കോട്ടയം: ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ കനത്ത മഴ. മുണ്ടക്കയത്ത് ഏഴ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റു. പരിക്കേറ്റവരെ മുണ്ടക്കയം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കീചംപാറ ഭാഗത്ത് ജോലി ചെയ്യുമ്പോഴാണ് ഇടിമിന്നലേറ്റത്.
ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. മുപ്പത്തിയാറ് തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നു. മഴ തുടങ്ങിയപ്പോൾ സമീപത്തെ വീടിന്റെ വരാന്തയിൽ ഇരുന്നു. ഇതിനിടയിൽ ഏഴ് പേർക്ക് മിന്നലേൽക്കുകയായിരുന്നു.
വയോധികൻ മരിച്ചു
ഇടുക്കിയിൽ ശക്തമായ മഴയിൽ കല്ല് ദേഹത്തു വീണ് വയോധികൻ മരിച്ചു. സുൽത്താനിയയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി അയ്യാവാണ് മരിച്ചത്. ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടയിലാണ് അപകടമുണ്ടായത്. പരിക്കേറ്റ അയ്യാവിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. നെടുങ്കണ്ടത്ത് ഇടിമിന്നലേറ്റ് വീട് തകർന്നതായി റിപ്പോർട്ടുകളുണ്ട്. പത്തനംതിട്ടയിൽ കാനറ ബാങ്കിൽ വെള്ളം കയറി.
ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |