ന്യൂഡൽഹി: എഎപിയെ പിടിച്ചുകെട്ടി രാജ്യതലസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി സ്ഥാനമേറ്റിട്ടും ബിജെപിയുടെ രേഖ ഗുപ്‌തയ്ക്ക് തലചായ്‌ക്കാൻ ഒരിടം ഇതുവരെ കിട്ടിയില്ല. സത്യപ്രതിജ്ഞ ചെയ്ത് ഡൽഹി മുഖ്യമന്ത്രിയുടെ ഓഫീസിൽ ചുമതലയേറ്റ് 50 ദിവസം പിന്നിട്ടെങ്കിലും രേഖ ഗുപ്‌തയ്ക്ക് ഇതുവരെ ഔദ്യോഗിക വസതി അനുവദിച്ചുകിട്ടിയില്ല. ഷാലിമാർ ബാഗിലെ സ്വന്തം വസതിയിലാണ് രേഖ ഇപ്പോൾ താമസിക്കുന്നത്. ഔദ്യോഗിക വസതിയില്ലാത്തതിനാൽ എല്ലാ ദിവസും 25 കിലോമീറ്ററിലധികം യാത്ര ചെയ്ത് ഡൽഹി സെക്രട്ടറിയേറ്റിൽ എത്തേണ്ടി വരുന്നു.
ഡൽഹി സർക്കാരിന്റെ പിഡബ്ള്യുഡി വിഭാഗമാണ് ഔദ്യോഗിക വസതികൾ അനുവദിക്കുന്നത്. ഡൽഹി മുഖ്യമന്ത്രിക്കായി ലഭ്യമായ ഔദ്യോഗിക വസതികളുടെ വിശകലനം നടന്നെങ്കിലും ഇതുസംബന്ധിച്ച അന്തിമ തീരുമാനം ആകാത്തതിനാലാണ് കാലതാമസം നേരിടുന്നത്. മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ താമസിച്ചിരുന്ന 6, ഫ്ളാഗ് സ്റ്റാഫ് റോഡിലെ വസതിയിൽ താമസിക്കാൻ രേഖ ഗുപ്ത വിസമ്മതം അറിയിച്ചിരുന്നു. സ്വന്തം നിയമസഭാ മണ്ഡലത്തിന് സമീപത്തായുള്ള സിവിൽ ലൈൻസ് ഏരിയയിലോ, കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചകൾക്ക് സൗകര്യം നൽകുന്ന ലുട്ട്യൻസ് ഡൽഹിയിലോ താമസിക്കാൻ ഗുപ്ത താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ലുട്ട്യൻസ് മേഖലയിലെ താമസത്തിന് സെൻട്രൽ പബ്ളിക് വർക്ക്‌സ് ഡിപ്പാർട്ട്‌മെന്റിന്റെ ക്ളിയറൻസും അനുമതിയും ലഭിക്കേണ്ടതുണ്ട്.
സുഷമാ സ്വരാജ്, ഷീലാ ദീക്ഷിത്, അതിഷി എന്നിവർക്ക് ശേഷം രാജ്യതലസ്ഥാനം ഭരിക്കുന്ന നാലാമത്തെ വനിതാ മുഖ്യമന്ത്രിയാണ് രേഖ ഗുപ്‌ത. എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഏക വനിതാ മുഖ്യമന്ത്രിയുമാണിവർ. ബനിയ സമുദായാംഗമാണ് 50കാരിയായ രേഖ. സംഘടനാ പാടവം, ആർഎസ്എസ് പിന്തുണ എന്നിവയും മുഖ്യമന്ത്രി പദത്തിലെത്തുന്നതിൽ നിർണായകമാവുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |