
തിരുവനന്തപുരം: കോൺഗ്രസും ജമാഅത്തെയും തമ്മിൽ ഡീലുണ്ടെന്ന് സമ്മതിച്ച കോൺഗ്രസ് പാർട്ടി നേതാക്കൾ കോൺഗ്രസും മുസ്ലിം ലീഗും തമ്മിൽ എന്താണ് ഡീലെന്നും വെളിപ്പെടുത്തണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഞങ്ങൾക്ക് കിട്ടിയ വിവരം പ്രകാരം കോൺഗ്രസിനെ റിമോട്ട് കൺട്രോൾ ചെയ്യുന്ന ഇന്ത്യൻ യൂണിയൻ മുസ്ളിം ലീഗിന്റെ ആവശ്യം,ഏതെങ്കിലും കാലത്ത് യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാൽ ഒരു ഉപമുഖ്യമന്ത്രി വേണമെന്നതാണ്.ആറുമന്ത്രിമാരായിരിക്കും മുസ്ലിം ലീഗിനുണ്ടാവുക. അങ്ങനെയൊരു ഡീൽ നടന്നിട്ടുണ്ടോ എന്ന് കോൺഗ്രസ് വ്യക്തമാക്കണം.
മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും തമ്മിൽ എന്താണ് ഡീലെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു. മുസ്ലിംലീഗും ജമാഅത്തെയും എസ്.ഡി.പി.ഐയും തമ്മിൽ എന്താണ് ഡീൽ. ഡീലുണ്ടെന്ന് എല്ലാവർക്കും അറിയാം. അത് എന്താണെന്ന് ലീഗും കോൺഗ്രസും പറയട്ടെ. സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള ഡീലിന്റെ സാദ്ധ്യത സീറോ ആണ്. കാരണം സി.പി.എമ്മിനെ തുറന്നുകാട്ടുന്ന ഒരേയൊരു പാർട്ടിയേ ഉള്ളൂ കേരളത്തിൽ. സി.പി.എമ്മിന്റെ അഴിമതിയും ശബരിമലക്കൊള്ളയും ബി.ജെ.പി തുറന്നുകാട്ടുന്നതായും അദ്ദേഹം പറഞ്ഞു. എന്നാൽ, സി.പി.എമ്മും കോൺഗ്രസും തമ്മിൽ ഒരു ഡീലുണ്ട്. അതിൽ ആർക്കും സംശയമില്ല. ആ ഡീലിന്റെ പേരാണ് ഇൻഡി സഖ്യം.
ഒരു സമുദായത്തെ പേടിപ്പിക്കാനും സമുദായത്തിന് ആശങ്കയുണ്ടാക്കാനും ഇൻഡി സഖ്യം സംയുക്തമായി നടത്തിയ പ്രചാരണമാണ് എഫ്.സി.ആർ.എ ആന്റിക്രിസ്ത്യൻ ആണെന്നത്. എന്നാൽ അതും ഇപ്പോൾ പൊളിഞ്ഞതായി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |