
ആലപ്പുഴ: വാഹനാപകടത്തിൽപ്പെട്ട യുവതിയ്ക്ക് നേരെ ലെെംഗികാതിക്രമം നടന്ന സംഭവത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. ജില്ലാ പൊലീസ് മേധാവി 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണം. സംഭവത്തിൽ അന്വേഷണസംഘം വീണ്ടും പരാതിക്കാരിയുടെ മൊഴിയെടുക്കും. കായംകുളം ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല. മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതി സിനിൽ സവാദിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും.
അതിജീവിതയുടെ രഹസ്യമൊഴി മാവേലിക്കര മജിസ്ട്രേറ്റ് രേഖപ്പെടുത്തും. അപകടത്തിൽ കാലിലും തോളിലും താടിയെല്ലിലുമുണ്ടായ പരിക്ക് കാരണം യുവതി തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. കേരള വ്യാപാരി വ്യവസായ ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡന്റായിരുന്ന പ്രതി സിനിൽ സവാദിനെ സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സംസ്ഥാന പ്രസിഡന്റ് രാജു അപ്സര സസ്പെൻഡ് ചെയ്തു.
കൂട്ടുകാരിക്കും കുടുംബത്തിനുമൊപ്പം മലയാറ്റൂരിൽ പോയി ഓട്ടോറിക്ഷയിൽ മടങ്ങുമ്പോഴായിരുന്നു ഏപ്രിൽ നാലിന് രാത്രി 12.45ന് കായംകുളം കെ.പി.എ.സി ജംഗ്ഷനിൽ വാഹനം ഡിവൈഡറിൽ ഇടിച്ചുകയറി അപകടമുണ്ടായത്. പെട്ടി ഓട്ടോയിലെത്തിയവരും ബൈക്കിലെത്തിയ പ്രതിയുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. പെട്ടിഓട്ടോയിലെത്തിയ ആൾക്ക് കാവിഷർട്ടും ലുങ്കിയുമായിരുന്നു വേഷം. പ്രതി പാന്റ്സും വെള്ള ഷർട്ടുമാണ് ധരിച്ചിരുന്നതെന്നും യുവതി ഓർക്കുന്നു.
ഇയാൾക്കൊപ്പം മറ്റൊരാളും അതേ ബൈക്കിലുണ്ടായിരുന്നു. നടക്കാൻ പ്രയാസപ്പെട്ട തന്നെ ഉയർത്താനെന്ന തരത്തിൽ വസ്ത്രത്തിനുള്ളിലൂടെ കൈ കടത്തി സിനിൽ സവാദ് ഉപദ്രവിച്ചു. വാഹനത്തിൽ കയറുന്നതുവരെ അതിക്രമം തുടർന്നു. കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ പ്രതി അവിടെയെത്തി. അപ്പോൾ താൻ സംസാരിച്ചു തുടങ്ങിയിരുന്നില്ല. അടുത്തെത്തിയ പ്രതി 'നിനക്ക് നടന്ന സംഭവത്തിൽ ഒരു പ്രശ്നവുമില്ല, പരാതിയുമില്ല. എത്രയും വേഗം ഇവിടെ നിന്ന് റഫറൻസ് വാങ്ങി നിന്റെ നാട്ടിലേക്ക് പോയ്ക്കൊള്ളണം' എന്ന് ഭീഷണിപ്പെടുത്തി.
എക്സറേ റൂമിൽ പരിശോധനയ്ക്കെത്തിയപ്പോൾ അവിടെയുണ്ടായിരുന്ന ജീവനക്കാരിയോടാണ് സംഭവം ആദ്യം വെളിപ്പെടുത്തിയത്. അവരാണ് പൊലീസിൽ അറിയിക്കണമെന്ന് പറഞ്ഞതെന്ന് യുവതി വ്യക്തമാക്കി. അപകടത്തെ തുടർന്ന് ശബ്ദം താഴ്ന്നു, ശ്വാസം മുട്ടലുണ്ടായി. എന്നാൽ, ബോധരഹിതയായില്ല. അവിടെ നടന്നതെല്ലാം വ്യക്തമായി ഓർമ്മയുണ്ടെന്നും യുവതി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |