കൊച്ചി: ലഹരി കേസുമായി ബന്ധപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോ പൊലീസിന് നൽകിയ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്. രാസ ലഹരിയായ മെത്തംഫെറ്റമിനും കഞ്ചാവും താൻ ഉപയോഗിക്കാറുണ്ടെന്ന് നടൻ പൊലീസിന് മൊഴി നൽകി. ലഹരി ഉപയോഗത്തെത്തുടർന്ന് താൻ നേരത്തെ ഡീ-അഡിക്ഷൻ സെന്ററിൽ ചികിത്സ തേടിയിരുന്നെന്നും നടൻ പൊലീസിനോട് വെളിപ്പെടുത്തി. ലഹരി ഉപയോഗം കൂടിയോടെ അച്ഛൻ ഇടപെട്ടാണ് കൂത്താട്ടുകുളത്തെ ഡീ-അഡിക്ഷൻ സെന്ററിലാക്കിയത്. എന്നാൽ 12 ദിവസത്തിന് ശേഷം അവിടെ നിന്ന് മടങ്ങിയെന്നും ഷൈൻ പറഞ്ഞു.
ഷൈനിനെതിരെ നിലവിൽ എൻഡിപിഎസ് ആക്ടിലെ 27, 29 വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ലഹരി മരുന്ന് എത്തിച്ചുനൽകുന്നത് സിനിമയിലെ അസിസ്റ്റന്റുമാരാണെന്നും ലഹരി ഇടപാടുകാരൻ സജീറിനെ അറിയാമെന്നും ഷൈൻ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായാണ് വിവരം. ഷൈനിന്റെ ഫോണിൽ നിന്ന് ലഹരി മരുന്ന് ഇടപാടുകാരുമായുള്ള ബന്ധത്തെക്കുറിച്ച് സൂചന ലഭിച്ചെന്നും വിവരമുണ്ട്.
ഇന്ന് ഉദ്യോഗസ്ഥരുടെ മൂന്ന് വിഭാഗങ്ങളായാണ് ഷൈനിനെ പൊലീസ്‌ചോദ്യം ചെയ്തത്. മൂന്ന് സംഘങ്ങളുടെചോദ്യം ചെയ്യലിൽ ഷൈൻ പതറിയെന്നാണ് വിവരം. ചോദ്യം ചെയ്യലിനിടെ സജീറിനെ അറിയാമോ എന്ന ചോദ്യത്തിന് ഇല്ലെന്ന മറുപടിയാണ് നൽകിയതെങ്കിലും സൈബർ രേഖകൾ ഷൈനിന് മുന്നിലെത്തിയതോടെ അറിയാമെന്ന് സമ്മതിക്കേണ്ടി വന്നു. ഷൈൻ സജീറുമായി നടത്തിയ ചില ഫോൺകോളുകളുടെ വിവരങ്ങളാണ് സൈബർ വിഭാഗം മുന്നിൽ വച്ചത്. പിന്നീട് അങ്ങോട്ടുള്ള ചോദ്യം ചെയ്യലിൽ പിടിച്ചുനിൽക്കാൻ സാധിക്കാതെ വന്നതോടെ താൻ രാസ ലഹരി ഉപയോഗിക്കാറുണ്ടെന്നും തനിക്ക് ലഹരി സംഘങ്ങളുമായി ഇടപാടുണ്ടെന്നും പറയാൻ ഷൈനിന് സമ്മതിക്കേണ്ടി വന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |