വാഷിംഗ്ടൺ: നിലവിൽ അമേരിക്കയിൽ ഉപയോഗിക്കുന്ന വാക്സിനുകൾ ഇന്ത്യയിൽ കണ്ടെത്തിയ കൊവിഡ് വകഭേദങ്ങൾക്കെതിരെ ഭാഗികമായോ പൂർണമായോ ഫലപ്രദമാണെന്ന് വെെറ്റ് ഹൗസ് ചീഫ് മെഡിക്കൽ അഡ്വെെസർ ഡോ. ആന്റണി ഫൗച്ചി. പുതിയ കൊവിഡ് വകഭേദങ്ങളിൽ നിന്നുളള പരിരക്ഷ സംബന്ധിച്ച ഫലങ്ങൾ വളരെ പ്രോത്സാഹജനകമാണെന്ന് മെഡിക്കൽ ജേർണലുകളിൽ പ്രസിദ്ധീകരിച്ച സമീപകാല പഠനങ്ങളെ ഉദ്ധരിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടു.
അമേരിക്കയിലെ മുൻനിര സാംക്രമിക രോഗ വിദഗ്ദ്ധരിൽ ഒരാൾ കൂടിയാണ് ഫൗച്ചി. എംആർഎൻഎ സങ്കേതികവിദ്യയെ അടിസ്ഥാനമാക്കി ഫെെസർ-ബയോടെക്, മോഡേണ എന്നിവ വികസിപ്പിച്ചെടുത്ത വാക്സിനുകളാണ് അമേരിക്കയിൽ ഉപയോഗിക്കുന്നത്. ഈ കൊവിഡ് വാക്സിനുകളുടെ ഫലപ്രാപ്തിയെക്കുറിച്ചുളള പഠനങ്ങൾ ആരോഗ്യ വിദഗ്ദ്ധർ സൂക്ഷ്മമായി പിന്തുടരുകയാണ്.
കൊവിഡിന്റെ പുതിയ വേരിയന്റുകൾ നിർവീര്യമാക്കുന്നതിന് ഈ വാക്സിനുകൾക്ക് കഴിയുമെന്ന് തെളിയിച്ചതായും ഫൗച്ചി വ്യക്തമാക്കി. ഇന്ത്യയുടെ കൊവിഡ് വാക്സിനായ കൊവാക്സിന് കൊവിഡ് വെെറസ് വകഭേദമായ 617നെ നശിപ്പിക്കാൻ കഴിയുമെന്ന് ഫൗച്ചി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യയിൽ ഈ വാക്സിൻ സ്വീകരിച്ച ആളുകളുടെ വിവരങ്ങളിൽ നിന്നുമാണ് ഈ നിഗമനത്തിൽ എത്തിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കൊറോണ വൈറസിനെതിരെ ആന്റിബോഡികൾ ഉത്പാദിപ്പിക്കാൻ കൊവാക്സിന് കഴിയുമെന്ന് ന്യൂയോർക്ക് ടൈംസും റിപ്പോർട്ട് ചെയ്തിരുന്നു. കൊവാക്സിന് 78 ശതമാനം ഫലശേഷിയുണ്ടെന്ന് അടുത്തിടെ വന്ന പരീക്ഷണ ഫലങ്ങൾ സൂചിപ്പിക്കുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയുടെയും ഐസിഎംആറിന്‍റെയും സഹായത്തോടെ ഭാരത് ബയോടെക്കാണ് കൊവാക്സിൻ ഉത്പാദിപ്പിക്കുന്നത്. ഇന്ത്യയിൽ ഇപ്പോൾ കൊവിഷീൽഡിനൊപ്പം കൊവാക്സിനും നൽകുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |