്രൊയേഷ്യയുടെ പെട്ടിയിൽ അവസാനത്തെ ഗോളും വീഴ്ത്തി.
199
ക്രൊയേഷ്യൻ കുപ്പായത്തിൽ ലൂക്കാ മൊഡ്രിച്ചിന്റെ 199-ാം മത്സരമായിരുന്നു ഇത്. ഒരു പെനാൽറ്റിക്ക് വഴിയൊരുക്കിയ മൊഡ്രിച്ചിന് കാര്യമായി മത്സരത്തിൽ ഒന്നും ചെയ്യാനുമായില്ല.
10
ഗോളുകളുമായി ഹാരി കേൻ ഇംഗ്ളണ്ടിനായി ഏറ്റവും കൂടുതൽ ലോകകപ്പ് ഗോളുകൾ നേടിയ ഗാരി ലിനേക്കറുടെ റെക്കാഡിന് ഒപ്പമെത്തി. 1986,90 ലോകകപ്പുകളിൽ നിന്നാണ് ലിനേക്കർ 10 ഗോളുകൾ നേടിയത്. കേനിന്റെ മൂന്നാമത്തെ ലോകകപ്പാണിത്. 1986 ലോകകപ്പിൽ ആറുഗോളുകളുമായി ലിനേക്കറും 2018ൽ ആറുഗോളുകളുമായി കേനും ഗോൾഡൻ ബൂട്ട് നേടിയിരുന്നു.
60
വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു ലോകകപ്പ് കിരീടം തേടിയാണ് ഇംഗ്ളണ്ട് എത്തിയിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |