SignIn
Kerala Kaumudi Online
Tuesday, 12 May 2026 1.29 AM IST

ടെലികോം മേഖല വീണ്ടും കലുഷിതമാകുന്നു

Increase Font Size Decrease Font Size Print Page
vi

പൂട്ടാനൊരുങ്ങി വോഡഫോൺ ഐഡിയ

കൊച്ചി: ക്രമീകരിച്ച മൊത്തം വരുമാനത്തിന്(എ.ജി.ആർ) മേൽ ചുമത്തിയ പിഴയും പലിശയും പിഴപ്പലിശയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ കമ്പനികൾ നൽകിയ ഹർജി സുപ്രീം കോടതി തള്ളിയതോടെ രാജ്യത്തെ ടെലികോം മേഖല വീണ്ടും കലുഷിതമാകുന്നു. പരാതി തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കമ്പനികളുടെ നടപടി ശരികേടാണെന്നും ജസ്‌റ്റീസുമാരായ ജെ.ബി പാർദിവാല, ആർ മഹാദേവൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിമർശിച്ചു. ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ, ടാറ്റ ടെലിസർവീസസ് എന്നീ കമ്പനികളാണ് ഈ ആവശ്യവുമായി കോടതിയെ സമീപിച്ചത്.

ഇതോടെ രാജ്യത്തെ മൂന്നാമത്തെ വലിയ ടെലികോം കമ്പനിയായ വോഡഫോൺ ഐഡിയയുടെ നിലനിൽപ്പ് സംബന്ധിച്ച് ആശങ്കകൾ ശക്തമായി. അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് വോഡഫോൺ ഐഡിയ നീങ്ങുന്നത്. ഉപഭോക്താക്കളുടെ എണ്ണം കുത്തനെ കുറയുന്നതും ദൈനദിന പ്രവർത്തനങ്ങൾക്ക് ആവശ്യമായ പണമില്ലാത്തതുമാണ് കമ്പനിക്ക് വെല്ലുവിളി സൃഷ്‌ടിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ സഹായം ലഭിച്ചില്ലെങ്കിൽ നടപ്പു സാമ്പത്തികവർഷം പ്രവർത്തനം അവസാനിപ്പിക്കേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം വോഡഫോൺ ഐഡിയ വ്യക്തമാക്കിയിരുന്നു.

സർക്കാരിന് നൽകാനുള്ളത് 1.95 ലക്ഷം കോടി രൂപ

സ്പെക്‌ട്രം വാടക, അഡ്‌ജസ്‌റ്റഡ് ഗ്രോസ് റെവന്യു(എ.ജി.ആർ) എന്നീ ഇനങ്ങളിലായി 1.95 ലക്ഷം കോടി രൂപയുടെ ബാദ്ധ്യതയാണ് വോഡഫോൺ ഐഡിയ നേരിടുന്നത്. കമ്പനിയുടെ സാമ്പത്തിക സാഹചര്യങ്ങൾ കണക്കിലെടുത്ത് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വായ്പ നൽകാനും തയ്യാറാകുന്നില്ല. റിലയൻസ് ജിയോയുടെ വരവോടെ ടെലികോം നിരക്കുകൾ കുത്തനെ കുറയ്ക്കേണ്ടി വന്നതാണ് വോഡഫോൺ ഐഡിയയുടെ നിലതെറ്റിച്ചത്.

കേന്ദ്ര സഹായവും ഗുണം ചെയ്തില്ല

കമ്പനിയുടെ പ്രവർത്തനം തടസരഹിതമാക്കുന്നതിന് നേരത്തെ 36,950 കോടി രൂപയുടെ സ്പെക്‌ട്രം ബാദ്ധ്യത കേന്ദ്ര സർക്കാർ ഓഹരിയാക്കി മാറ്റിയിരുന്നു. ഇതോടെ വോഡഫോൺ ഐഡിയയിലെ സർക്കാരിന്റെ ഓഹരി പങ്കാളിത്തം 49 ശതമാനമായി ഉയർന്നു. പ്രധാന പ്രൊമോട്ടറായ യു.കെയിലെ വോഡഫോൺ ഗ്രൂപ്പ് കമ്പനിയിലെ നിക്ഷേപം പൂർണമായും ഉപേക്ഷിച്ചിരുന്നു.

കമ്പനികളുടെ വരിക്കാർ(മാർച്ച് 2025)

റിലയൻസ് ജിയോ : 46.51 കോടി

ഭാരതി എയർടെൽ: 28.08 കോടി

വോഡഫോൺ ഐഡിയ: 12.64 കോടി

ബി.എസ്.എൻ.എൽ: 3.02 കോടി

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360