
ന്യൂഡൽഹി: 2010 ജനുവരി 20ന് ഹിന്ദു ആചാരപ്രകാരം വിവാഹം. രണ്ട് ആൺമക്കൾ. 2016 മുതൽ ദമ്പതികൾ താമസിക്കുന്നത് വേർപിരിഞ്ഞ്. അതിനിടെ പരസ്പരം നൽകിയത് 80ലധികം കേസുകൾ. ഒടുവിൽ, മഹാഭാരത യുദ്ധം പോലെയുള്ള ദാമ്പത്യമെന്ന് വിലയിരുത്തി വിവാഹമോചനം അനുവദിച്ച് സുപ്രീംകോടതി. മഹാരാഷ്ട്രയിലെ ദമ്പതികളുടെ കേസിലാണ് സുപ്രീംകോടതി ഇടപെടൽ. എല്ലാ അർത്ഥത്തിലും മരിച്ച അവസ്ഥയിലാണ് അവരുടെ ദാമ്പത്യ ജീവിതമെന്ന് വിലയിരുത്തിയാണ് വിവാഹമോചന ഉത്തരവ്.
ഭർത്താവ് ഒരു വർഷത്തിനകം നാലു തവണകളായി അഞ്ചു കോടി രൂപ ഭാര്യയ്‌ക്ക് ജീവനാംശം നൽകണമെന്നും വിധിച്ചു. അഭിഭാഷകൻ കൂടിയായ ഭർത്താവിന്റെ പ്രതികാരബുദ്ധി, അടിച്ചമർത്തൽ മനോഭാവം തുടങ്ങിയവ കോടതി നടപടികൾക്കിടെ ബോദ്ധ്യപ്പെട്ടതായി ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ദാമ്പത്യ ബന്ധം തുടരുന്നതിൽ ഭാര്യ ബുദ്ധിമുട്ട് പ്രകടിപ്പിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാക്കുന്നു.
സമ്പൂർണമായ നീതി ഉറപ്പാക്കാൻ ഭരണഘടനയിലെ 142ാം അനുച്ഛേദം സുപ്രീംകോടതിക്ക് നൽകിയിരിക്കുന്ന സവിശേഷാധികാരം പ്രയോഗിക്കുകയാണെന്നും വ്യക്തമാക്കി. ഭാര്യയുടെ കുടുംബാംഗങ്ങൾ, അഭിഭാഷകർ എന്നിവർക്കെതിരെ ഭർത്താവ് നൽകിയതടക്കം മുഴുവൻ കേസുകളിലെ നടപടികളും കോടതി അവസാനിപ്പിച്ചു. വിവാഹമോചന ഹർജിയിൽ കീഴ്ക്കോടതിയിൽ നിന്ന് അനുകൂല വിധി ലഭിക്കാത്ത സാഹചര്യത്തിൽ ഭാര്യയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |