മുംബയ്: 24 മണിക്കൂറിനിടെ കനത്ത തകർച്ച നേരിട്ട് പ്രമുഖ ക്രിപ്‌റ്റോ നാണയങ്ങൾ. പല നാണയങ്ങളും 4 മുതൽ 14 ശതമാനം വരെ തകർന്നു. ലോകത്തെ ഏറ്റവും പ്രചാരമേറിയ ക്രിപ്‌റ്റോകറൻസിയായ ബിറ്റ്‌കോയിൻ 4 ശതമാനം ഇടറി 35,200 ഡോളറിലെത്തി. എഥീറിയം 6.56 ശതമാനം കുറഞ്ഞ് 2,291 ഡോളറിലും ഡോജ്‌കോയിൻ 5.64 ശതമാനം തകർന്ന് 0.30 ഡോളറിലേക്കുമെത്തി.
എക്‌സ്ആർപി, കാർഡാനോ, സ്‌റ്റെല്ലാർ, ലൈറ്റ്‌കോയിൻ തുടങ്ങിയ മറ്റു ഡിജിറ്റൽ കറൻസികളും 10 ശതമാനം വരെ തകർച്ച നേരിടുന്നു. കഴിഞ്ഞയാഴ്ച കാര്യമായ ചഞ്ചാട്ടം ക്രിപ്‌റ്റോ കറൻസികളിലെല്ലാം സംഭവിച്ചു. ബിറ്റ്‌കോയിൻ 39,000 ഡോളർ നിലവാരത്തിൽ നിന്നും 31,000 ഡോളർ വരെയും താഴെ വന്നിരുന്നു. എന്നാൽ, പിന്നീട് 35,000 ഡോളറിലേക്ക് തിരിച്ചെത്താൻ ബിറ്റ്‌കോയിന് സാധിച്ചു. ഏപ്രിൽ 14 ന് 64,895.22 ഡോളർ വരെയെത്തിയതിന് ശേഷമാണ് മൂക്കും കുത്തിയുള്ള ബിറ്റ്‌കോയിന്റെ വീഴ്ച്ച.
അതേസമയം, ക്രിപ്‌റ്റോ കറൻസികൾ അംഗീകരിക്കാൻ രാജ്യങ്ങൾ മുന്നോട്ടുവരുന്നത് ക്രിപ്‌റ്റോ വിപണിക്ക് പുതിയ പ്രതീക്ഷകൾ നൽകുന്നതായാണ് റിപ്പോർട്ടുകൾ. തെക്കേ അമേരിക്കൻ രാജ്യമായ എൽസാൽവദോർ ബിറ്റ്‌കോയിന് നിയമസാധുത നൽകിയിട്ടുണ്ട്. ബിറ്റ്‌കോയിനെ ഔദ്യോഗികമായി അംഗീകരിച്ച ആദ്യ രാജ്യമാണിത്. ഈ നീക്കം ക്രിപ്‌റ്റോ വിപണിക്ക് ഒന്നടങ്കം പുത്തനുണർവ് സമ്മാനിച്ചിട്ടുണ്ട്.
നിലവിൽ ഇന്ത്യയും അമേരിക്കയുമടക്കം നിരവധി രാജ്യങ്ങൾ ക്രിപ്‌റ്റോ ഇടപാടുകൾക്ക് നിയന്ത്രണം കൊണ്ടുവരാനുള്ള ആലോചനയിലാണ്. ഇന്ത്യയിൽ ഡിജിറ്റൽ കറൻസികൾ പൂർണമായും നിരോധിക്കാനുള്ള നീക്കം കേന്ദ്രം നടത്തുന്നുണ്ട്. തുടർന്ന് റിസർവ് ബാങ്കിന്റെ പുതിയ ഡിജിറ്റൽ കറൻസി സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |