ബിഗ് ബോസ് ഷോയിലൂടെയാണ് പ്രേക്ഷകർക്ക് ഡിംപൽ ഭാലിനെ പരിചയം. ഷോയിൽ മിന്നിത്തിളങ്ങിയ ഡിംപൽ ഭാൽ ബിഗ്ബോസിന്റെ രാജകുമാരിയായി മാറുകയായിരുന്നു. ഇടയ്ക്ക് വെച്ച് പിതാവ് സത്യവിർ സിംഗ് ഭാലിന്റെ വേർപാട് ഡിംപൽ ഭാലിനെ ഏറെ തളർത്തിയപ്പോൾ പ്രേക്ഷകർക്ക് അത് അവരുടെ വേദന കൂടിയായി മാറി. ഡിംപൽ ഭാൽ ഷോയെക്കുറിച്ചും അപ്രതീക്ഷമായി എത്തിയ ആ സങ്കടവർത്തയെക്കുറിച്ചും ഒപ്പം ഷോയിലേക്ക് തിരിച്ചെത്താനുണ്ടായ കാരണങ്ങളെക്കുറിച്ചും ഇതാദ്യമായി മനസ് തുറക്കുന്നു.
പ്രേക്ഷകരുടെ സ്നേഹവും പിന്തുണയും എത്രത്തോളം സന്തോഷം തരുന്നുണ്ട്?
ഈ സന്തോഷത്തിന് അതിരുകളില്ല. ബിഗ്ബോസ് വീടിനകത്തായിരുന്ന സമയത്ത് ഇത്രത്തോളം പിന്തുണ ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. എന്നെ ഇവിടെ വരെ എത്തിച്ചവർ, പ്രേക്ഷകർ എന്നല്ല പറയേണ്ടത്. ഞാൻ എന്താണെന്ന് പറയാൻ ശ്രമിച്ചപ്പോൾ അത് കൃത്യമായി മനസിലാക്കി കൂടെ നിന്ന എന്റെ കുടുംബമാണ് അവരെല്ലാം. അവരുടെ സ്നേഹം ഏറെ വലുതാണ്. അതിനപ്പുറത്തേക്ക് മറ്റൊന്നിനെയും കൊണ്ടുവരാൻ പറ്റില്ല. ബിഗ് ബോസ് പേക്ഷകരുടെ തീരുമാനങ്ങൾക്കനുസരിച്ച് മുന്നോട്ടു പോകുന്ന ഒരു ഷോയാണ്. അങ്ങനെ ഒരു ഷോയിൽ വരുന്ന സമയത്ത് എന്നെ അധികമാർക്കും അറിയുമായിരുന്നില്ല. എന്നാൽ ഇന്ന് ഒരുപാട് പേരുടെ സ്നേഹം എന്റെ കൂടെയുണ്ട്, അവരുടെയൊക്കെ പ്രാർത്ഥന എനിക്കൊപ്പമുണ്ട്. അതൊരു വലിയ കാര്യം തന്നെയല്ലേ? അതിനപ്പുറത്തേക്ക് എന്താണ് വേണ്ടത്? എനിക്ക് ഒരു വലിയ കുടുംബത്തിന്റെ സ്നേഹം കിട്ടി. കുട്ടികൾ, യുവാക്കൾ, അച്ഛനമ്മമാർ, പ്രായമായവർ അങ്ങനെ എല്ലാവരും. എന്നെ അംഗീകരിക്കുക മാത്രമല്ല, എന്നെയും കുടുംബത്തെയും സ്നേഹിച്ചു ചേർത്തുപിടിച്ചു. എനിക്ക് മാത്രമല്ല, എന്റെ സഹോദരിമാരായ തിങ്കളിനും നയനയ്ക്കും പിന്നെ അഖിലിനുമൊക്കെ ഇപ്പോൾ ഫാൻ പേജസ് ഉണ്ട്.
ഷോയിൽ രണ്ടാം റണ്ണർ അപ്പ്. എങ്ങനെ നോക്കിക്കാണുന്നു ഈ വിജയത്തെ?
തീർത്തും സന്തോഷമാണ്. ടോപ് ഫൈവിൽ എത്തുക എന്നതായിരുന്നു എല്ലാ മത്സരാർത്ഥികളുടെയും ആഗ്രഹം. എന്നെ സംബന്ധിച്ചിടത്തോളം ഞാൻ കടന്നുപോയ സാഹചര്യങ്ങളനുസരിച്ച് ഷോ തന്നെ എന്നിൽ നിന്നും അകന്നുപോയതാണ്. പിന്നെ ഇത് ജീവിതമാണ്. നമ്മൾ ചിന്തിക്കുന്നതിനനുസരിച്ചോ പ്ലാൻ ചെയ്യുന്നതിനനുസരിച്ചോ ഒന്നും മുന്നോട്ടു പോകണമെന്നില്ല. പപ്പാ മനസിൽ കണ്ട ഒന്നുണ്ട്. വിധി എങ്ങോട്ടൊക്കെ കൂട്ടിക്കൊണ്ടുപോയാലും ഒടുവിൽ ആ ഫിനാലെ സ്റ്റേജിൽ പപ്പാ എന്നെ എത്തിച്ചു എന്നതാണ് സത്യം. വിജയിച്ചില്ലെങ്കിലും ഫിനിഷിംഗ് ലൈൻ തൊടണമെന്നായിരുന്നു പപ്പായുടെ ആഗ്രഹം. അത് സാധിച്ചു കൊടുക്കാൻ എനിക്കായി. എനിക്കത് എന്നും മനസിനോട് അടുത്തുനിൽക്കുന്ന ഒരു അംഗീകാരമാണ്. എന്റെ പപ്പായ്ക്ക് വേണ്ടിയാണ് ഞാൻ ഈ അംഗീകാരം മാറ്റിവയ്ക്കുന്നത്. ആ ഗ്രാൻഡ് ഫിനാലെ വേദിയിൽ നിന്നും സെക്കൻഡ് റണ്ണർ അപ്പിന്റെ ട്രോഫി ഏറ്റുവാങ്ങുമ്പോൾ സന്തോഷത്തിനപ്പുറം മനസ് ഏറെ വേദനിച്ചിരുന്നു, പപ്പായെ ഓർത്തു. എനിക്കറിയാം, പപ്പാ എല്ലാം കാണുന്നുണ്ട്.
ഷോയിൽ ഡിംപലിനെ തേടിയെത്തിയ ആ ദുഃഖ വാർത്ത. എങ്ങനെയായിരുന്നു ആ ഒരവസ്ഥയെ അഭിമുഖീകരിച്ചത്?
ഷോയിൽ വരുന്നതിന് മുമ്പാണ് അവസാനമായി പപ്പായെ കണ്ടത്. പിന്നീടുള്ള ദിവസങ്ങളെല്ലാം ഞാൻ ബിഗ്ബോസ് വീട്ടിലായിരുന്നല്ലോ. അവസാന നാളുകളിൽ പപ്പയ്ക്കൊപ്പം ഉണ്ടാവാൻ പറ്റാതിരുന്നതിന്റെ സങ്കടം ഒരുപാടുണ്ടായിരുന്നു. അന്ന് ബിഗ്ബോസ് കൺഫെഷൻ റൂമിൽ വിളിച്ച് ആ വാർത്ത എന്നോട് പറയുമ്പോൾ ഞാൻ ആകെ തകർന്നു പോയി. അങ്ങനെയൊരു ഷോയിൽ നിൽക്കവേ ഒരു മത്സരാർത്ഥി ആ ഒരു വാർത്തയെ ഏതു രീതിയിലാണ് സ്വീകരിക്കേണ്ടത്? ചങ്കു തകർന്ന അവസ്ഥ എന്നൊക്കെ പറയില്ലേ? പിന്നീട് സംഭവിച്ചതെല്ലാം ശരിക്കും യാന്ത്രികമായിരുന്നു. വിധി എന്നോട് കാണിച്ച ആ ക്രൂരതയ്ക്കൊപ്പം ഒരു ഒഴുക്കിൽ അങ്ങനെ മുന്നോട്ട് പോയി. പപ്പയ്ക്കൊപ്പം ഉണ്ടാവാൻ സാധിക്കാത്ത വിഷമം ഏറെയുണ്ടായിരുന്നു. അത് എന്നെ ശരിക്കും അലട്ടി. പക്ഷേ ഞാൻ ബിഗ്ബോസ് ഷോയിൽ പോയതിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചിരുന്നത് ഒരുപക്ഷേ പപ്പാ തന്നെയായിരുന്നു. ടോപ് ഫൈവിൽ എന്നെ കാണണം എന്നതായിരുന്നു പപ്പായുടെ ആഗ്രഹം. പോകുന്നതിനു ഒരാഴ്ച മുൻപും പപ്പാ അത് പലരോടും ആവർത്തിച്ച് പറഞ്ഞിരുന്നു. പപ്പാ അത് നയനയോടും (ഡിംപലിന്റെ സഹോദരി) മമ്മിയോടും പലപ്പോഴും പറഞ്ഞിരുന്നു. എന്തൊക്കെ സംഭവിച്ചാലും പ്രേക്ഷകരുടെ ഹൃദയങ്ങളിൽ വിജയിയാവുക ഞാനായിരിക്കുമെന്ന്.
ഷോയിലേയ്ക്കുള്ള തിരിച്ചുവരവിന്റെ തീരുമാനത്തിലേക്ക് എത്തിയതെങ്ങനെയായിരുന്നു?
പപ്പയ്ക്ക് വേണ്ടിയായിരുന്നു എന്റെ തിരിച്ചുവരവ്. പലരും പറഞ്ഞു, ഇത് ജീവിതമാണ്, തളരരുത്, ഓടുന്നവർ ഓടിക്കൊണ്ടേയിരിക്കണം. പപ്പാ ആഗ്രഹിച്ചിരുന്നതും അത് തന്നെയാണ്. ഞാൻ ഷോ ഉപേക്ഷിക്കുന്നത് പപ്പയെ എത്രത്തോളം വേദനിപ്പിക്കുമെന്നതാണ് അങ്ങനെയൊരു ഒരു തീരുമാനത്തിലേക്ക് എന്നെ എത്തിച്ചത്. തളർന്നു പോകുന്നത് സ്വാഭാവികം, പക്ഷേ പലപ്പോഴും വീണിടത്ത് നിന്ന് എഴുന്നേൽക്കുന്നത് നമ്മുടെ പ്രിയപ്പെട്ടവർക്ക് വേണ്ടി തന്നെയാണ്. ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ ഒരു കൂസലുമില്ലാതെ തരണം ചെയ്ത എനിക്ക് പപ്പയുടെ വേർപാട് വലിയൊരു തിരിച്ചടി തന്നെയായിരുന്നു. ആ സമയത്തൊക്കെ തിങ്കൾ നൽകിയ മാനസിക പിന്തുണ വളരെ വലുതാണ്. മനസിൽ എല്ലാ സങ്കടവും ഒതുക്കിവച്ച് ധൈര്യം സംഭരിച്ചു കൊണ്ട് ഞങ്ങളെയൊക്കെ മുന്നോട്ട് കൊണ്ടുപോയത് തിങ്കളാണ്. പപ്പയ്ക്ക് വേണ്ടി ഷോയുടെ കാര്യത്തിൽ പോസിറ്റീവായ ഒരു തീരുമാനത്തിലേക്ക് ഞാനെത്തിയപ്പോഴും തിങ്കളാണ് എന്നെ ആ ഒരു തീരുമാനം എടുക്കുന്നതിലേക്ക് എന്നെ മുന്നോട്ട് നയിച്ചത്.
ഡിംപലിനെ പറ്റി പലർക്കും കുറെ മുൻവിധികളുണ്ട്. ശരിയല്ലേ?
അത് ഇപ്പോൾ ഉണ്ടായതല്ല. ഷോയിൽ വരുന്നതിനു മുന്നേയും എന്നെ പലരും വിലയിരുത്തിയിട്ടുണ്ട്. അതിനെ പറ്റി ഷോയിൽ ഞാൻ പലതവണ സംസാരിച്ചിട്ടുമുണ്ട്. ഒരു പെൺകുട്ടി ഒരു മോഡേൺ ഡ്രസ് ഇട്ടതുകൊണ്ടോ അവളുടെ സംസാരശൈലി വച്ചിട്ടോ അവൾ അങ്ങനെയാണ്, ഇങ്ങനെയാണ് എന്നൊക്കെ വിലയിരുത്തുന്ന ഒരു കൂട്ടർ നമുക്കിടയിൽ തന്നെയുണ്ട്. അവരെ എങ്ങനെ തിരുത്താൻ പറ്റുമെന്ന് എനിക്ക് അറിയില്ല? അല്ലെങ്കിൽ തന്നെ അത്തരക്കാരെ തിരുത്തിയിട്ട് കാര്യമുണ്ടെന്നും തോന്നുന്നില്ല. നമുക്ക് ചുറ്റും മാറാൻ ഒരുപാടുണ്ട്. ഞാൻ വളർന്നു വന്ന സാഹചര്യവും പഠിച്ച രീതികളുമെല്ലാം ഒരുപക്ഷേ കുറച്ച് വ്യത്യസ്തമായിരുന്നു. അതുകൊണ്ട് തന്നെ എന്റെ കാഴ്ചപ്പാടുകളിൽ വ്യത്യസ്തതകളുണ്ട്. ആൾക്കാരെ മനസിലാക്കുന്നതിലും ഇടപെഴകുന്നതിലുമൊക്കെ ഒരുപാട് ശ്രദ്ധിക്കാറുണ്ട്. ഈ പറയുന്ന മുൻവിധികളോടെയാണ് പലരും ഇങ്ങോട് സംസാരിക്കുക. മറ്റുള്ളവർ നമ്മളെ വിലയിരുത്തുന്നത് നമുക്ക് ഇഷ്ടപെടാതിരിക്കുമ്പോൾ നമ്മൾ മറ്റുള്ളവരെ വിലയിരുത്താൻ പോകുന്നത് ശരിയായ ഒരു കാര്യമാണോ? എല്ലാ മുറിവുകളും പ്രത്യക്ഷത്തിൽ ഉള്ളതാകണമെന്നില്ല. എല്ലാം ശരീരത്തെ ബാധിക്കുന്ന മുറിവുകളാകണമെന്നുമില്ല. ഒരാളെക്കുറിച്ച് എന്തും പറയാൻ വളരെ എളുപ്പമാണ്. പക്ഷേ അവരെ ഒന്ന് മനസിലാക്കാൻ കഴിയണമെങ്കിൽ നമ്മുടെ മനസിൽ അനുകമ്പയുടെ ഒരു കണികയെങ്കിലും അവശേഷിക്കുന്നുണ്ടാകണം, ഒപ്പം കുറച്ച് ക്ഷമയും.
ബിഗ്ബോസ് ഡിംപൽ ഭാലിൽ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തിയത്?
ആ ഷോയ്ക്ക് അതിന്റേതായ ഒരു ഘടനയുണ്ട്. നൂറു ദിവസം അടച്ചിടുന്ന, പുറം ലോകവുമായി ഒരു ബന്ധവുമില്ലാത്ത ഒരു വീട്, അപരിചിതരായ ആളുകൾ. അങ്ങനെ ഏതു രീതിയിൽ നോക്കിയാലും ഒരു വ്യക്തി പൊതുവെ കടന്നുപോവാത്ത ഒരു സാഹചര്യമാണ് അവിടെയുള്ളത്. സോഷ്യൽ മീഡിയ ഉപയോഗിക്കാൻ പറ്റില്ല എന്നതൊക്കെ എനിക്കത്ര ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമല്ലായിരുന്നു. ഒറ്റപ്പെടലിന്റെ ഒരു ബുദ്ധിമുട്ട് എങ്ങനെ ഞാൻ ഉൾക്കൊള്ളും എന്നത് ആദ്യം എനിക്ക് ഒരു ആശങ്കയുണ്ടാക്കിയിരുന്നു. കാരണം ഞാൻ പൊതുവെ എനിക്ക് കൂടുതൽ അടുപ്പമുള്ളവരോടോപ്പം കംഫർട്ടബിൾ ആയിരിക്കുന്ന ഒരാളാണ്. അങ്ങനെയുള്ള എല്ലാവരിൽ നിന്നും മാറി നിൽക്കുക എന്ന ഒരു രീതി മാത്രമാണ് എന്നെ സംശയത്തിലാഴ്ത്തിയത്. പിന്നെ ഇത് ഒരു വെല്ലുവിളിയാണല്ലോ. ജീവിതത്തിൽ വലിയ പ്രതിസന്ധികൾ എനിക്ക് മുന്നിൽ വിലങ്ങുതടിയായി നിന്നപ്പോൾ അതിനെ നേരിടാൻ ഞാൻ എന്നിൽ തന്നെ കണ്ടെത്തിയ ഒരു വിശ്വാസമുണ്ട്. ആ വിശ്വാസവും ശക്തിയും എനിക്ക് ഇപ്പോഴും ഒരു മുതൽക്കൂട്ടാണ്. ഞാൻ പൊതുവെ സ്ട്രോംഗ് ആയ ഒരാളാണ്. വിധി എന്നോട് അങ്ങനെയാണ് പെരുമാറിയിട്ടുള്ളത്. ഷോയിൽ വന്നപ്പോഴും ഞാൻ സ്ട്രോംഗ് ആയിത്തന്നെ നിന്നു. ഷോയ്ക്കു വേണ്ടി ഞാൻ എന്നെ മാറ്റിയെടുക്കാൻ തയ്യാറായിരുന്നില്ല. എന്ത് മാറ്റം സംഭവിച്ചു എന്ന് ചോദിച്ചാൽ ഏറ്റവും പ്രധാനപ്പെട്ടത് ദേഷ്യം വരുമ്പോഴുള്ള എന്റെ ഒരു പ്രതികരണശൈലി ആകെ ഒന്ന് മാറി എന്നുള്ളതാണ്. ദേഷ്യം വന്നാൽ ഞാൻ ആളാകെ മാറാറാണ് പതിവ്. ഷോയിൽ വന്നപ്പോൾ ദേഷ്യപ്പെടാനുള്ള സാഹചര്യങ്ങൾ കൂടുതലായി ഉണ്ടായെങ്കിലും പലയിടത്തും ഞാൻ എന്നെ തന്നെ ഒന്ന് കൺട്രോൾ ചെയ്തു. എവിടെ എന്ത് പറയാം, എന്ത് പറയാൻ പാടില്ല എന്ന് ഞാൻ എന്നെത്തന്നെ ട്രെയിൻ ചെയ്തത് ബിഗ്ബോസ് വീട്ടിൽ വച്ചാണ്.
ലാലേട്ടനെ മിസ് ചെയ്യുന്നുണ്ടോ?
ഞാൻ ഒരു മോഹൻലാൽ ഫാൻ തന്നെയാണ്. അതുകൊണ്ടു തന്നെ ബിഗ്ബോസ് ഷോയിലേക്ക് എന്നെ ആകർഷിച്ച പ്രധാന ഘടകങ്ങളിൽ ഒന്ന് മോഹൻലാൽ സാർ തന്നെയായിരുന്നു. ലോഞ്ച് എപ്പിസോഡിൽ ലാൽ സാറിന്റെ അടുത്ത് ഞാൻ വിറച്ചാണ് നിന്നത്. അത്രയ്ക്കും ഞാൻ ബഹുമാനിക്കുന്ന ഒരാളാണ് അദ്ദേഹം. ശനിയാഴ്ചകളിൽ മോഹൻലാൽ സാർ വരുന്നത് കാത്തിരിക്കുമായിരുന്നു. അവിടെ ഡിംപൽ എന്ന എന്റെ പേര് ശരിയായിട്ടു വിളിക്കുന്ന ഒരാൾ ലാൽ സാർ തന്നെയായിരുന്നു. ആ വിളി കേൾക്കാൻ തന്നെ ഒരു സന്തോഷമാണ്. ബിഗ്ബോസ് വീട്ടിൽ എന്ത് പ്രശ്നമുണ്ടാകുമ്പോഴും എന്റെ ആകെ ഒരു പ്രതീക്ഷ ശനിയാഴ്ച ദിവസം ലാൽ സാർ വരുന്നതാണ്. ഫീനിക്സ്, സ്പോർട്സ്മാൻ സ്പിരിറ്റ്, അൺബിലീവബിൾ, അങ്ങനെ എത്രയോ വിശേഷണങ്ങൾ... പിന്നെ എനിക്കും കുടുംബത്തിനും വേണ്ടി അദ്ദേഹത്തിന്റെ പ്രാർത്ഥന.... എനിക്ക് വേണ്ടി ലാൽ സാർ ഉപയോഗിച്ച ഓരോ വാക്കുകളും അദ്ദേഹം എന്റെ തലയിൽ അണിയിച്ച സ്വർണ കിരീടങ്ങൾ തന്നെയാണ്. പപ്പയുടെ വേർപാടിന്റെ സമയത്ത് സാർ എന്നെ വിളിച്ചു. പക്ഷേ അപ്പോൾ എനിക്ക് കോൾ എടുക്കാൻ പറ്റിയില്ല. പിന്നെ തിരിച്ചു വിളിച്ച് അദ്ദേഹത്തോട് സംസാരിച്ചു. സാറിനെപ്പോലെ പോലെ ഒരാൾ നമ്മുടെയൊക്കെ കാര്യത്തിൽ ഇത്രയും ശ്രദ്ധ കൊടുക്കുന്നു എന്ന് പറയുന്നത് വലിയൊരു കാര്യം തന്നെയല്ലേ? കുട്ടിക്കാലം മുതലേ മോഹൻലാൽ സാറിന്റെ സിനിമകൾ ഏറെ ഇഷ്ടത്തോടെ കാണാറുണ്ടായിരുന്നു ഞാൻ. ഇപ്പോൾ വെറുതെ ആരെങ്കിലുമൊക്കെ സിനിമയിൽ അഭിനയിക്കാനുള്ള താത്പര്യത്തെ കുറിച്ചൊക്കെ ചോദിക്കുമ്പോൾ ഞാൻ തമാശയ്ക്ക് പറയും, മോഹൻലാൽ സാറിന്റെ കൂടെ ഒരു പരസ്യത്തിലെങ്കിലും അഭിനയിക്കാൻ പറ്റിയാൽ മതി എനിക്കെന്ന്. (ചിരിക്കുന്നു)
ബിഗ്ബോസ് ഷോയിലെ മറക്കാൻ പറ്റാത്ത നിമിഷങ്ങൾ?
മനസിനോട് അടുത്ത് നിൽക്കുന്ന കുറെ മുഹൂർത്തങ്ങളുണ്ടായിരുന്നു ഷോയിൽ. പപ്പയുടെ യാത്രയ്ക്ക് ലോകം മുഴുവൻ പ്രാർത്ഥിച്ച ആ നിമിഷം, ഏപ്രിൽ 27. പിന്നെ ലാൽ സാർ അൺബിലീവബിൾ എന്ന് എന്നെ നോക്കി പറഞ്ഞ ആ മുഹൂർത്തം, അത് എന്നെ സംബന്ധിച്ചിടത്തോളം സങ്കടവും സന്തോഷവും ഒരേ പോലെ ഉണ്ടായ ഒന്നായിരുന്നു. ലാൽ സാർ അങ്ങനെ പറയുമ്പോൾ അദ്ദേഹത്തിന്റെ മുഖത്തെ ആ ഭാവം എന്നെ ഏറെ ആനന്ദിപ്പിച്ചിരുന്നു. എല്ലാവരുടെയും മുൻപിൽ ചിരിച്ചപ്പോഴും മനസിൽ ഞാൻ കരയുകയായിരുന്നു. എന്റെ വെല്ലുവിളികൾ, അത് എന്നോട് തന്നെയായിരുന്നു. ഒരു റൗണ്ട് പോലും പൂർത്തീകരിക്കാൻ പറ്റുമെന്ന് വിചാരിക്കാതിരുന്ന എനിക്ക് ബിഗ്ബോസ് ഗെയിമിലൂടെ 15 വർഷങ്ങൾക്ക് ശേഷം അത് സാധിച്ചു, ആവേശത്തോടെ ഞാൻ ചാടിയപ്പോൾ എന്റെ മനസ് മുന്നോട്ട് കുതിച്ചു. ഞാൻ എന്റെ വേദനകളോട് വിജയിച്ചു. പപ്പയുടെ വാർത്ത എന്നെ ഏറെ ഞെട്ടിച്ചു. സൈക്കോളജിസ്റ്റ് ആയതുകൊണ്ടാണോ എന്തോ എനിക്കറിയില്ല ചില സമയങ്ങളിൽ എന്റെ മനസ് ചില കാര്യങ്ങളിൽ സ്വയം പേടിച്ചു തുടങ്ങും. അതെന്തിന് എന്ന് സ്വയം അറിയാൻ പറ്റില്ല. അത്തരത്തിൽ എന്തോ ഒരു പേടി എന്റെ മനസിൽ ദിവസങ്ങൾക്കു മുൻപേ തോന്നിയിട്ടുണ്ടായിരുന്നു. അന്നത്തെ ദിവസം കൺഫെഷൻ റൂമിലേക്ക് വിളിക്കുമ്പോൾ സാധാരണ ബിഗ് ബോസ് എല്ലാവരെയും വിളിക്കുന്നത് പോലെ തന്നെയാണ് അതെന്നാണ് ഞാൻ ചിന്തിച്ചത്. പക്ഷേ അവിടെ ആ കൺഫെഷൻ റൂമിൽ എന്റെ മനസ് വെന്തുരുകി. പപ്പായുടെ വേർപാട് മനസിൽ കോരിയിട്ട തീ പെട്ടെന്നൊന്നും അണയില്ല. പപ്പയ്ക്ക് പണ്ട് മുതലേ മറ്റുള്ളവർ പപ്പയെ അറിയണം, എവിടെയെങ്കിലുമൊക്കെ പപ്പയുടെ പേര് പറയപ്പെടണം എന്നൊക്കെ ഉണ്ടായിരുന്നു. ഈ ഷോ അതിനു നിമിത്തമായി. പോകുന്നതിനു മുൻപ് പപ്പായുടെ ആ ആഗ്രഹം സാദ്ധ്യമായി. (ഡിംപൽ കരയുന്നു)
സൗഹൃദങ്ങളെ എങ്ങനെയാണ് വിലയിരുത്തുന്നത്?
എല്ലാ ബന്ധങ്ങളുടെയും അടിസ്ഥാനം സൗഹൃദം തന്നെയാണ്. ഏത് ബന്ധത്തിലും കളങ്കമില്ലാത്ത സൗഹൃദമാണ് വേണ്ടത്. പലരും പറയാറുണ്ടല്ലോ ചട്ടിയും കലവുമായാൽ തട്ടീം മുട്ടീം ഇരിക്കുമെന്ന്. ഞാൻ അതിനോട് യോജിക്കുന്നില്ല. യഥാർത്ഥ സ്നേഹത്തിൽ കലർപ്പുണ്ടാവില്ല. പിന്നെങ്ങനെയാണ് തട്ടുകയും മുട്ടുകയും ചെയ്യുക? അതൊരു ന്യായീകരണം മാത്രമാണ്. ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും എന്നും പറയാറുണ്ടല്ലോ. സൗഹൃദങ്ങളെ വളരെ വിലപ്പെട്ട ഒന്നായി കാണുന്നയാളാണ് ഞാൻ. ഫാമിലി എനിക്ക് വളരെ അടുത്തുനിൽക്കുന്ന ഒന്നാണ്. എവിടെ പോയാലും മനസ് എപ്പോഴും കുടുംബത്തോടൊപ്പം തന്നെ ഉണ്ടാകും.
മറ്റുള്ളവരുടെ സങ്കടങ്ങൾ ഡിംപൽ സ്വയം ഏറ്റെടുക്കുന്ന കൂട്ടത്തിലാണല്ലോ?
ജീവിതം എന്നെ പഠിപ്പിച്ച കുറെ പാഠങ്ങളുണ്ട്. അത് മറന്ന് എനിക്ക് ജീവിക്കാനാകില്ല. വേദനകൾ ആർക്കും എപ്പോഴും ഉണ്ടാകാവുന്നതാണ്. മറ്റുള്ളവരുടെ വേദനകൾ കണ്ടിട്ട് കണ്ടില്ലെന്നു നടിച്ചാൽ സ്വന്തം മനഃസാക്ഷിയോട് നാളെ ഉത്തരം പറയേണ്ടി വരും. എനിക്കു സാധിക്കും പോലെ പോലെ മറ്റുള്ളവരെ കേൾക്കാൻ ശ്രമിക്കാറുണ്ട്, അവരുടെ സങ്കടങ്ങൾ കേട്ട് അവർക്കൊപ്പം നിൽക്കാറുണ്ട്. ചിലപ്പോൾ നമ്മുടെ ഒരു വാക്കിനു പോലും അവരുടെ ജീവിതത്തിൽ സ്വാധീനം ചെലുത്താൻ കഴിഞ്ഞെന്നു വരാം. അപ്പോൾ പിന്നെ നമുക്ക് സാധിക്കുന്ന കാര്യങ്ങൾ ചെയ്യുന്നത് തന്നെയല്ലേ നല്ലത്? അതല്ലേ ശരി?
ഇനിയും ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ?
പുതിയ കാര്യങ്ങൾ പരിചയപ്പെടുന്നതും ചെയ്യുന്നതും ഒരുപാട് ഇഷ്ടമുള്ള കാര്യങ്ങൾ തന്നെയാണ്. നമുക്ക് ചെയ്യാവുന്നതിനൊന്നും പരിധി വയ്ക്കേണ്ടതില്ലല്ലോ. ഡ്രൈവിംഗ് ഏറെ ഇഷ്ടപ്പെടുന്ന ഒരു കാര്യമാണ്. പക്ഷേ ഇത് വരെ അതിലേക്കെത്തിയില്ല. ഉടൻ അത് പഠിക്കണം. പിന്നെ നീന്തൽ അതിന് എനിക്ക് ഡോക്ടറുടെ ഭാഗത്ത് നിന്ന് ഇതുവരെയും ഗ്രീൻ സിഗ്നൽ കിട്ടിയിട്ടില്ല. പക്ഷേ അത് ഉടനെ ശരിയാകും. ഈ രണ്ടു കാര്യങ്ങളും ഉടനെ സാദ്ധ്യമാകും.
എന്തൊക്കെയാണ് പുതിയ പ്ലാനുകൾ?
ഒരുപാട് പ്ലാനുകളുണ്ട്. കുട്ടികൾക്കും രക്ഷിതാക്കൾക്കും നൽകിക്കൊണ്ടിരിക്കുന്ന കൗൺസലിംഗ് തുടരും. ഫീസ് അടയ്ക്കാനില്ലാത്തവർ പലരും ഒരു കൗൺസലിംഗിന്റെ അഭാവം കൊണ്ട് മാനസികമായി തകരാറുണ്ട്. അത്തരക്കാർക്ക് സൗജന്യമായി കൗൺസലിംഗ് പ്രോഗ്രാമുകൾ ചെയ്യണം. കുട്ടികളുമായി ബന്ധപ്പെട്ട ലൈംഗികാക്രമണത്തിനെതിരെ പൊരുതണം, അത്തരം സാഹചര്യങ്ങൾ ഉണ്ടാവാതിരിക്കാൻ സമൂഹത്തിൽ നമുക്ക് ചെയ്തുവയ്ക്കാനാവുന്നത് ഉറപ്പാക്കണം. പ്രതിരോധം എപ്പോഴും ശക്തമായിരിക്കണം. ഫാഷൻ സൈക്കോളജിയിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കണം. ബാഹ്യവും ആന്തരികവുമായ ആത്മവിശ്വാസത്തെ വർദ്ധിപ്പിക്കുന്ന വാർഡ്രോബ് തെറാപ്പി, കളർ തെറാപ്പി. പിന്നെയുള്ളത് ഓൺലൈൻ ക്ലാസുകളും ഗ്രൂപ്പ് വർക് ഷോപ്പുകളുമാണ്. മാനസികാരോഗ്യം ശക്തിപ്പെടുത്തുന്നതിനുള്ള കോഴ്സുകൾ. വിജ്ഞാനപ്രദവും ആസ്വാദ്യകരവുമായ പരിപാടികളുമായി യൂട്യൂബ് ചാനലിൽ സജീവമാകാൻ പ്ലാനുണ്ട്. ഓൺലൈൻ ബിസിനസിൽ കൂടുതൽ ഉത്്പന്നങ്ങൾ ഉൾപ്പെടുത്തണം. മമ്മിയ്ക്ക് വേണ്ടിയാണ് ഓൺലൈൻ ബിസിനസിലേക്ക് ഞങ്ങൾ കൂടുതൽ ശ്രദ്ധ കൊടുക്കുന്നത്. മമ്മിക്ക് (മിനി എന്നാണ് ഡിംപലിന്റെ അമ്മയുടെ പേര്) അത് കൂടുതൽ ഇഷ്ടമുള്ള കാര്യമാണ്. എന്റെ കുടുംബമാണ് എന്നെ ഇന്നത്തെ എന്നിലേക്ക് എത്തിച്ചത്. എന്റെ ലോകവും എന്റെ ശക്തിയും കുടുംബമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |