കൊൽക്കത്ത: ബി.ജെ.പി നേതാവും എം.പിയുമായ വരുൺ ഗാന്ധി തൃണമൂൽ കോൺഗ്രസിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. തൃണമൂൽ നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി അടുത്തയാഴ്ച ഡൽഹിയിലെത്തുമ്പോൾ ഇരുവരും കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.
എന്നാൽ വരുൺ പാർട്ടി മാറുന്നതിനെക്കുറിച്ച് ഇരുപാർട്ടികളും പ്രതികരിച്ചിട്ടില്ല. അഞ്ച് നിയമസഭ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ മമത അടുത്തയാഴ്ച നടത്തുന്ന ഡൽഹി സന്ദർശനം നിർണായകമാകുമെന്നാണ് കരുതപ്പെടുന്നത്. ഡൽഹിയിൽ നിരവധി സുപ്രധാന പ്രഖ്യാപനങ്ങൾ മമത നടത്തുമെന്ന് തൃണൂൽ കോൺഗ്രസ് വൃത്തങ്ങൾ വെളിപ്പെടുത്തി.
ബി.ജെ.പിയിൽ അസംതൃപ്തരായ, കോൺഗ്രസിൽ താത്പര്യമില്ലാത്ത നിരവധി നേതാക്കൾ തൃണമൂലിനെ സമീപിക്കുന്നുണ്ടെന്ന് ഒരു മുതിർന്ന തൃണമൂൽ നേതാവ് പറഞ്ഞു. മോദിയെയും ബി.ജെ.പിയെയും തടയുന്നതിൽ മമതയ്ക്ക് വലിയ പങ്ക് വഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ വരുൺ ഗാന്ധിയെയും അമ്മ മേനക ഗാന്ധിയെയും ബി.ജെ.പി ദേശീയ പ്രവർത്തന സമിതിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ലഖിംപൂർ ഖേരി സംഭവത്തിൽ ഉൾപ്പടെ വരുൺ ബി.ജെ.പി നേതൃത്വത്തെ വിമർശിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |