തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർസെക്കൻഡറി പഠനത്തിന് മുഴുവൻ വിദ്യാർത്ഥികൾക്കും പ്രവേശനം ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഈ മാസം 23നു പുതിയ ബാച്ചുകളുടെ പ്രഖ്യാപനമുണ്ടാകുമെന്നും പൊതു വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കൊവിഡിനു ശേഷം സംസ്ഥാനത്ത് ഒന്നാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ക്ലാസുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം മണക്കാട് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ വിദ്യാർത്ഥികളെ വരവേൽക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശനത്തിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും അലോട്ട്മെന്റ് ലഭിക്കാത്ത വിദ്യാർത്ഥികളുടെ പട്ടിക ഉടൻ പ്രസിദ്ധീകരിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ഏതൊക്കെ താലൂക്കുകളിൽ പുതിയ ബാച്ച് ആവശ്യമുണ്ടെന്ന് പരിശോധിച്ച്, പുതിയ ബാച്ച് അനുവദിച്ചു പ്രവേശനം ഉറപ്പാക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആദ്യ ഘട്ടത്തിൽ ആരംഭിച്ച ക്ലാസുകൾ സുഗമമായി നടക്കുന്നുണ്ട്. കൊവിഡ് മാനദണ്ഡങ്ങളും സർക്കാർ മാർഗരേഖയും പാലിച്ചാകും തുടർന്നും ക്ലാസുകൾ നടക്കുകയെന്നും മന്ത്രി പറഞ്ഞു.
സ്‌കൂളിന് മുന്നിലൊരുക്കിയ നിലവിളക്കിൽ ദീപം തെളിച്ചാണ് സംസ്ഥാനതല പ്ലസ് വൺ പ്രവേശനോത്സവം മന്ത്രി ഉദ്ഘാടനം ചെയ്തത്. മന്ത്രിമാരായ ജി.ആർ. അനിൽ, ആന്റണി രാജു എന്നിവരും ചടങ്ങിനെത്തിയിരുന്നു. പ്ലസ് വൺ വിദ്യാർത്ഥിനികൾക്ക് മന്ത്രിമാർ മധുരവും പുസ്തകങ്ങളും നൽകി. തുടർന്ന് ക്ലാസ് റൂമിലൊരുക്കിയ ഉദ്ഘാടന ചടങ്ങിൽ വിദ്യാർത്ഥികളുമായി സംവദിച്ചു. മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ. ജീവൻ ബാബു തുടങ്ങിയവരും പങ്കെടുത്തു.
ഓപ്‌ഷൻ പുതുക്കാം
തിരുവനന്തപുരം: ഹയർസെക്കൻഡറി ഒന്നാം സപ്ളിമെന്ററി അലോട്ട്‌മെന്റ് ലഭിക്കത്തവർക്ക് നിലവിലെ ഒഴിവിന് അനുസൃതമായി നാളെ രാവിലെ 10 മുതൽ 19ന് വൈകിട്ട് 4 വരെ കാൻഡിഡേറ്റ് ലോഗിൻ വഴി അപേക്ഷ പുതുക്കാം. സ്‌കൂൾ /കോമ്പിനേഷൻ ട്രാൻസ്‌ഫറിന് ശേഷമുള്ള ഒഴിവുകൾ ഇന്ന് പ്രസിദ്ധീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |