തിരുവനന്തപുരം: ഗവ. എൻജിനിയറിംഗ് കോളേജുകളിൽ സ്ഥാനക്കയറ്റത്തിലൂടെ നിയമനം ലഭിച്ച 115 അസോസിയേറ്റ് പ്രൊഫസർമാരെ അസി. പ്രൊഫസർമാരായി തരംതാഴ്‌ത്തി. സുപ്രീംകോടതി ഉത്തരവനുസരിച്ച് 12 ഉത്തരവുകളിലൂടെയാണിത്. 2010ലെ എ.ഐ.സി.ടി.ഇ ചട്ടപ്രകാരമുള്ള ഗവേഷണ ബിരുദമില്ലാത്തതാണ് ഇവരുടെ പ്രധാന ന്യൂനത. അയോഗ്യരായ 18 പ്രിൻസിപ്പൽമാരെ കഴിഞ്ഞയാഴ്ച തരംതാഴ്‌ത്തിയിരുന്നു.
തരംതാഴ്‌ത്തിയവർക്ക് പകരം, നിശ്ചിത യോഗ്യതയുള്ള 138 പേരെ പ്രൊഫസർമാരായും 211പേരെ അസോസിയേറ്റ് പ്രൊഫസർമാരായും സ്ഥാനക്കയറ്റത്തോടെ നിയമിച്ചു. ഇവർക്ക് 2019മുതൽ മുൻകാല പ്രാബല്യം ലഭിക്കും. എൻജിനിയറിംഗ് കോളേജ് അദ്ധ്യാപക നിയമനം സംബന്ധിച്ച എ.ഐ.സി.ടി.ഇ, യു.ജി.സി ചട്ടങ്ങളിൽ ഇളവു നൽകാനോ, മാറ്റം വരുത്താനോ സർക്കാരിന് അധികാരമില്ലെങ്കിലും 2019ൽ ഇടത് അദ്ധ്യാപകസംഘടനകളുടെ സമ്മർദ്ദത്തിന് വഴങ്ങി അയോഗ്യർക്ക് സ്ഥാനക്കയറ്റം നൽകുകയായിരുന്നു. എൻജിനിയറിംഗ് കോളേജുകളിലെ 961അദ്ധ്യാപകർ അയോഗ്യരാണെന്ന സി.എ.ജിയും കണ്ടെത്തിയിരുന്നു. ഗവ. കോളേജുകളിൽ 93, എയ്ഡഡ് കോളേജുകളിൽ 49, സർക്കാർ നിയന്ത്രിത സ്വാശ്രയ കോളേജുകളിൽ 69, സ്വാശ്രയ കോളേജുകളിൽ 750 വീതം അയോഗ്യരായ അദ്ധ്യാപകരുണ്ടെന്നാണ് സി.എ.ജിയുടെ കണ്ടെത്തൽ. ഇവരെ തരംതാഴ്‌ത്താൻ സുപ്രീംകോടതിയും ഉത്തരവിട്ടിരുന്നു.
സർക്കാരിന് കോടികളുടെ നഷ്ടം
പുതുതായി സ്ഥാനക്കയറ്റം ലഭിച്ചവരിൽ 2013 മുതൽ മുൻകാല പ്രാബല്യത്തോടെ നിയമിതരാവേണ്ടവരുണ്ട്. മിക്കവരും വിരമിച്ചവരാണ്. അന്നു മുതലുള്ള കൂടിയ ശമ്പളം, ഇൻക്രിമെന്റ് എന്നിവയ്ക്ക് പുറമെ കൂടിയ പെൻഷനും, ആനുകൂല്യങ്ങളും നൽകണം.
സ്ഥാനക്കയറ്റം ലഭിച്ചതിൽ മരിച്ചവരുമുണ്ട്. പക്ഷേ, സർവീസിലുണ്ടായിരുന്ന കാലത്തെ ആനുകൂല്യങ്ങൾ അവകാശിക്ക് നൽകണം.
തരംതാഴ്‌ത്തിയവരിൽ നിന്ന് അവർ കൈപ്പറ്റിയ ആനുകൂല്യങ്ങൾ തിരിച്ചുപിടിക്കാനാവില്ല. ഇവർക്കെല്ലാം താത്കാലിക നിയമനമാണ് നൽകിയിരുന്നത്. ഉയർന്ന ചുമതല വഹിക്കുന്നതിനാൽ ആ തസ്തികയിലെ ശമ്പളവും നൽകിയാണ് നിയമിച്ചത്.
ലക്ഷങ്ങളുടെ കിലുക്കം
അസി.പ്രൊഫസർ-75,000
അസോ.പ്രൊഫസർ-1.45 ലക്ഷം
പ്രൊഫസർ-1.70ലക്ഷത്തിന് മുകളിൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |