
ന്യൂഡൽഹി: ബി.ജെ.പിയിലെ വൻ അഴിച്ചുപണിക്കുപിന്നാലെ മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ പുനഃസംഘടനയും ഉടനുണ്ടാകുമെന്ന് സൂചന. കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലിനെ ട്രഷററർ ആക്കിയെങ്കിലും അദ്ദേഹം മന്ത്രിസഭയിൽ തുടർന്നേക്കുമെന്നാണ് വിവരം. വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്ന് രാജിവച്ച ധർമ്മേന്ദ്ര പ്രധാന്റെ പിൻഗാമിയായി പുതിയ വിദ്യാഭ്യാസ മന്ത്രിയെത്തും. ധർമ്മേന്ദ്ര പ്രധാന് പാർട്ടി ചുമതല നൽകാതിരുന്നതും ശ്രദ്ധേയമാണ്. ധനമന്ത്രി നിർമ്മലാ സീതാരാമന് വിദ്യാഭ്യാസ വകുപ്പ് നൽകുമെന്ന അഭ്യൂഹം ശക്തമാണ്. നിർമ്മല മാറിയാൽ റെയിൽവേ, വാർത്താ വിതരണ പ്രക്ഷേപണ വകുപ്പുകൾ നോക്കുന്ന അശ്വനി വൈഷ്‌ണവ് ധനമന്ത്രിയായേക്കും. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി പ്രവർത്തിക്കുന്ന മുൻ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന്റെ പേരും പരിഗണനയിലുണ്ട്. ഇദ്ദേഹം മന്ത്രിയായാൽ യു.പിയിൽ നിന്നോ മറ്റോ രാജ്യസഭയിലേക്ക് എത്തിച്ചേക്കും. യുവ മോർച്ച അദ്ധ്യക്ഷ ചുമതലയിൽ നിന്ന് മാറ്റിയ കർണാടകയിൽ നിന്നുള്ള എം.പി തേജസ്വി സൂര്യ അടക്കം യുവാക്കൾക്ക് മന്ത്രിസഭയിൽ അവസരം ലഭിച്ചേക്കും.
പിയൂഷ് അനിവാര്യം
പിയൂഷ് ഗോയലിനെ പാർട്ടിയുടെ ട്രഷററർ ചുമതല ഏൽപ്പിച്ചെങ്കിലും വിശ്വസ്‌തനായ മന്ത്രിയെ നരേന്ദ്ര മോദി ഒഴിവാക്കില്ലെന്നാണ് വിവരം. ജെ.പി. നദ്ദ ഒരേസമയം ബി.ജെ.പി ദേശീയ അദ്ധ്യക്ഷ പദവിയും മന്ത്രിസ്ഥാനവും വഹിച്ചിരുന്നു. യു.എസ് അടക്കം രാജ്യങ്ങളുമായുള്ള വാണിജ്യ കരാർ ചർച്ചകൾ നടത്തിയത് പിയൂഷ് ആണ്. അത്തരം ചർച്ചകൾ തുടരുന്ന സാഹചര്യത്തിൽ അദ്ദേഹം തുടരേണ്ടത് അനിവാര്യമാണ്. പിയൂഷ് ഒഴികെ മറ്റ് മന്ത്രിമാർക്ക് പാർട്ടി ചുമതല നൽകാത്തതിനാൽ വലിയ അഴിച്ചുപണി ഉണ്ടാകില്ലെന്ന സൂചനയുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |