തൊടിയൂർ: മാരാരിത്തോട്ടം മിടുക്കൻ മുക്ക് റെയിൽവേ ഗേറ്റിന് തെക്ക് വശത്ത് നിന്ന് ആരംഭിച്ച് മാളിയേക്കൽ ജംഗ്ഷനിലെ മേൽപ്പാലത്തിന് സമീപം ചെന്ന് ചേരുന്ന പ്രധാന പഞ്ചായത്ത് റോഡിന്റെ ഒരു ഭാഗം തകർന്ന് കുഴികൾ രൂപപ്പെട്ടത് യാത്രാ ദുരിതം രൂക്ഷമാക്കി. ഏകദേശം ഒരു കിലോമീറ്ററിൽ അധികം ദൈർഘ്യമുള്ള ഈ റോഡിൽ വില്ലേജ് ഓഫീസിന് സമീപം റോഡ് തകർന്നത് വെള്ളം കെട്ടിനിന്നതിനാലാണ്. മഴക്കാലത്ത് കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നത് കാരണം ഇതുവഴിയുള്ള യാത്ര ദുസഹമാണ്. പ്രത്യേകിച്ച് ഇരുചക്ര വാഹന യാത്രികർക്ക്. സ്കൂൾ ബസുകൾ ഉൾപ്പെടെ അസംഖ്യം വാഹനങ്ങളാണ് ദിവസേന ഈ വഴി കടന്നുപോകുന്നത്. ചാമ്പക്കടവ് ഭാഗത്ത് നിന്ന് കരുനാഗപ്പള്ളിയിലേക്കും മറ്റും പോകുന്ന യാത്രക്കാർ പ്രധാനമായും ആശ്രയിക്കുന്നതും ഈ റോഡിനെയാണ്.
കാഴ്ച മറച്ച് പുല്ലുകൾ
റോഡ് കടന്നുപോകുന്നതിനിടയിൽ ഏഴ് വളവുകൾ ഉണ്ട്. ഇതിന്റെ വശങ്ങളിൽ പലയിടത്തും പുല്ല് വളർന്നുനിൽക്കുന്നത് എതിർദിശയിൽ നിന്നെത്തുന്ന വാഹനങ്ങളെ കാണാൻ കഴിയാത്ത അവസ്ഥ സൃഷ്ടിക്കുന്നുണ്ട്. ഇത് അപകടങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു. നേരത്തെ തൊഴിലുറപ്പ് തൊഴിലാളികൾ പുല്ല് നീക്കം ചെയ്തിരുന്നെങ്കിലും സമീപകാലത്ത് അത് ഉണ്ടാവാത്തതാണ് പ്രശ്നത്തിന് കാരണമെന്ന് പരിസരവാസികൾ പറയുന്നു.
തകർന്നു കിടക്കുന്ന ഭാഗം ഉയർത്തി നന്നാക്കിയാൽ വെള്ളം കെട്ടി നിൽക്കാതെ ഒഴുകിപ്പോകും. അതുവഴി റോഡിന്റെ തകർച്ച ഒഴിവാക്കാം. അടിയന്തരമായി റോഡിന്റെ തകർന്ന ഭാഗം നന്നാക്കുകയും വശങ്ങളിലെ പുല്ലുകൾ നീക്കം ചെയ്യുകയും ചെയ്യണം
എ. രമേഷ്
റിട്ട. ട്രഷറി സുപ്രണ്ടും ഗ്രന്ഥശാലാ പ്രവർത്തകനും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |