
സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു
കൊച്ചി: തൃശൂർ വടക്കാഞ്ചേരി ലൈഫ് ഫ്ലാറ്റ് സമുച്ചയം, ആശുപത്രി പദ്ധതി ക്രമക്കേടിൽ ലൈഫ് മിഷനെ മൂന്നാം പ്രതിയും സ്വപ്ന സുരേഷിനെ ആറാം പ്രതിയുമാക്കി സി.ബി.ഐ ആദ്യ കുറ്റപത്രം സമർപ്പിച്ചു.
ഫ്ലാറ്റ് നിർമ്മാണത്തിന് വിദേശ സന്നദ്ധ സംഘടന കരാർ നൽകിയ യൂണിടാക് ബിൽഡേഴ്‌സിന്റെ ഉടമ കൊച്ചി സ്വദേശി സന്തോഷ് ഈപ്പനാണ് ഒന്നാം പ്രതി. ഇയാളുടെ തന്നെ സെയ്ൻ വെഞ്ച്വേഴ്സ് എന്ന കമ്പനി രണ്ടാം പ്രതിയും, സ്വർണക്കടത്തുകേസിൽ ഉൾപ്പെട്ട സന്ദീപ് നായർ നാലാം പ്രതിയും ,യു.എ.ഇ കോൺസുലേറ്റ് പി.ആർ.ഒ ആയിരുന്ന സരിത്ത് അഞ്ചാം പ്രതിയുമാണ്.
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കർ, അന്നത്തെ ലൈഫ് മിഷൻ സി.ഇ.ഒ യു.വി. ജോസ് എന്നിവർക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. ഇവരെ ആദ്യ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.
മുൻ എം.എൽ.എ അനിൽ അക്കരയുടെ പരാതിയിലാണ് സി.ബി.ഐ കേസെടുത്തത്. ചട്ടങ്ങൾ മറികടന്ന് വിദേശ സംഭാവന സ്വീകരിച്ചെന്നും ടെൻഡർ ഇല്ലാതെ യുണിടെക്കിന് നിർമ്മാണ കരാർ നൽകിയതിൽ അഴിമതിയുണ്ടെന്നുമാണ് കണ്ടെത്തൽ.
21 കോടിയിൽ
പകുതിയും തട്ടി
പ്രളയബാധിതർക്ക് ഫ്ലാറ്റും ആശുപത്രിയും പണിയാൻ യു.എ.ഇയിലെ റെഡ് ക്രെസൻറ് നൽകിയ 21 കോടിയിൽ പതിനൊന്ന് കോടിയും പ്രതികൾ തിരിമറി നടത്തി കൈക്കലാക്കി
ഭവന പദ്ധതിയുടെ പേരിൽ വിദേശ സംഘടന സർക്കാരിന് പണം കൈമാറാൻ ധാരണാ പത്രം ഒപ്പിട്ട ശേഷം വകമാറ്റി കരാറുകാരുടെ അക്കൗണ്ടിലെത്തി. ഇതിൽ ക്രിമിനൽ ഗൂഢാലോചനയുണ്ട്
ആശുപത്രി നിർമാണത്തിനായി ഹാബിറ്റാറ്റ് കമ്പനിക്ക് ലഭിക്കേണ്ടിയിരുന്ന കരാർ ടെൻഡർ പോലും വിളിക്കാതെയാണ് സന്തോഷ് ഈപ്പന്റെ കമ്പനിക്ക് നൽകിയത്
റെഡ് ക്രെസൻറ് നൽകിയ തുകയിൽ നാലരക്കോടി സന്ദീപും സരിത്തും സ്വപ്നയും സന്തോഷ് ഈപ്പനും ഉൾപ്പെട്ട പ്രതികൾ തട്ടിയെടുത്തു. സന്തോഷ് ഈപ്പൻ പിന്നെയും അഞ്ചു കോടി ലാഭവിഹിതമെന്ന പേരിൽ വകമാറ്റി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |