നായികാകഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിലുള്ളചാർമ്മിളയുടെ വിശേഷങ്ങൾ...
സന്ധ്യ വീണ് തുടങ്ങിയിട്ടേയുള്ളൂ. തലസ്ഥാനത്തെ പ്രശസ്തമായ സ്വകാര്യ ആശുപത്രിയിൽ നിന്ന് കൊവിഡ് ടെസ്റ്റ് കഴിഞ്ഞ് പുറത്തേക്കിറങ്ങുമ്പോൾ ചാർമിള പറഞ്ഞു. ഫ്ളൈറ്റിൽ സഞ്ചരിക്കാൻ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കൊവിഡ് ടെസ്റ്റ് ചെയ്ത് നെഗറ്റീവാണെന്ന സർട്ടിഫിക്കറ്റ് കാണിച്ചിരിക്കണം. നെഗറ്റീവിന് വേണ്ടി പ്രാർത്ഥിക്കുന്നതിലെ തമാശ പറഞ്ഞ് ചാർമ്മിള ചിരിച്ചു. ഒരിടവേളയ്ക്കുശേഷം മലയാളത്തിൽ അഭിനയിക്കുന്ന 'മെയ്ഡ് ഇൻ ട്രിവൻഡ്ര" ത്തിൽ അഭിനയിക്കാനെത്തിയതാണ്. മായാശിവയാണ് സിനിമ സംവിധാനം ചെയ്യുന്നത്.
വ്യത്യസ്ത വേഷങ്ങളാണ് മനസിൽ
വ്യത്യസ്ത വേഷങ്ങളാണ് ഞാൻ ഇനി ആഗ്രഹിക്കുന്നത്. ലാൽ ജോസ് സാറിന്റെ 'വിക്രമാദിത്യനി" ൽ ഉണ്ണി മുകുന്ദന്റെ അമ്മയായഭിനയിച്ചു. എന്റെ കാരക്ടർ കുറച്ചേയുണ്ടായിരുന്നുള്ളൂ. ദുൽഖർ സൽമാന്റെ അമ്മവേഷമായിരുന്നെങ്കിൽ കുറേകൂടി ചലഞ്ചിംഗായിരുന്നു.. സിനിമ സൂപ്പർ ഹിറ്റായിട്ടും എനിക്ക് വലിയ ഗുണം കിട്ടിയില്ല. മലയാളികൾ വ്യത്യസ്തത സ്വീകരിക്കാൻ തയ്യാറാണ്. പക്ഷേ എന്നെപോലയുള്ള അഭിനേത്രികൾക്ക് വ്യത്യസ്ത കഥാപാത്രങ്ങൾ തരാൻ സംവിധായകർ മടിക്കുന്നു. കൊച്ചിൻ ശാദി @ ചെന്നൈ 06 എന്ന സിനിമയിൽ നല്ലൊരു അമ്മവേഷം ചെയ്തു. അമ്മവേഷം ചെയ്യാൻ മടിയൊന്നുമില്ല. മോനെ മോളേ എന്നൊക്കെ വിളിച്ച് കരഞ്ഞുകൊണ്ടിരിക്കുന്നതിനേക്കാൾ പെർഫോം ചെയ്യാൻ എന്തെങ്കിലും വേണം. ഗ്രാനി എന്ന സിനിമയിൽ ഞാൻ അമ്മൂമ്മയായി അഭിനയിച്ചു. മലയാളത്തിൽ തുടക്കകാലത്ത് എനിക്ക് കിട്ടിയതെല്ലാം ഒരേ ടൈപ്പ് കാരക്ടറുകളായിരുന്നു. അഭിനയത്തിൽ വലിയ വ്യത്യസ്തതയൊന്നും കാണിക്കാൻ പറ്റാത്ത കാരക്ടറുകൾ. 'കാബൂളിവാല" യിലാണ് അല്പമെങ്കിലും വ്യത്യസ്തയുള്ള ഒരു കഥാപാത്രത്തെ കിട്ടിയത്.
ഇടവേളയ്ക്ക് കാരണമുണ്ടായിരുന്നു
ജീവിതത്തിൽ എനിക്ക് ഒരുപാട് തിരിച്ചടികളുണ്ടായി. അതൊക്കെ എല്ലാവർക്കും അറിയുന്ന കാര്യങ്ങളാണ്. മോൻ ജനിച്ച ശേഷം പിന്നീട് കുടുംബജീവിതത്തിൽ പരാജയങ്ങളുണ്ടായി. മോന് മൂന്നര വയസാകുന്നത് വരെ ഞാൻ ചെന്നൈ വിട്ട് എങ്ങും പോയില്ല. തമിഴ് സിനിമകൾ മാത്രം ചെയ്തു. കഴിഞ്ഞ രണ്ട് മൂന്ന് വർഷമായിട്ടേയുള്ളൂ ഞാൻ വീണ്ടും മലയാളത്തിൽ അഭിനയിക്കാൻ തുടങ്ങിയിട്ട്. ബന്ധുക്കളുടെ സഹായമൊന്നുമില്ലായിരുന്നതിനാൽ എങ്ങും പോകാൻ കഴിയുമായിരുന്നില്ല. എളുപ്പം കബളിപ്പിക്കപ്പെടാൻ കഴിയുന്ന ഒരാളല്ല ഞാൻ. ഞാൻ ഒരു സോഫ്ട് വെയർ എൻജിനീയറാണ്. ഇംഗ്ലീഷ് ലിറ്ററേച്ചർ ബിരുദ ധാരിയുമാണ്. അങ്ങനെയുള്ള എന്നെ കബളിപ്പിക്കാൻ അത്ര എളുപ്പമല്ല. എന്നെ കബളിപ്പിച്ചവർ എന്നെക്കാളും അതീവ ബുദ്ധിശാലികളാണ്. അവരെ സമ്മതിച്ചേ പറ്റൂ. അത്രയേ എനിക്ക് പറയാനുള്ളൂ. സിനിമയായാലും ജീവിതമായാലും നമ്മൾ ആരെയെങ്കിലും വിശ്വസിച്ചാണ് പല തീരുമാനങ്ങളുമെടുക്കുന്നത്. വിശ്വസിക്കുന്നവർ കഴുത്തറുത്താലെന്ത് ചെയ്യും! ദൈവം അറിയാതെ നമ്മുടെ ആരുടെയും ജീവിതത്തിൽ ഒന്നും സംഭവിക്കില്ല. കുറേപ്പേർക്ക് നല്ല കാര്യങ്ങൾ സംഭവിക്കും. കുറേപ്പേർക്ക് മോശം കാര്യങ്ങളും. എനിക്ക് വിവാഹ ജീവിതത്തിൽ രാശിയില്ല. അതാണ് സത്യം. ദൈവം എനിക്ക് അത് വിധിച്ചിട്ടുള്ളതല്ല. എന്നിട്ടും അതിന്റെ പിന്നാലെ വീണ്ടും വീണ്ടും പോയത് എന്റെ തെറ്റാണ്. ആദ്യത്തെ ദുരനുഭവത്തിൽ നിന്ന് തന്നെ വിവാഹവും കുടുംബ ജീവിതവും വേണ്ടെന്ന് ഞാൻ തീരുമാനിക്കേണ്ടതായിരുന്നു. അഭിനയിക്കാൻ ദൈവം കഴിവുതന്നു. അതിൽ ശ്രദ്ധിക്കാതെ ഇതിന് പുറകേ പോയതാണ് എന്റെ തെറ്റ്. ഇനി ഒരിക്കലും ആ തെറ്റ് ഞാൻ ആവർത്തിക്കില്ല. ചിലർക്ക് കുടുംബജീവിതം നന്നാകും. പക്ഷേ പ്രൊഫഷനിൽ ശോഭിക്കില്ല. ദൈവം എനിക്കൊരു നല്ല പ്രൊഫഷൻ തന്നു. നല്ല സിനിമകൾ തന്നു. ആ സമയത്ത് ഞാൻ കുടുംബ ജീവിതം തേടിപ്പോയത് എന്റെ തെറ്റ് തന്നെയാണ്.
സിനിമ വന്നു സംഭവിച്ചു
അച്ഛൻ ഡോ.എ. മനോഹരൻ. സി.എസ്.ഐ ആണ്. അമ്മ ഹയസിന്ത് മനോഹരൻ. റോമൻ കാത്തലിക്കും. അച്ഛന്റെ അച്ഛൻ കുവൈറ്റിൽ സ്റ്റേറ്റ് പത്തോളജിസ്റ്റായിരുന്നു. ശിവാജി ഗണേശൻ, കെ. ബാലാജി, എം.എൻ. നമ്പ്യാർ, ചന്ദ്രബാബു അങ്ങനെ സിനിമയിൽ ഒരുപാട് അടുത്ത സുഹൃത്തുക്കളുണ്ടായിരുന്നു അച്ഛന്. കുവൈറ്റിൽ പോകുന്നതിനുമുമ്പ് സ്റ്റേറ്റ് ബാങ്കിൽ ഓഫീസറും വെറ്റിനറി ഡോക്ടറുമായിരുന്നു അച്ഛൻ. സിനിമയിലെ സുഹൃത്തുക്കളുടെ വളർത്തുമൃഗങ്ങളുടെയാക്കെ ഡോ. അച്ഛനായിരുന്നു. 'നല്ലതൊരു കുടുംബം" എന്ന തമിഴ് സിനിമയിലാണ് ഞാൻ ആദ്യം അഭിനയിച്ചത്. ശിവാജി ഗണേശനും വാണിശ്രീയുമായിരുന്നു ആ സിനിമയിലെ നായകനും നായികയും. ഞാനന്ന് യു.കെ.ജിയിൽ പഠിക്കുകയാണ്. ഡോക്ടറുടെ വീട്ടിലേക്ക് ചെന്ന് ആ കൊച്ചിനെ കൊണ്ടുവരൂ... എന്ന് ശിവാജി അങ്കിളാണ് പറഞ്ഞത്. എന്റെ മുടിയൊക്കെ മുറിച്ച് എന്നെ ആൺകുട്ടിയാക്കി മാറ്റി. ഞാൻ അഭിനയിക്കാൻ പോയത് പോലും അച്ഛനും അമ്മയും അറിഞ്ഞില്ല. ബാലാജി അങ്കിൾ ഫോൺ ചെയ്തു പറഞ്ഞപ്പോഴാണ് അച്ഛൻ സംഭവമറിഞ്ഞത്.
പരീക്ഷയ്ക്കിടയിലെ അഭിനയം
ബാലാജി അങ്കിൾ വഴിയാണ് ധനത്തിലേക്ക് വിളി വന്നത്. ഞാനപ്പോൾ സ്കൂളിൽ പഠിക്കുകയാണ്. പഠിത്തം ഉഴപ്പുമോയെന്ന പേടിയായിരുന്നു അച്ഛന്. പക്ഷേ എന്റെ ഇഷ്ടത്തിന് അച്ഛൻ സമ്മതിച്ചു. ലാലേട്ടന്റെ നായികയാണെന്നറിഞ്ഞപ്പോൾ പഠിത്തം വേണ്ട സിനിമ മതിയെന്ന മട്ടായിരുന്നു എനിക്ക്. അവധിക്കാലത്ത് മാത്രം അഭിനയിച്ചോട്ടെ എന്ന് ഡാഡിയോട് ചോദിച്ചു. ''പഠിത്തം കളയരുത്"" എന്ന് അച്ഛൻ വീണ്ടും ഉപദേശിച്ചു. ധനവും കേളിയുമൊക്കെ അവധിക്കാലത്ത് ചെയ്ത സിനിമകളാണ്. അങ്കിൾ ബണ്ണിലഭിനയിക്കുമ്പോൾ എനിക്ക് പബ്ളിക് എക്സാമായിരുന്നു. ലൊക്കേഷനിലിരുന്നാണ് പഠിച്ചത്. രാവിലെ പരീക്ഷയെഴുതാൻ പോകും. ഉച്ചയ്ക്ക് ശേഷം ഷൂട്ടിംഗ്. ചെന്നൈയിലായിരുന്നു എന്റെ പോർഷനുകൾ ചിത്രീകരിച്ചത്.''മാർക്ക് കുറഞ്ഞാൽ ഇതോടെ നിറുത്തിക്കോണ''മെന്ന് അച്ഛൻ എപ്പോഴും ഓർമ്മിപ്പിക്കും. അസിസ്റ്റന്റ് ഡയറക്ടർ എന്നെ ഡയലോഗ് പഠിപ്പിക്കാൻ വരുമ്പോൾ ലാലേട്ടൻ പറയും. ''വേണ്ട. വേണ്ട... നാളെ പരീക്ഷയാ... അവൾ പഠിച്ചോട്ടെയെന്ന്.""
എങ്ങനെ ശരിയാകും
അച്ഛൻ മരിച്ചു. അമ്മ കിടപ്പിലാണ്. നടക്കാനേ പറ്റില്ല. ഷൂട്ടിംഗിന് പോകുമ്പോൾ അമ്മയെ നോക്കാൻ ഒരു ഹോം നഴ്സിനെ ഏർപ്പെടുത്തിയിട്ടാണ് ഞാൻ പോകാറ്. വീട്ടിലുള്ളപ്പോൾ ഞാൻ തന്നെ നോക്കും. ഉത്തരവാദിത്തങ്ങൾ കൂടുമ്പോൾ സ്ത്രീകൾക്ക് സൗന്ദര്യം കുറയും. അത് കുറവായതിനാലാണ് ആണുങ്ങൾ എപ്പോഴും ചെറുപ്പമായിരിക്കുന്നത്. ധനവും കേളിയും കണ്ടിട്ട് ഞാനിപ്പോഴും അതുപോലെ തന്നെയുണ്ടാവുമെന്ന് കരുതിയാൽ എന്ത് ചെയ്യാനാണ്. എനിക്കിപ്പോൾ നാല്പത്തിയേഴ് വയസായി. പതിമൂന്ന് വയസുണ്ടായിരുന്നപ്പോഴെന്നപോലെ നാൽപ്പത്തിയേഴുകാരിയായ ഞാനുണ്ടാവണമെന്ന് പറഞ്ഞാൽ എങ്ങനെ ശരിയാവും!
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |