തിരുവനന്തപുരം: നൂറ്റിപ്പത്ത് വർഷങ്ങളായി മലയാളിക്ക് സത്യത്തിന്റെ പര്യായമായ കേരളകൗമുദിയുടെ പേരുപയോഗിച്ച് വ്യാജ വാർത്ത പ്രചരിക്കുന്നു. 'പെട്രോൾ വില വർദ്ധനവിനെതിരെ പെട്രോൾ പമ്പിൽ ജോലി ചെയ്യുന്ന പിതാവിന്റെ കാൽ തല്ലിയൊടിച്ചു സി പി എം പ്രവർത്തകൻ' എന്ന തലക്കെട്ടിലാണ് വ്യാജ സൃഷ്ടി. വാട്സാപ്പിലാണ് ഇത് പ്രചരിക്കുന്നത്. കേരള കൗമുദിയുടെ ലോഗോ ഉപയോഗിച്ചിട്ടുള്ള വാർത്ത ഒറ്റ നോട്ടത്തിൽ തന്നെ വ്യാജനാണെന്ന് മനസിലാക്കാനാവും. മറ്റൊരു മാദ്ധ്യമത്തിന്റെ ലോഗോ പതിഞ്ഞ ഫോട്ടോയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിരവധി പേർ ഈ ഫോട്ടോയുടെ നിജസ്ഥിതി തേടി കേരളകൗമുദിയുടെ ഓഫീസിലേക്ക് വിളിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ വിശദീകരണം ഇപ്പോൾ നൽകുന്നത്.
പതിറ്റാണ്ടുകളായി മലയാളിയുടെ മനസിൽ ചേക്കേറിയ കേരളകൗമുദിയുടെ വിശ്വാസ്യതയെയാണ് വ്യാജസൃഷ്ടി ചെയ്തവർ ഉപയോഗിച്ചിരിക്കുന്നത്. അതിനാൽ തന്നെ ഈ പ്രവർത്തിയെ അങ്ങേയറ്റം ഗൗരവത്തോടെ ഞങ്ങൾ കാണുന്നു. ഈ പ്രവർത്തിക്ക് പിന്നിലുള്ളവരെ കണ്ടെത്താൻ കേരള പൊലീസിന്റെ സഹായം തേടുകയും ചെയ്തിട്ടുണ്ട്. വിവിധ വാട്സാപ്പ് ഗ്രൂപ്പുകളിൽ വ്യാജ വാർത്ത ഷെയർ ചെയ്തവരുടെ നമ്പരുകളടക്കമാണ് പരാതി നൽകിയിരിക്കുന്നത്. വ്യാജ ഫോട്ടോ നിർമ്മിച്ചവർക്കൊപ്പം ഷെയർ ചെയ്തവരിലേക്കും നിയമനടപടി എത്തിയേക്കും. അതിനാൽ ഞങ്ങളുടെ മാന്യവായനക്കാർ ഈ വ്യാജ ഫോട്ടോ ഷെയർ ചെയ്യരുതെന്ന് അഭ്യർത്ഥിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |