തിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ, യു.ഡി.എഫ് കാലത്തെ വൈദ്യുതി വാങ്ങൽ കരാർ റെഗുലേറ്ററി കമ്മിഷൻ ഇടപെടലിനെത്തുടർന്നാണ് റദ്ദാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.
2016 ൽ അധികാരത്തിലെത്തിയെ എൽ.ഡി.എഫ് സർക്കാർ ഈ കരാറിൽ വൈദ്യുതി വാങ്ങിയിരുന്നു. അനുമതി ഇല്ലാത്തതാണെന്ന കാരണത്താൽ കമ്മിഷൻ
ഇടപെട്ടാണ് റദ്ദാക്കിയത്. നിലവിലെ തുകയ്ക്ക് വൈദ്യുതി വാങ്ങാനുള്ള അംഗീകാരം കമ്മിഷൻ നൽകിയിട്ടുണ്ട്.
2030 ഓടെ ഇലക്ട്രിക് വാഹനങ്ങളും വൈദ്യുതി ഉപഭോഗവും വർദ്ധിക്കുന്നതിനാൽ സോളാർ ചാർജിംഗ് സ്റ്റേഷനുകളെക്കുറിച്ച് ആലോചിക്കുന്നതായി മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ സബ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതും ആലോചിക്കും.
കെ.എസ്.ഇ.ബി
പ്രതിസന്ധിയിൽ
കെ.എസ്.ഇ.ബി സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി. 1180 കോടിയുടെ അധിക ചെലവും 11000 കോടിയുടെ കടബാദ്ധ്യതയുമുണ്ട്. പവർ എക്സേഞ്ചിൽ നിന്ന് വൈദ്യുതി വാങ്ങുമ്പോൾ തുക മുൻകൂറായി നൽകണമെന്ന വ്യവസ്ഥ കെ.എസ്.ഇ.ബിക്ക് കടുത്ത സമ്മർദ്ദമുണ്ടാക്കുന്നുണ്ട്. പ്രതിദിനം അഞ്ച് കോടിയോളം രൂപ പവർ എക്സ്ചേഞ്ചിൽ ചെലവിടണം.
വാട്ടർ അതോറിറ്റി വൈദ്യുതി
കുടിശിക 2479 കോടി
വാട്ടർ അതോറിട്ടിയുൾപ്പടെ സർക്കാർ സ്ഥാപനങ്ങളുടെ കുടിശിക പലിശ സഹിതം 3347.43 കോടിയാണ്. വാട്ടർ അതോറിട്ടിക്ക് മാത്രം 2479 കോടി കുടിശികയുണ്ട്. ഇത് പ്രതിമാസം അടയ്ക്കാത്തതിനാൽ 37 കോടി വീതം വർദ്ധിക്കുകയാണ്.
ഷോളയാർ ഡാം നിറയ്ക്കുന്നതിൽ തമിഴ്നാട് കരാർ ലംഘിച്ചതിനാൽ നഷ്ടമുണ്ടായി. മുഖ്യമന്ത്രി തമിഴ്നാടുമായി ചർച്ച നടത്തിയതിന്റെ ഭാഗമായി ജലം ലഭിച്ചിട്ടുണ്ട്. അഞ്ച് ഏക്കറിൽ താഴെ ഭൂമിയുള്ള കർഷകർക്ക് സൗജന്യ വൈദ്യുതി നൽകുന്നുണ്ട്. സോളാർ പാനൽ സ്ഥാപിച്ചിട്ടുള്ള കർഷകർക്ക് അധിക വൈദ്യുതിയുടെ തുക നൽകും.
സംസ്ഥാന ഊർജ്ജനയം
രൂപീകരിക്കാൻ സമിതി
സംസ്ഥാനത്തിന്റെ ഊർജ്ജ നയം രൂപീകരിക്കുന്നതിന് ഊർജ്ജ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതി രൂപീകരിച്ചതായി മന്ത്രി കെ.കൃഷ്ണൻ കുട്ടി നിയമസഭയെ അറിയിച്ചു
. വിവിധ വകുപ്പുകളുടെ പ്രതിനിധികളും ഊർജ്ജ മേഖലയിലെ വിദഗ്ധരും ഉൾപ്പെട്ടതാണ് സമിതി. പുതിയ നയം സൗരോർജ്ജം, ഫ്ളോട്ടിങ് സോളാർ, കാറ്റിൽ നിന്നുള്ള വൈദ്യുതി, പാരമ്പര്യേതര ഊർജസ്രോതസുകൾ എന്നിവ വികസിപ്പിക്കുന്നതിന് പ്രാധാന്യം നൽകും. പുനരുപയോഗ സാദ്ധ്യതയുള്ള, പരിസ്ഥിതി സംരക്ഷണത്തിന് ഉതകുന്ന ഊർജ സ്രോതസുകളിലേക്കുള്ള മാറ്റമാണ് ലക്ഷ്യം..ജലം, സൂര്യപ്രകാശം, കാറ്റ്, ഹൈഡ്രജൻ, തിരമാല തുടങ്ങിയ സ്രോതസുകൾ പരമാവധി ഉപയോഗപ്പെടുത്തുന്നതിനെ കുറിച്ച് പരിശോധിച്ച് കരട് നയം തയാറാക്കും.
ലൈസൻസ്, ആർ.സി
ബുക്ക്: നാലാഴ്ചയ്ക്കകം
വിതരണം ചെയ്യും
നവംബർ അവസാനം മുതൽ അച്ചടി മുടങ്ങിയ 3.8 ലക്ഷം ആർ.സി ബുക്കുകളും 3.5 ലക്ഷം ലൈസൻസുകളും നാലാഴ്ചയ്ക്കകം വിതരണം ചെയ്യുമെന്ന് മന്ത്രി കെ.ബി ഗണേശ് കുമാർ നിയമസഭയിൽ പറഞ്ഞു. ബംഗളുരുവിലെ ഐ.ടി.ഐ ലിമിറ്റഡിന് ഡിസംബർ വരെ 8.66കോടി കുടിശികയുണ്ട്. 15 കോടി അനുവദിക്കാനുള്ള ശുപാർശ ധനവകുപ്പിന്റെ പരിഗണനയിലാണ്. ഇക്കാര്യത്തിൽ ദിവസങ്ങൾക്കകം ശാശ്വത പരിഹാരമുണ്ടാവും. പ്രിന്റ് ചെയ്താലുടൻ തപാലിൽ അയയ്ക്കാതെ അതത് ആർ.ടി ഓഫീസുകളിലേക്ക് വിതരണത്തിനായി കൈമാറുമെന്നും പി.കെ.ബഷീറിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
റവന്യൂ പുറമ്പോക്കുകളിൽ
അനധികൃത ക്വാറികൾ: മന്ത്രി
റവന്യൂ പുറമ്പോക്കുകളിൽ അനധികൃത ക്വാറികൾ പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പി.രാജീവ് നിയമസഭയെ അറിയിച്ചു. റവന്യൂഭൂമിയുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ടത് വില്ലേജ് ഓഫീസർമാരാണ്. എങ്കിലും ശ്രദ്ധയിൽപ്പെടുന്ന പക്ഷം മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് നടപടി സ്വീകരിക്കാറുണ്ട്. നീക്കം ചെയ്ത കരിങ്കല്ലിന്റെ റോയൽറ്റി, വില, പിഴ എന്നിവ ഈടാക്കും. അന്വേഷണത്തിന് പൊലീസിന് രേഖാമൂലം അറിയിപ്പും നൽകുന്നുണ്ട്. ജില്ലാ ഓഫീസുകളുടെ പ്രവർത്തനം ശക്തിപ്പെടുത്തും. ഇതിനായി ജില്ലാ മിനറൽ സ്ക്വാഡുകൾ രൂപീകരിച്ചു. ഡ്രോൺ സംവിധാനം പ്രയോജനപ്പെടുത്താനുള്ള നടപടിയും പുരോഗമിക്കുന്നു.
സഞ്ചയികയ്ക്ക് പകരമുള്ള സമ്പാദ്യപദ്ധതി നടപ്പാക്കും: മന്ത്രി
കുട്ടികളിലെ സമ്പാദ്യശീലം വളർത്താൻ ലക്ഷ്യമിട്ടുള്ള സഞ്ചയിക പദ്ധതി നിറുത്തലാക്കിയ സാഹചര്യത്തിൽ അതേ മാനദണ്ഡങ്ങളോടെ സ്റ്റുഡന്റ് സേവിംഗ്സ് സ്കീം സ്കൂളുകളിൽ നടപ്പാക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. പദ്ധതി നടപ്പാക്കാൻ സ്കൂളുകളിൽ ട്രസ്റ്റ് രൂപീകരിക്കണമെന്നും ചുമതലക്കാരനായ അദ്ധ്യാപകന് ഇൻസെന്റീവ് നൽകണമെന്നും മാർഗ്ഗനിർദ്ദേശത്തിലുണ്ട്.
സ്കൂളുകളെ സംരക്ഷിക്കാനും പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്താനും സ്കൂൾ തലത്തിലും വിദ്യാഭ്യാസ ഡയറക്ടർ തലത്തിലും ഫണ്ട് സ്വരൂപിക്കും. സി.എസ്.ആർ ഫണ്ട്, തദ്ദേശസ്ഥാപനങ്ങളുടെയും സുമനസുകളുടെയും പൂർവ വിദ്യാർത്ഥികളുടെയും സഹായം എന്നിവയടക്കം സ്വീകരിക്കുമെന്നും ജോബ് മൈക്കിളിന്റെ ശ്രദ്ധ ക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |