ന്യൂഡൽഹി: ഡൽഹി പൊലീസിന്റെ അറസ്റ്റ് നീക്കത്തിനെതിരെ കോടതിയെ സമീപിച്ച് എസ്എഫ്ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയും ജെഎൻയു വിദ്യാർത്ഥി യൂണിയൻ മുൻ നേതാവുമായ ഐഷി ഘോഷ്. വാറണ്ട് റദ്ദാക്കാൻ ആവശ്യപ്പെട്ട് പാട്യാല ഹൗസ് കോടതിയെയാണ് ഐഷി സമീപിച്ചിരിക്കുന്നത്. അറസ്റ്റ് നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് സിപിഎം. വിഷയം സുപ്രീംകോടതിയുടെ ശ്രദ്ധയിൽ എത്തിക്കുമെന്ന് നേതാക്കൾ അറിയിച്ചു.
ഇന്നലെ രാത്രി വൈകിയും മഫ്തിയിൽ പൊലീസ് ഉദ്യോഗസ്ഥർ എകെജി ഭവന് സമീപം ഐഷിയെ തെരഞ്ഞ് എത്തിയിരുന്നു. ഇന്നലെ ഉച്ചയോടെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് സംഘത്തെ ജോൺ ബ്രിട്ടാസ് എംപിയുടെ നേതൃത്വത്തിലുള്ള സിപിഎം നേതാക്കൾ തടഞ്ഞു. പിന്നാലെ വാക്കുതർക്കത്തിനൊടുവിൽ ഐഷിയെ അറസ്റ്റ് ചെയ്യാതെ പൊലീസ് മടങ്ങുകയായിരുന്നു. ഇന്ന് രാവിലെ മുതൽ വലിയ സുരക്ഷാ സന്നാഹം എകെജി ഭവന് മുന്നിലുണ്ട്. അഞ്ച് ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് ഉദ്യോഗസ്ഥരെയും പാർട്ടി ആസ്ഥാനത്ത് മുന്നിൽ നിയോഗിച്ചിട്ടുണ്ട്.
2021ൽ ഡൽഹി ബാംഗ്ള ഭവനിലേയ്ക്ക് നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിലാണ് പൊലീസ് അറസ്റ്റിന് ശ്രമിക്കുന്നത്. കേസിൽ പാട്യാല ഹൗസ് കോടതിയിൽ നടപടികൾ പുരോഗമിക്കുകയാണ്. ഒരു തവണ ഐഷി ഹാജരാകാത്തതിനെത്തുടർന്ന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെതിരെ കോടതിയെ സമീപിക്കാനിരിക്കെയാണ് പൊലീസ് തിടുക്കത്തിൽ അറസ്റ്റിന് ശ്രമിക്കുന്നതെന്ന് സിപിഎം ആരോപിക്കുന്നു. നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരായ വിദ്യാർത്ഥി പ്രക്ഷോഭത്തിലും ഐഷി മുൻനിരയിലുണ്ടായിരുന്നു.
SFI All India Joint Secretary Aishe Ghosh has approached Patiala House Court seeking to quash an arrest warrant issued by Delhi Police. Police attempted to arrest her yesterday in connection with a 2021 protest, but CPM leaders intervened. The CPM condemned the hasty police action, vowing to intensify protests and escalate the matter to the Supreme Court.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |