തിരുവനന്തപുരം: മസാല ബോണ്ടിനായി കിഫ്ബിക്ക് അനുമതി നൽകിയത് ചട്ടം പാലിച്ചാണെന്ന് റിസർവ് ബാങ്ക് ഇ.ഡിയെ അറിയിച്ചതായി ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. വ്യവസ്ഥാപിത മാർഗങ്ങളിലൂടെയാണ് കിഫ്ബി മസാലബോണ്ട് സ്വീകരിച്ചതെന്നും വായ്പ എടുത്ത ശേഷവും വിനിയോഗം സംബന്ധിച്ച് റിസർവ് ബാങ്കിനെ യഥാസമയം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
ഫെമ നിയമം നടപ്പാക്കുന്നതിനധികാരം റിസർവ് ബാങ്കിനാണ്. കോർപറേറ്റ് ബോഡികൾക്ക് വിദേശ വായ്പയെടുക്കാനുള്ള അവകാശമുണ്ടെന്ന് ആർ.ബി.ഐയ്ക്ക് ബോദ്ധ്യമായതുകൊണ്ടാണ് അവർ അനുമതി തന്നത്. റിസർവ് ബാങ്കിന്റെ അംഗീകൃത ഡീലർ വഴിയേ വിദേശ വായ്പ വാങ്ങാൻ പറ്രൂ. ടെൻഡറിലൂടെയാണ് ആക്സിസ് ബാങ്കിനെ ഡീലറായി കിഫ്ബി തിരഞ്ഞെടുത്തത്. ആർ.ബി.ഐ അനുമതി തരുന്നത് എൻ.ഒ.സിയുടെ രൂപത്തിലാണ്. കിഫ്ബി ബോണ്ടുകളുടെ വായ്പാ യോഗ്യതയെക്കുറിച്ച് ആർ.ബി.ഐക്ക് ഉത്തരവാദിത്വമില്ലായെന്ന് വ്യക്തമാക്കുന്നുണ്ട്.
കിഫ്ബി വായ്പയ്ക്ക് സർക്കാർ ഗ്യാരന്റി നിൽക്കുന്ന കാര്യം ആർ.ബി.ഐയിൽ നിന്നു മറച്ചുവച്ചിട്ടില്ല. സംസ്ഥാന സർക്കാരിന്റെ ധനകാര്യസ്ഥാപനങ്ങളെ ഇ.ഡി ലക്ഷ്യം വയ്ക്കുകയാണെന്നും സർക്കാരിനെ തകർക്കാനാണിതെന്നും ഐസക് ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |