അകാലത്തിൽ പൊലിഞ്ഞ കന്നഡ സൂപ്പർ താരത്തിന് ആരാധകരുടെ കണ്ണീരഞ്ജലി
പവർ സ്റ്റാർ, അപ്പു... എത്രയെത്ര പേരുകളിലാണ് കന്നഡിഗർ തങ്ങളുടെ സൂപ്പർതാരമായ പുനിത് രാജ് കുമാറിനെ സ്നേഹാരാധനയോടെ വിളിച്ചിരുന്നത്.സ്നേഹവിളികളൊന്നും കേൾക്കാത്ത ലോകത്തിലേക്ക് പ്രിയതാരം യാത്രയായതിന്റെ ആഘാതത്തിലാണ് കന്നഡ സിനിമാലോകം.തെന്നിന്ത്യയിലെ ഏറ്റവും ചെറിയ ഇൻഡസ്ട്രിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന സാൻഡൽ വുഡിനെ, കന്നഡ സിനിമാലോകത്തിന് കോടികളുടെ വിജയത്തിളക്കം പരിചയപ്പെടുത്തിയ സൂപ്പർ താരമായിരുന്നു പുനീത് രാജ് കുമാർ.
ജ്യേഷ്ഠ സഹോദരനും താരവുമായ ശിവരാജ് കുമാറിനും കെ.ജി. എഫിലൂടെ കന്നഡ സിനിമയ്ക്ക് പാൻ ഇന്ത്യൻ അപ്പീൽ സമ്മാനിച്ച യുവ സൂപ്പർ താരം യഷിനുമൊപ്പം വ്യാഴാഴ്ച രാത്രി പുനീത് രാജ് കുമാർ ഒരു സിനിമയുടെ ലോഞ്ച് ചടങ്ങിൽ പങ്കെടുത്തിരുന്നു. കഴിഞ്ഞ ദിവസം രാവിലെ ആ സിനിമയ്ക്ക് എല്ലാ വിജയങ്ങളും ആശംസിച്ച് തന്റെ സമൂഹ മാദ്ധ്യമ അക്കൗണ്ടുകളിൽ പോസ്റ്റും പങ്കുവച്ചിരുന്നു.
രാവിലെ ജിമ്മിലേക്ക് പോയ പുനീതിന് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.വീടിനും ജിമ്മിനും സമീപത്തുള്ള ഒരു ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചതെങ്കിലും പിന്നീട് വിക്രം ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.ഡോക്ടർമാർ കിണഞ്ഞു പരിശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല.നാല്പത്തിയാറുകാരനായ താരത്തിന്റെ മരണവാർത്ത ആശുപത്രി അധികൃതർ ഒൗദ്യോഗികമായി പ്രഖ്യാപിക്കും മുൻപേ വാർത്ത കാട്ടുതീപോലെ പടർന്നു.പ്രിയ താരത്തിന്റെ വിയോഗ വാർത്തയറിഞ്ഞ് നാടിന്റെ നാനാഭാഗത്ത് നിന്നും ആരാധകർ പൊട്ടിക്കരഞ്ഞ് കൊണ്ട് വിക്രം ആശുപത്രിയിലേക്ക് ഒഴുകി.
ആശുപത്രിക്ക് മുന്നിലെ കണ്ണിംഗാം റോഡിൽ ആരാധകരുടെയും സിനിമാ പ്രവർത്തകരുടെയും അനിയന്ത്രിതമായ തിരക്ക് മൂലം മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. ആശുപത്രിക്ക് മുന്നിൽ ആരാധകരുടെ തളളിക്കയറ്റമുണ്ടാകാതിരിക്കാനായി പൊലീസ് ബാരിക്കേഡ് തീർത്തിരുന്നു. കർണ്ണാടകത്തിലെ വിദ്യാലയങ്ങൾക്കും മറ്റും ഉച്ചയോടെ സർക്കാർ അവധി പ്രഖ്യാപിച്ചിരുന്നു. സിനിമാ തിയേറ്ററുകളും പ്രദർശനം നിറുത്തിവച്ചു
ആറാം മാസത്തിൽഅഭിനയത്തുടക്കം
1976 ൽ ആറുമാസം പ്രായമുള്ളപ്പോൾ പ്രേമദ കനികേ എന്ന കന്നഡ ത്രില്ലർ ചിത്രത്തിലൂടെയായിരുന്നു പുനീത് രാജ് കുമാറിന്റെ അഭിനയത്തുടക്കം. ആറുമാസംകൂടി കഴിഞ്ഞപ്പോൾ സന്നദി അപ്പണ എന്ന അടുത്ത ചിത്രം. 1984 ൽ അച്ഛൻ രാജ് കുമാറിനൊപ്പം ചരിവാനു എന്ന ത്രില്ലറിൽ അഭിനയിച്ച പുനീത് രാജ് കുമാർ ആ ചിത്രത്തിലൂടെ ഗായകനായും അരങ്ങേറി. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരം രണ്ടുതവണയും ദേശീയ പുരസ്കാരം ഒരു തവണയും നേടി. 1989 ൽ അച്ഛനോടൊപ്പം അഭിനയിച്ച പരശുറാമിലാണ് ബാലതാരമായി ഒടുവിൽ പ്രത്യക്ഷപ്പെട്ടത്.
അപ്പുവിലെ നായക വേഷം
2002 ൽ അപ്പു എന്ന തട്ടുപൊളിപ്പൻ ചിത്രത്തിൽ നായകനായി അഭിനയിച്ചതോടെ പുനീതിനെ ആരാധകർ സ്നേഹപൂർവം അപ്പുവെന്ന് വിളിക്കാൻ തുടങ്ങി. പുനീതിന്റെ അമ്മ പർവതമ്മ രാജ് കുമാർ നിർമ്മിച്ച് പുരി ജഗന്നാഥ് സംവിധാനം ചെയ്ത അപ്പു തകർപ്പൻ വിജയമായി. ഇഡിയറ്റ് എന്ന പേരിൽ തെലുങ്കിലും ദം എന്ന പേരിൽ തമിഴിലും ചിത്രം റീമേക്ക് ചെയ്തു.
നൃത്തത്തിലും സംഘട്ടന രംഗങ്ങളിലും പുനീതിന്റെ മെയ്വഴക്കം വെളിവാക്കുന്ന ഒരുപിടി ചിത്രങ്ങൾ പിന്നാലെ വന്നു.
മൗര്യ എന്ന ഫാമിലി ഡ്രാമയിലെ പ്രകടനം നടനെന്ന നിലയിലും പുനീതിന്റെ യശസുയർത്തി.
ഗായകനായ നായകൻ
അച്ഛനെപ്പോലെ അഭിനേതാവെന്നതിനൊപ്പം ഗായകനായും തിളങ്ങിയ താരമാണ് പുനീത് രാജ്കുമാർ. ബാലതാരമായിരുന്നപ്പോഴെ സിനിമകളിൽ പാടിത്തുടങ്ങിയ പുനീത് രാജ് കുമാർ നൂറോളം സിനിമകളിൽ പാടിയിട്ടുണ്ട്. ഇതിൽ പല പാട്ടുകളും സൂപ്പർ ഡ്യൂപ്പർ ഹിറ്റുകളാണ് . എസ്. തമൻ, ഹംസലേഖ, ജാസിഗിഫ്റ്റ് തുടങ്ങിയ പ്രമുഖ സംഗീത സംവിധായകർക്ക് വേണ്ടി
യെല്ലാം പാടിയിട്ടുള്ള പുനീത് രാജ്കുമാർ ഈ വർഷവും മൂന്ന് സിനിമകൾക്ക് പാടിയിരുന്നു. തുളുവിലും അദ്ദേഹം ഒരു ഗാനമാലപിച്ചിട്ടുണ്ട്. ടെലിവിഷൻ അവതാരകൻ കോടീശ്വരന്റെ കന്നഡ പതിപ്പിന്റെ അവതാരകനായാണ് ടെലിവിഷനിൽ പുനീത് രാജ്കുമാറിന്റെ തുടക്കം. കളേഴ്സ് കന്നഡ ചാനലിൽ ഫാമിലി പവർ എന്ന റിയാലിറ്റി ഷോ അവതരിപ്പിച്ച പുനീത് ഉദയാ ടി.വി സംപ്രേക്ഷണം ചെയ്ത നേത്രാവതി എന്ന ടെലിവിഷൻ പരമ്പര നിർമ്മിച്ചിട്ടുമുണ്ട. കുടുംബം ചിക്ക് മംഗ്ലൂർ സ്വദേശിനിയായ അശ്വനി രേവന്താണ് പനീത് രാജ്കുമാറിന്റെ ഭാര്യ. ഒരു പൊതുസുഹൃത്ത് വഴിയാണ് പുനീതും അശ്വനിയും കണ്ടുമുട്ടിയത്. 1999 ഡിസംബർ ഒന്നിന് ആയിരുന്നു ഇരുവരും വിവാഹിതരായത്. ധൃതി, വന്ദിത എന്നിവർ മക്കളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |