കല്ലമ്പലം: കല്ലമ്പലത്തും പരിസരത്തും ക്വട്ടേഷൻ ഏറ്റെടുത്ത് ഗുണ്ടാവിളയാട്ടം നടത്തിവന്ന കുപ്രസിദ്ധ ഗുണ്ടകളെ കല്ലമ്പലം പൊലീസ് പിടികൂടി. കരവാരം തോട്ടയ്ക്കാട് വഴുതാണിക്കോണം അശ്വതി ഭവനിൽ വാള ബിജു (45), ചെമ്മരുതി മുത്താന വലിയവിള എസ്.എസ് നിവാസിൽ സിംപിൾ എന്ന് വിളിക്കുന്ന സതീഷ് സാവൻ (38), കുടവൂർ പുല്ലൂർമുക്ക് അലീന മൻസിലിൽ ആഷിഖ് (27), കുടവൂർ ഡീസന്റ്മുക്ക് ഷാൻ മൻസിലിൽ മുഹമ്മദ് ഷാഹിൻ (31), കല്ലമ്പലം ഊന്നൻപാറ ലക്ഷംവീട്ടിൽ വിജയകൃഷ്ണ ജോഷി (40) എന്നിവരാണ് പിടിയിലായത്.
ചെമ്മരുതി മുത്താന ജയകൃഷ്ണൻമുക്ക് ഇടവിള പുത്തൻവീട്ടിൽ അൻസാരിയെ (52) വാളുകൊണ്ട് തലയിൽ വെട്ടുകയും നെഞ്ചിലും പൃഷ്ടഭാഗത്തും കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലുമാണ് പ്രതികൾ പിടിയിലായത്. കൊലപാതകം, വധശ്രമം, മോഷണം, പിടിച്ചുപറിയടക്കം അനവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സിംപിൾ കാറിൽ കറങ്ങിനടന്ന് മോഷണം നടത്തുന്ന ആളാണ്.
തമ്പാനൂർ, ഫോർട്ട്, നേമം, വിഴിഞ്ഞം, ചങ്ങനാശേരി, ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. അയിരൂരിൽ ക്ഷേത്രപൂജാരിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും ചിറയിൻകീഴ് കുഞ്ഞുമോൻ കൊലക്കേസിലും പ്രതിയാണ്. കുന്നത്തുമലയിൽ ബോംബ് എറിഞ്ഞ കേസിലും ഇയാൾ പ്രതിയാണ്. ഗുണ്ടാ നിയമപ്രകാരം ആറുമാസം ജയിൽ വാസം അനുഭവിച്ചയാളുമാണ്. കല്ലമ്പലം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി കൊലപാതക ശ്രമങ്ങളിലും കവർച്ചാകേസിലും പ്രതിയാണ് വാള ബിജു. സിംപിളിന്റെയും ബിജുവിന്റെയും നേതൃത്വത്തിലായിരുന്നു ആക്രമങ്ങൾ അരങ്ങേറിയിരുന്നത്.
കൊലപാതക ശ്രമത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ ജില്ലാ പൊലീസ് മേധാവി പി.കെ. മധുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വർക്കല ഡിവൈ.എസ്.പി ബാബുക്കുട്ടന്റെ നേതൃത്വത്തിൽ കല്ലമ്പലം ഐ.എസ്.എച്ച്.ഒ ഐ. ഫറോസ്, അഞ്ചുതെങ്ങ് ഐ.എസ്.എച്ച്.ഒ ചന്ദ്രദാസ്, കല്ലമ്പലം എസ്.ഐ വി. ഗംഗാപ്രസാദ്, എ.എസ്.ഐമാരായ സുനിൽ, മഹേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സുരാജ്, മനു, ഷിഹാസ്, ഹോം ഗാർഡ് ഹരി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഭരതന്നൂരിൽ ഒരു എസ്റ്റേറ്റിൽ ഒളിവിൽ താമസിച്ച് ബാംഗ്ലൂരിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കും.
ക്യാപ്ഷൻ: പ്രതികളായ സതീഷ് സാവൻ, വിജയകൃഷ്ണൻ ജോഷി, ആഷിക്ക്, ഷഹീൻ, വാള ബിജു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |