
നെടുമങ്ങാട്ടെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ മന്ത്രി ജി.ആർ.അനിൽ ഇന്നലെ പൂവത്തൂരിലെത്തിയത് രാവിലെ 7ന്. എൽ.ഡി.എഫ് പ്രവർത്തകരുമെത്തി. വാഹന പ്രചാരണംതുടങ്ങുകയായി. രാത്രി വരെ നീണ്ട തിരക്കുകൾക്ക് ശേഷം പണിമൂല ദേവീ ക്ഷേത്രത്തിൽ. അവിടെ ഇന്നലെയായിരുന്നു കൊടിയേറ്റ് ഇതിനിടയിൽ അദ്ദേഹം 'കേരളകൗമുദി'യുമായി സംസാരിച്ചു.
നല്ല ചൂടാണല്ലോ.?
ചൂടൊന്നും വക വയ്ക്കുന്നില്ല. വാഹന പര്യടനം രാവിലെ 7ന് തുടങ്ങും. പത്തരയോടെ അവസാനിപ്പിക്കും. വൈകിട്ട് മൂന്നിനു തുടങ്ങി രാത്രി 8 വരെ പോകും. ഉച്ച സമയത്ത് ചില വ്യക്തികളെ കാണും സ്ഥാപനങ്ങൾ സന്ദർശിക്കും.
വിജയം ഉറപ്പിക്കാമോ?
അക്കാര്യത്തിൽ സംശയമില്ല. നല്ല ഭൂരിപക്ഷത്തിൽ ജയിക്കുമെന്നാണ് പൊതുജനങ്ങളുടെ പ്രതികരണത്തിൽ നിന്നും മനസിലായത്. വ്യക്തിപരമായ എതിർപ്പൊന്നും ജനത്തിന് എന്നോടില്ല. വാഹന പ്രചാരണ പരിപാടി നടക്കുമ്പോൾ തന്നെ സമാന്തരമായി കുടുംബ യോഗങ്ങളും ചെറിയ പൊതുയോഗങ്ങളും നടക്കുന്നുണ്ട്. സി.പി.എം, സി.പി.ഐ പ്രവർത്തകർ ഐക്യത്തോടെ പ്രവർത്തിക്കുന്നത് പ്ലസ് പോയിന്റാണ്. പൊതുവിതരണ വകുപ്പ് മന്ത്രിയെന്നത് ഏറെ ഗുണം ചെയ്യുന്നുണ്ട്. റേഷൻ കടക്കാരൊക്കെ കടയിൽ നിന്നും ഇറങ്ങിവന്ന് സ്വീകരിക്കുന്നു.
വോട്ടർമാരോട് പറയുന്നത്?
സർക്കാർ തുടരേണ്ടതിന്റെ ആവശ്യകത .തുടങ്ങിവച്ച വികസന പ്രവർത്തനങ്ങളുടെ പൂർത്തീകരണം. ക്ഷേമ പെൻഷനുകളിലും ആനുകൂല്യങ്ങളിലും വർദ്ധന.. സർക്കാർ അതിദരിദ്ര്യാവസ്ഥ മാറ്റി, ദാരിദ്ര്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളാണ് അടുത്ത ലക്ഷ്യം. അക്കാര്യവും ജനത്തെ ബോദ്ധ്യപ്പെടുത്തുന്നുണ്ട്.നെടുമങ്ങാട് വഴിയുളള നിർദ്ദിഷ്ട റെയിൽവേ ലൈൻ ശബരി പാതയുമായി ബന്ധിപ്പിക്കും. എം.സി റോഡിന്റെ അപകടാവസ്ഥയിലുള്ള വളവ് ശരിയാക്കും പോത്തൻകോട് ട്രാഫിക് പ്രശ്നം പരിഹരിക്കാൻ നടപടി സ്വീകരിക്കും .ഇതൊക്കെ പറയുന്നുണ്ട്.
എസ്.ഡി.പി.ഐ പിന്തുണ വിവാദം ?
നെടുമങ്ങാട് എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയെ നിറുത്തിയിട്ടുള്ളതിനാൽ ആ വിഷയം ഇവിടെ ഉയരുന്നില്ല. നേമത്തെ പ്രത്യേക സാഹചര്യത്തിലാണ് അവർ എൽ.ഡി.എഫിനെ പിന്തുണയ്ക്കുന്നത്. നമ്മൾ പിന്തുണ അഭ്യർത്ഥിച്ചിട്ടില്ല
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |