
മുംബയ്: ഇന്ത്യൻ ക്രിക്കറ്റിലെ കൗമാര താരം വൈഭവ് സൂര്യവംശിയുടെ ബാറ്റിംഗ് കണ്ട് വിസ്മയിക്കുകയാണ് ക്രിക്കറ്റ് ലോകം. ഐപിഎൽ സീസണിലെ റൺവേട്ടക്കാരുടെ പട്ടികയിൽ വമ്പൻമാരെ പിന്തള്ളിയാണ് വൈഭവിന്റെ കുതിപ്പ് . നിലവിൽ എട്ട് മത്സരങ്ങളിൽ നിന്ന് 357 റൺസുമായി താരം രണ്ടാം സ്ഥാനത്താണ്. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ വെറും 37 പന്തിലാണ് വൈഭവ് സെഞ്ച്വറി പൂർത്തിയാക്കിയത്. ആർസിബിക്കെതിരായ മത്സരത്തിൽ 26 പന്തിൽ 78 റൺസ് നേടി ഏറ്റവും വേഗമേറിയ ഐപിഎൽ സെഞ്ച്വറിക്ക് അടുത്തെത്തിയിരുന്നു.
ഇപ്പോഴിതാ വൈഭവിന്റെ ബാറ്റിനെക്കുറിച്ച് പ്രമുഖ പാക് ക്രിക്കറ്റ് നിരീക്ഷകൻ നൗമാൻ നിയാസ് നടത്തിയ രസകരമായ പരാമർശമാണ് ശ്രദ്ധേയമാകുന്നത്. താരത്തിന്റെ ബാറ്റിൽ അസാമാന്യ പവർ ആണെന്നും ബാറ്റിനുള്ളിൽ എഐ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും നൗമാൻ നിയാസ് തമാശരൂപേണ പറഞ്ഞു.
'ഒന്ന് ആലോചിച്ചു നോക്കിയേ, ആരാണ് ഈ പയ്യൻ? അവന്റെ ബാറ്റ് ചെക്ക് ചെയ്യണം. ഈ മരുന്നടി പരിശോധിക്കാൻ താരങ്ങളെ ലാബിലേക്ക് വിടുന്ന പോലെ ഇവന്റെ ബാറ്റ് എവിടെയെങ്കിലും കൊണ്ടുപോയി പരിശോധിക്കണം. ഇതിനകത്ത് വല്ല 'എഐ ചിപ്പും' വച്ചിട്ടുണ്ടോ എന്ന് എനിക്ക് സംശയമുണ്ട്. ഒന്നൊന്നര പ്ലെയർ തന്നെ. അവൻ കുറച്ച് പതുക്കെയാണോ കളിക്കുന്നത് എന്ന് ഇടയ്ക്ക് എനിക്ക് തോന്നിയിരുന്നു.
അപ്പോഴാണ് ഞാൻ ചിന്തിച്ചത്, ഇവൻ എവിടുന്ന് വന്നതാണെന്ന്. സാധാരണ 18 വയസക്കെ ആകുമ്പോഴാണല്ലോ ശരീരത്തിൽ മസിലും കരുത്തുമൊക്കെ വരുന്നത്. ഇവന് വെറും 16 വയസേയുള്ളൂ. വിരാട് കൊഹ്ലി ലോകചാമ്പ്യനായി നിന്ന സമയത്ത് ജനിച്ച ഒരു കുട്ടി. ഇവന്റേത് വെറും പവർ ഗെയിം മാത്രമല്ല, നല്ല ഒന്നാന്തരം ടെക്നിക്കാണ്. മികച്ച കൈക്കരുത്തുള്ള പ്ലെയറാണ്. 360 ഡിഗ്രിയിൽ ഗ്രൗണ്ടിന്റെ എല്ലാ വശങ്ങളിലേക്കും ഷോട്ട് പായിക്കാനുള്ള കഴിവുണ്ട്'- നൗമാൻ നിയാസ് കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |