
തിരുവനന്തപുരം; സുപ്രധാന തസ്തികകളിലേക്കുള്ള പരീക്ഷകളിൽ കൃത്യമായി മൂല്യനിർണയം നടത്താതെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചെന്ന പരാതി ശരിയാണെന്ന് പി.എസ്.സി തന്നെ സമ്മതിച്ചതിനു പിന്നാലെ, മറ്റു ചില പരീക്ഷകളിലും സമാനമായ ക്രമക്കേടുകൾ ഉണ്ടായതായി ആക്ഷേപം.
ഡിവൈ.എസ്. പി സ്‌പെഷ്യൽ റിക്രൂട്ട്മെന്റ് ( കാറ്റഗറി നമ്പർ 205/2025 ), അസി. പ്രൊഫസർ ലാ കോളേജ് കാറ്റഗറി നമ്പർ (569/24) എന്നി തസ്തികകളിൽ എഴുത്ത് പരീക്ഷയിലെ മാർക്കുകൾ മനസ്സിലാക്കിയശേഷം ഇന്റർവ്യൂവിന് കൂടുതൽ മാർക്ക് നൽകി ഇഷ്ടക്കാരെ തിരുകിക്കയറ്റിയെന്നാണ് ആക്ഷേപം. എഴുത്തുപരീക്ഷയുടെ മാർക്ക് സാധാരണ ഗതിയിൽ ഇന്റർവ്യൂ ബോർഡിന് അറിയാനാകില്ല. അതു മനസിലാക്കിയ ശേഷം ഇന്റർവ്യൂവിന് മാർക്ക് നൽകിയതായാണ് പരാതി. കെ.എ.എസ്,പ്ലാനിംഗ് ബോർഡ് ഇന്റർവ്യൂകളിലും മാർക്ക് അറിഞ്ഞ ശേഷമുള്ള അട്ടിമറി നടന്നു. ഇക്കാര്യങ്ങൾ സംബന്ധിച്ചാണ് മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചത്. ചില പേരുകളും പരാമർശിച്ചിട്ടുണ്ട്.
ചോദ്യപേപ്പർ തയ്യാറാക്കുന്നത് അടക്കമുള്ള കാര്യങ്ങൾക്കായി എക്സാമിനേഷൻ സബ് കമ്മിറ്റി നിലവിലില്ലെന്ന ആരോപണവും ഉയരുകയാണ്. ഒരു പരീക്ഷക്ക് മൂന്ന് പേരിൽ നിന്ന് ചോദ്യപേപ്പർ രഹസ്യസ്വഭാവത്തോടെ വാങ്ങുന്ന രീതി അട്ടിമറിച്ചുവത്രേ. ഇപ്പോൾ ഒരാളിൽ നിന്ന് മാത്രം വാങ്ങുകയാണെന്നാണ് ആരോപണം.അതീവ രഹസ്യ സ്വഭാവമുള്ള കാര്യമായതിനാൽ പി.എസ്.സി അംഗങ്ങൾ ഇതിൽ ഇടപെടാറില്ല.
ഇന്റർവ്യൂവിനുള്ള വിദഗ്ദ്ധരെ നിയമിക്കുന്നത് ചെയർമാന്റെ നിയന്ത്രണത്തിൽ നേരിട്ട് പ്രവർത്തിക്കുന്ന ചെയർമാൻസ് സെക്രട്ടേറിയറ്റാണ്. അണ്ടർ സെക്രട്ടറിയാണ് രേഖാമൂലം ഇത് നിർവ്വഹിക്കുന്നതെങ്കിലും ആരൊക്കെ എവിടെ വരണമെന്ന് തീരുമാനിക്കുന്നത് ചെയർമാൻ ആണ്. പാർട്ടി സഹയാത്രികരെ ഇന്റർവ്യൂ ബോർഡിൽ കുത്തിനിറയ്‌ക്കുന്നുവെന്നാണ് പരാതി.
വിവരാവകാശം നൽകിയാലും റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ മാർക്ക് വെളിപ്പെടുത്താൻ തയ്യാറാകാത്ത തസ്‌തികകൾ ഏറെയുണ്ട്. പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റ് (കാറ്റഗറി 530/ 19) പൊതുപരീക്ഷയിൽ മാർക്ക് അറിയാനായി അപേക്ഷ നൽകിയ ഉദ്യോഗാർത്ഥികൾക്ക് അത് നൽകിയില്ല. റാങ്ക് ലിസ്റ്റ് കാലാവധി അവസാനിച്ചിട്ട് വർഷങ്ങൾ കഴിയുകയും ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |