
ന്യൂഡൽഹി: ഭൂകമ്പമുണ്ടായ മ്യാൻമാറിലും തായ്‌ലൻഡിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഇന്ത്യയുടെ സഹായമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പു നൽകി . 'മ്യാൻമറിലും തായ്‌ലൻഡിലുമുണ്ടായ ഭൂകമ്പത്തെ തുടർന്നുള്ള സ്ഥിതിഗതികളിൽ ആശങ്കയുണ്ട്. എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു. സാധ്യമായ എല്ലാ സഹായവും ഇന്ത്യ വാഗ്ദാനം ചെയ്യുന്നു. ബന്ധപ്പെട്ട അധികാരികളോട് സജ്ജരായിരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയം അവിടത്തെ സർക്കാരുകളുമായി ബന്ധപ്പെടും'-പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
മ്യാൻമറിലെ അധികാരികളുമായി ബന്ധപ്പെട്ടതായി വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര പറഞ്ഞു. മ്യാൻമറിലെ നാശനഷ്ടങ്ങൾ വിശകലനം ചെയ്യുകയാണ്. എന്തൊക്കെ ദുരിതാശ്വാസ വസ്‌തുക്കളാണ് വേണ്ടതെന്നും പരിശോധിക്കുന്നു.
തായ്‌ലൻഡിലെ ഇന്ത്യൻ എംബസി അടിയന്തര ഹെൽപ്‌ലൈൻ നൽകി. ഇന്ത്യക്കാർക്ക് അപായമുള്ളതായി റിപ്പോർട്ടില്ലെന്ന് എംബസി അറിയിച്ചു. തായ് അധികൃതരുമായി ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുകയാണ്.
ബിംസ്‌റ്റെക് മേഖലയിലെ
പ്രകൃതിക്ഷോഭങ്ങൾ നേരിടും
മ്യാൻമർ, തായ്‌ലൻഡ് രാജ്യങ്ങൾ ഉൾപ്പെട്ട ബിംസ്‌റ്റെക് (ബേ ഓഫ് ബംഗാൾ ഇനീഷ്യേറ്റീവ് ഫോർ മൾട്ടി സെക്‌ടറൽ ടെക്‌നിക്കൽ ആന്റ് ഇക്കണോമിക്കൽ കോർപറേഷൻ) കൂട്ടായ്മയുടെ നേതൃത്വത്തിൽ ദുരന്ത നിവാരണത്തിൽ സഹകരണം ഉറപ്പാക്കുമെന്ന് ഇന്ത്യ.
ഇതിന്റെ ഉച്ചകോടിയിൽ പങ്കെടുക്കാനായി ഏപ്രിൽ മൂന്ന്,നാല് തീയതികളിൽ പ്രധാനമന്ത്രി മോദി തായ് ലൻഡിൽ ഉണ്ടാവും.
ബിംസ്റ്റെക് മേഖലയിൽ തീവ്രമായ കാലാവസ്ഥാ വ്യതിയാനങ്ങളും പ്രകൃതി ദുരന്തങ്ങളും പതിവായതിനാൽ, ദുരന്തനിവാരണത്തിലെ സഹകരണം അനിവാര്യമാണെന്ന് വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു. മ്യാൻമറിലും തായ്‌ലൻഡിലുമുണ്ടായ വിനാശകരമായ ഭൂകമ്പം ഇതിനു തെളിവാണ്. ഇന്ത്യയുടെ ഭാഗത്തു നിന്നും ദുരന്തനിവാരണ മേഖലകളിൽ സഹകരണം ഉറപ്പു നൽകുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |